ചെന്നൈ സൂപ്പര്‍ കിംഗ്‌സിനോട് പരാജയപ്പെട്ടതിന് പിന്നാലെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെയ്ക്ക് സ്ലോ ഓവര്‍ റേറ്റിന് 12 ലക്ഷം രൂപ പിഴ ചുമത്തി. 193 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കെകെആറിന് 160 റണ്‍സ് എടുക്കാനേ കഴിഞ്ഞുള്ളൂ.

ചെന്നൈ: ഐപിഎല്‍ 2026 സീസണില്‍ വിജയമില്ലാതെ വലയുന്ന കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് വീണ്ടും പ്രഹരം. കഴിഞ്ഞ ദിവസം ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരായ മത്സരത്തിലേറ്റ തോല്‍വിക്ക് പിന്നാലെ, ടീമിന്റെ ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെയ്ക്ക് ഐപിഎല്‍ ഗവേണിംഗ് കൗണ്‍സില്‍ പിഴ ശിക്ഷ വിധിച്ചു. ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ നിശ്ചിത സമയത്തിനുള്ളില്‍ ഓവറുകള്‍ പൂര്‍ത്തിയാക്കാത്തതിനാണ് (സ്ലോ ഓവര്‍ റേറ്റ്) രഹാനെയ്ക്ക് 12 ലക്ഷം രൂപ പിഴ ചുമത്തിയത്. ഈ സീസണില്‍ ടീമിന്റെ ആദ്യ കുറ്റമായതിനാലാണ് പിഴ ശിക്ഷയില്‍ ഒതുങ്ങിയത്.

Add Asianetnews as a Preferred SourcegooglePreferred

പൊരുതാതെ കെകെആര്‍

ചെന്നൈ ഉയര്‍ത്തിയ 193 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കൊല്‍ക്കത്തയ്ക്ക് 20 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 160 റണ്‍സ് മാത്രമാണ് എടുക്കാനായത്. രമന്‍ദീപ് സിംഗ് (35), റോവ്മാന്‍ പവല്‍ (31*) എന്നിവര്‍ അവസാന ഘട്ടത്തില്‍ പൊരുതിയെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാന്‍ കഴിഞ്ഞില്ല. ടീമിലെ പ്രധാന മാറ്റമായി സുനില്‍ നരൈനെ ഫിന്‍ അലനൊപ്പം ഓപ്പണറായി ഇറക്കിയെങ്കിലും ഫലം കണ്ടില്ല. അലന്‍ രണ്ടാം ഓവറില്‍ തന്നെ പുറത്തായി. പവര്‍പ്ലേയില്‍ ഖലീല്‍ അഹമ്മദിന് വിക്കറ്റ് നല്‍കി നരൈനും മടങ്ങിയതോടെ കെകെആര്‍ പ്രതിസന്ധിയിലായി. അജിങ്ക്യ രഹാനെയും അംഗൃഷ് രഘുവംശിയും ചേര്‍ന്ന് ഇന്നിംഗ്‌സ് പടുത്തുയര്‍ത്താന്‍ ശ്രമിച്ചെങ്കിലും ചെന്നൈ ബൗളര്‍മാര്‍ നിയന്ത്രണം ഏറ്റെടുത്തു.

ചെന്നൈയുടെ കരുത്ത്

ആദ്യം ബാറ്റ് ചെയ്ത സിഎസ്‌കെ 192/5 എന്ന മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തിയിരുന്നു. ബൗളിംഗില്‍ നൂറുല്‍ അഹമ്മദ് 21 റണ്‍സിന് 3 വിക്കറ്റുകള്‍ വീഴ്ത്തി മിന്നും പ്രകടനം കാഴ്ചവെച്ചു. യുവ പേസര്‍ അന്‍ഷുല്‍ കംബോജ് 32 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റും നേടി. സീസണിലെ രണ്ടാം ജയത്തോടെ ചെന്നൈ എട്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നു. തുടര്‍ച്ചയായ അഞ്ചാം തോല്‍വിയോടെ കെകെആര്‍ പോയിന്റ് പട്ടികയില്‍ ഏറ്റവും പിന്നിലാണ്. ഫിന്‍ അലന്‍, കാമറൂണ്‍ ഗ്രീന്‍ തുടങ്ങിയ പ്രമുഖ താരങ്ങളുടെ മോശം ഫോം കൊല്‍ക്കത്തയ്ക്ക് വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്.

YouTube video player