വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യ ടെസ്റ്റില്‍ ഓസ്‌ട്രേലിയക്ക് 159 റണ്‍സിന്റെ ജയം. 

ബാര്‍ബഡോസ്: വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യ ടെസ്റ്റില്‍ ഓസ്‌ട്രേലിയക്ക് ജയം. ബ്രിഡ്ജ്ടൗണ്‍, കെന്‍സിംഗടോണ്‍ ഓവലില്‍ നടന്ന മത്സരത്തില്‍ 159 റണ്‍സിന്റെ ജയമാണ് ഓസീസ് സ്വന്തമാക്കിയത്. 301 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന വിന്‍ഡീസ് 141ന് എല്ലാവരും പുറത്താവുകയായിരുന്നു. അഞ്ച് വിക്കറ്റ് നേടിയ ജോഷ് ഹേസല്‍വുഡാണ് ആതിഥേയരെ തകര്‍ത്തത്. രണ്ട് ഇന്നിംഗ്‌സിലും മികച്ച ബാറ്റിംഗ് പ്രകടനം പുറത്തെടുത്ത ട്രാവിസ് ഹെഡാണ് മത്സരത്തിലെ താരം. ജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ വിന്‍ഡീസ് 1-0ത്തിന് മുന്നിലെത്തി.

44 റണ്‍സ് നേടിയ ഷമാര്‍ ജോസഫാണ് വിന്‍ഡീന്റെ ടോപ് സ്‌കോറര്‍. ജസ്റ്റിന്‍ ഗ്രീവ്‌സ് (38), ജോണ്‍ കാംപെല്‍ (23), കീസി കാര്‍ട്ടി (20) എന്നിവരാണ് രണ്ടക്കം കണ്ട മറ്റുതാരങ്ങള്‍. ക്രെയ്ഗ് ബ്രാത്‌വെയ്റ്റ് (4), ബ്രന്‍ഡന്‍ കിംഗ് (0), റോസ്റ്റണ്‍ ചേസ് (2), ഷായ് ഹോപ്പ് (2), അല്‍സാരി ജോസഫ് (0), ജോമല്‍ വറിക്കാന്‍ (3), ജെയ്ഡന്‍ സീല്‍സ് (0) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. നേരത്തെ അലക്‌സ് ക്യാരി (65), ബ്യൂ വെബ്സ്റ്റര്‍ (63), ട്രാവിസ് ഹെഡ് (61) എന്നിവരുടെ ഇന്നിംഗ്‌സുകളാണ് ഓസീസിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്.

ആദ്യ ഇന്നിംഗ്സില്‍ 10 റണ്‍സിന്റെ ലീഡ് വഴങ്ങിയിരുന്നു ഓസീസ്. സന്ദര്‍ശകരുടെ ഒന്നാം ഇന്നിംഗ്സ് സ്‌കോറായ 180നെതിരെ വിന്‍ഡീസ് 190 റണ്‍സ് അടിച്ചെടുക്കുകയായിരുന്നു. ഷായ് ഹോപ്പ് (48), റോസ്റ്റണ്‍ ചേസ് (44) എന്നിവരാണ് വിന്‍ഡീസിനെ ലീഡ് നേടാന്‍ സഹായിച്ചത്. രണ്ടാം ഇന്നിംഗ്സ് ആരംഭിച്ച ഓസീസിന്റെ തുടക്കം നന്നായില്ല. ഓപ്പണര്‍മാരായ ഉസ്മാന്‍ ഖവാജ (15), സാം കോണ്‍സ്റ്റാസ് (5) എന്നിവര്‍ക്ക് മികച്ച തുടക്കം നല്‍കാന്‍ സാധിച്ചില്ല. 34 റണ്‍സ് ചേര്‍ക്കുന്നതിനിടെ ഇരുവരും മടങ്ങി. പിന്നാലെ ക്രീസിലെത്തിയ ജോഷ് ഇന്‍ഗ്ലിസിനും (12), കാമറൂണ്‍ ഗ്രീന്‍ (15) എന്നിവര്‍ക്ക് രണ്ടാം ഇന്നിംഗ്സിലും തിളങ്ങാന്‍ സാധിച്ചില്ല. ബാറ്റിംഗ് ദുഷ്‌കരമായ പിച്ചില്‍ പിന്നീട് ട്രാവിസ് ഹെഡ് - വെബ്സ്റ്റര്‍ സഖ്യമാണ് പിന്നീട് വിക്കറ്റ് പോവാതെ കാത്തത്.

നേരത്തെ, വിന്‍ഡീസിന്റെ ഒന്നാം ഇന്നിംഗ്സ് 190ന് അവസാനിക്കുകയായിരുന്നു. മൂന്ന് വിക്കറ്റ് വീഴ്ത്തിയ മിച്ചല്‍ സ്റ്റാര്‍ക്ക്, രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ ജോഷ് ഹേസല്‍വുഡ്, പാറ്റ് കമ്മിന്‍സ്, ബ്യൂ വെബ്സ്റ്റര്‍ എന്നിവരാണ് വിന്‍ഡീസിനെ തകര്‍ത്തത്. ഒരു ഘട്ടത്തില്‍ അഞ്ചിന് 72 എന്ന നിലയിലായിരുന്നു വിന്‍ഡീസ്. ക്രെയ്ഗ് ബ്രാത്വെയ്റ്റ് (4), ജോണ്‍ കാംപല്‍ (7), കീസി കാര്‍ട്ടി (20), ബ്രന്‍ഡിന്‍ കിംഗ് (26), ജോമല്‍ വറിക്കാന്‍ (0) എന്നിവര്‍ക്ക് തിളങ്ങാനായില്ല. തുടര്‍ന്ന് ചേസ് - ഹോപ്പ് സഖ്യമാണ് വിന്‍ഡീസിനെ രക്ഷിച്ചത്. അര്‍ധ സെഞ്ചുറിക്ക് അടുത്ത് ഇരുവരും പുറത്തായെങ്കിലും അല്‍സാരി ജോസഫിന്റെ (20 പന്തില്‍ പുറത്താവാതെ 23) ഇന്നിംഗ്സ് ലീഡിലേക്ക് നയിച്ചു. ജസ്റ്റിന്‍ ഗ്രീവ്സ് (4), ഷമാര്‍ ജോസഫ് (8), ജയ്ഡെന്‍ സീല്‍സ് (2) എന്നിവരാണ് പുറത്തായ മറ്റു താരങ്ങള്‍.

നേരത്തെ ഹെഡിന്റെ (59) ഇന്നിംഗ്സാണ് ഓസീസിനെ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്. ഉസ്മാന്‍ ഖവാജ (47), പാറ്റ് കമ്മിന്‍സ് (28) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. വെബ്സറ്ററാണ് (11) രണ്ടക്കം കണ്ട മറ്റൊരു താരം. സീല്‍സ് അഞ്ച് വിക്കറ്റ് വീഴ്ത്തി. ഷമാര്‍ ജോസഫിന് നാല് വിക്കറ്റുണ്ട്.

YouTube video player