യുഎഇയും ഇന്ത്യയുമായിരുന്നു പരിഗണനയില്‍. ഇതില്‍ നിഷ്പക്ഷ വേദിയെന്ന വിലയിലും ഇന്ത്യയിലെ മണ്‍സൂണ്‍ കാലം കണക്കിലെടുത്തും മത്സരങ്ങള്‍ യുഎഇയില്‍വെച്ച് നടത്താന്‍ ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ ഔദ്യോഗികമായി തീരുമാനിച്ചുവെന്ന് ക്രിക് ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്തു. 

ദുബായ്: ഈ വര്‍ഷത്തെ ഏഷ്യാ കപ്പ് ടി20 ക്രിക്കറ്റ് ടൂര്‍ണമെന്‍റ് (Asia Cup 2022) ഓഗസ്റ്റ് 27 മുതല്‍ സെപ്റ്റംബര്‍ 11വരെ യുഎഇയില്‍ നടക്കും. ശ്രീലങ്കയിലെ സാമ്പത്തിക, രാഷ്ട്രീയ പ്രതിസന്ധികള്‍ കൊണ്ട് ഏഷ്യാ കപ്പിന് വേദിയാവാനാവില്ലെന്ന് ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിനെ അറിയിച്ചിരുന്നു. തുടര്‍ന്നാണ് പകരം വേദിയെക്കുറിച്ച് ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ ആലോചിച്ചത്. യുഎഇയും ഇന്ത്യയുമായിരുന്നു പരിഗണനയില്‍. ഇതില്‍ നിഷ്പക്ഷ വേദിയെന്ന വിലയിലും ഇന്ത്യയിലെ മണ്‍സൂണ്‍ കാലം കണക്കിലെടുത്തും മത്സരങ്ങള്‍ യുഎഇയില്‍വെച്ച് നടത്താന്‍ ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ ഔദ്യോഗികമായി തീരുമാനിച്ചുവെന്ന് ക്രിക് ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്തു.

അടുത്ത മാസം ശ്രീലങ്കയില്‍ നടക്കേണ്ട ഏഷ്യാ കപ്പിന് യുഎഇ വേദിയാവുമെന്ന് ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലിയും നേരത്തെ സ്ഥിരീകരിച്ചിരുന്നു. ഈ സമയത്ത് മഴയില്ലാത്ത ഏക സ്ഥലമെന്ന നിലയില്‍ യുഎഇ തന്നെയാണ് ടൂര്‍ണമെന്‍റിന് വേദിയാവാന്‍ ഏറ്റവും അനുയോജ്യമെന്നും ഗാംഗുലി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞിരുന്നു.

മഴ പരിശീലനം മുടക്കിയപ്പോള്‍ സഹതാരങ്ങള്‍ക്കൊപ്പം ചിരിച്ചും ചിരിപ്പിച്ചും നമ്മുടെ സഞ്ജു 'ചേട്ടന്‍'

ഏഷ്യാ കപ്പിന് വേദിയാവാനുള്ള സാഹചര്യമില്ലെന്ന് ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് കഴിഞ്ഞ ആഴ്ചയാണ് ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിനെ ഔദ്യോഗികമായി അറിയിച്ചത്. ശ്രീലങ്കന്‍ പ്രീമിയര്‍ ലീഗിന്‍റെ മൂന്നാം എഡിഷന്‍ മാറ്റിവെച്ചതിന് പിന്നാലെയാണ് ഏഷ്യാ കപ്പ് ആതിഥേയത്വത്തില്‍ നിന്നും ശ്രീലങ്ക പിന്‍മാറിയത്. ഈ വര്‍ഷം ഓസ്ട്രേലിയയില്‍ നടക്കുന്ന ടി20 ലോകകപ്പിന്‍റെ മുന്നൊരുക്കമെന്ന നിലയിലാണ് ഓഗസ്റ്റ്-സെപ്റ്റംബര്‍ മാസങ്ങളിലായി ഏഷ്യാകപ്പ് നടത്തുന്നത്.

മുന്‍ നിശ്ചയപ്രകാരം ഓഗസ്റ്റ് 27ന് തുടങ്ങുന്ന ടൂർണമെന്‍റില്‍ 28നാണ് ക്രിക്കറ്റ് ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യ-പാകിസ്ഥാൻ പോരാട്ടം. ഈ വര്‍ഷം ഓസ്ട്രേലിയയില്‍ നടക്കുന്ന ടി20 ലോകകപ്പിന് മുമ്പുള്ള ഇരുടീമുകളുടെയും അവസാന നേര്‍ക്കുനേര്‍ പോരാട്ടം കൂടിയാകുമിത്. ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലായി നടക്കുന്ന ടി20 ലോകകപ്പില്‍ ഒക്ടോബര്‍ 23നാണ് മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ ഇന്ത്യ-പാക് പോരാട്ടം നടക്കുക.

കോമണ്‍വെല്‍ത്ത് ഗെയിംസ്: ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിലെ രണ്ട് താരങ്ങള്‍ക്ക് കൊവിഡ്

ഏഷ്യാകപ്പിൽ ഇന്ത്യയാണ് നിലവിലെ ചാമ്പ്യൻമാർ. ദുബായില്‍ 2018ല്‍ ഏകദിന ഫോര്‍മാറ്റില്‍ നടന്ന ഏഷ്യാ കപ്പ് ഫൈനലില്‍ ബംഗ്ലാദേശിനെ തോല്‍പ്പിച്ചായിരുന്നു ഇന്ത്യ കിരീടം നേടിയത്. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 48.3 ഓവറില്‍ 222 റണ്‍സിന് ഓള്‍ ഔട്ടായപ്പോള്‍ ഇന്ത്യ 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി.