ഓപ്പണറായിട്ട് കളിക്കുമ്പോഴുള്ള സഞ്ജുവിന്റെ മിടുക്ക് നേരത്തെ അറിയാമായിരുന്നുവെന്നാണ് മുന്‍ ഇന്ത്യന്‍ താരം അമ്പാട്ടി റായുഡു പറയുന്നത്.

ഹൈദരാബാദ്: ഇന്ത്യക്ക് വേണ്ടി ടി20യില്‍ ഓപ്പണറായി അരങ്ങേറിയ ശേഷം നല്ല സമയമാണ് മലയാളി താരം സഞ്ജു സാംസണിത്. കഴിഞ്ഞ അഞ്ച് മത്സരങ്ങള്‍ക്കിടെ മൂന്ന് സെഞ്ചുറികളാണ് സഞ്ജു നേടിയത്. ബംഗ്ലാദേശിനെതിരെ ഒന്നും, ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയില്‍ രണ്ട് വീതം സെഞ്ചുറി സഞ്ജു നേടി. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റനായ സഞ്ജു മൂന്നാം നമ്പറിലാണ് കളിക്കുന്നത്. മൂന്നാമത് ഇറങ്ങിയിട്ടും സഞ്ജുവിന് മികച്ച പ്രകടനങ്ങള്‍ നടത്താന്‍ സാധിക്കാറുണ്ട്.

ഓപ്പണറായിട്ട് കളിക്കുമ്പോഴുള്ള സഞ്ജുവിന്റെ മിടുക്ക് നേരത്തെ അറിയാമായിരുന്നുവെന്നാണ് മുന്‍ ഇന്ത്യന്‍ താരം അമ്പാട്ടി റായുഡു പറയുന്നത്. റായുഡുവിന്റെ വാക്കുകള്‍... ''രാജസ്ഥാന്‍ റോയല്‍സില്‍ യശസ്വി ജയ്‌സ്വാളിനൊപ്പം സഞ്ജുവിനെ ഓപ്പമണറാക്കി കളിപ്പിക്കണമെന്ന് ഞാന്‍ മുമ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. കാരണം മൂന്നാം നമ്പറില്‍ ഇറങ്ങുമ്പോള്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ സഞ്ജുവിന് സാധിക്കാറുണ്ട്. ഓപ്പണറായി ഇറങ്ങിയാല്‍ ഇന്നിംഗ്‌സ് നല്ലരീതിയില്‍ മുന്നോട്ട് കൊണ്ടുപോകാന്‍ സഞ്ജുവിന് സാധിക്കും.'' റായുഡു പറഞ്ഞു.

ആര്‍ക്കെങ്കിലും ഭാവി അറിയണമെങ്കില്‍ സഞ്ജയ് ജീയെ സമീപിക്കൂ; മഞ്ജരേക്കറെ ട്രോളി ഷമി

താനിത് പറഞ്ഞെങ്കിലും രാജസ്ഥാന്‍ അത് ചെവികൊണ്ടില്ലെന്നും റായുഡു വ്യക്തമാക്കി. ''20 ഓവറും ബാറ്റ് ചെയ്യാനുള്ള കഴിവ് സഞ്ജുവിനുണ്ട്. പ്ലേ ഓഫില്‍ കടക്കാന്‍ സഞ്ജുവിന്റെ ആ കഴിവ് നിര്‍ണായകമാണ്. എന്നാല്‍ ടോം കോഹ്ലര്‍ കാഡ്മോറിനെയാണ് അവര്‍ ഓപ്പണറാക്കിയത്. ആ തീരുമാനം അവരുടെ സീസണ്‍ തന്നെ ഇല്ലാതാക്കി. അക്കാര്യം ഇപ്പോഴും വേദനിപ്പിക്കുന്നു.'' റായുഡു കൂട്ടിച്ചേര്‍ത്തു.

ഇത്തവണ സഞ്ജു ഓപ്പണറായി കളിക്കാനാണ് സാധ്യത കൂടുതല്‍. കാരണം ജോസ് ബട്‌ലറെ രാജസ്ഥാന്‍ ഒഴിവാക്കിയിരുന്നു. ഇന്ത്യക്ക് വേണ്ടി ടി20യില്‍ ഓപ്പണറായി തിളങ്ങിയ സാഹചര്യത്തില്‍ ജയ്‌സ്വാളിനൊപ്പം, സഞ്ജു ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യും. മൂന്നാം സ്ഥാനം ധ്രുവ് ജുറലിന് കൈമാറാനും സാധ്യയേറെ.