പൂജ വ്‌സത്രക്കര്‍ക്ക് പകരമാണ് ഓള്‍റൗണ്ടറായ സജന ടീമിലെത്തുന്നത്.

ദുബായ്: വനിതാ ടി20 ലോകകപ്പില്‍ അരങ്ങേറുന്ന രണ്ടാമത്തെ മലയാളി താരമായി വയനാട്ടുകാരി സജന സജീവന്‍. ഗ്രൂപ്പ് എയില്‍ പാകിസ്ഥാനെതിരായ മത്സരത്തിലാണ് താരത്തിന് കളിക്കാനുള്ള അവസരം ലഭിച്ചത്. പൂജ വ്‌സത്രക്കര്‍ക്ക് പകരമാണ് ഓള്‍റൗണ്ടറായ സജന ടീമിലെത്തുന്നത്. ആദ്യ മത്സരത്തില്‍ തിരുവനന്തപുരത്തുകാരി ആശ ശോഭനയ്ക്കും ലോകകപ്പ് അരങ്ങേറ്റത്തിന് അവസരമൊരുങ്ങിയിരുന്നു. ആശയും പാകിസ്ഥാനെതിരായ മത്സരം കളിക്കുന്നുണ്ട്. ന്യൂസിലന്‍ഡിനെതിരെ ആദ്യ മത്സരത്തില്‍ നാല് ഓവറില്‍ 22 റണ്‍സ് മാത്രം വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്താന്‍ ആശയ്ക്ക് സാധിച്ചിരുന്നു.

എട്ടാമതായിട്ടായിരിക്കും സജന ബാറ്റിംഗിനെത്തുക. ഒന്നോ രണ്ടോ ഓവറുകളും താരം എറിഞ്ഞേക്കും. ഇന്ത്യക്ക് വേണ്ടി ഇതിനോടകം ഒമ്പത് മത്സരങ്ങള്‍ സജന കളിച്ചു. നാല് ഇന്നിംഗ്‌സില്‍ നിന്ന് 30 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം. 11 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. ഇതുവരെ വിക്കറ്റുകള്‍ വീഴ്ത്താന്‍ സജനയ്ക്ക് സാധിച്ചിട്ടില്ല. എന്തായാലും ചരിത്ര നിമിഷത്തിനാണ് ദുബായ്, ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്‌റ്റേഡിയം വേദിയായത്. രണ്ട് മലയാളികള്‍ ലോകകപ്പ് മത്സരത്തില്‍ കളിക്കുന്നു. നേരത്തെ പുരുഷ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ അംഗമാവാന്‍ സഞ്ജു സാംസണിനും സാധിച്ചിരുന്നു.

ബംഗ്ലാദേശിനെതിരെ ആദ്യ ടി20ക്ക് മുമ്പ് ഇന്ത്യക്ക് തിരിച്ചടി! സ്റ്റാര്‍ ഓള്‍റൗണ്ടര്‍ പുറത്ത്, പകരക്കാരനുമായി

അതേസമയം, ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത പാകിസ്ഥാന് രണ്ട് വിക്കറ്റ് നഷ്ടമായി. ഗുല്‍ ഫിറോസയെ റണ്‍സെടുക്കുന്നതിന് മുമ്പ് രേണുക സിംഗ് ബൗള്‍ഡാക്കി. സിദ്ര അമീന്‍ (8) ദീപ്തി ശര്‍മ ബൌള്‍ഡാക്കി. മുനീബ അലി (14), ഒമൈമ സൊഹൈല്‍ (0) എന്നിവരാണ് ക്രീസില്‍. ആറ് ഓവറുകള്‍ പിന്നിടുമ്പോള്‍ 29 റണ്‍സ് മാത്രമാണ് സ്‌കോര്‍ബോര്‍ഡിലുള്ളത്. 

ഇന്ത്യന്‍ ടീം: സ്മൃതി മന്ദാന, ഷഫാലി വര്‍മ, ഹര്‍മന്‍പ്രീത് കൗര്‍ (ക്യാപ്റ്റന്‍), ജെമീമ റോഡ്രിഗസ്, റിച്ച ഘോഷ് (വിക്കറ്റ് കീപ്പര്‍), ദീപ്തി ശര്‍മ, അരുന്ധതി റെഡ്ഡി, സജന സജീവന്‍, ശ്രേയങ്ക പാട്ടീല്‍, ആശാ ശോഭന, രേണുക താക്കൂര്‍ സിംഗ്.