നിങ്ങള്‍ ഇന്നലെ കളിച്ച പന്ത് ചുരണ്ടിയതുകൊണ്ടാണ് പുതിയ പന്ത് എടുക്കേണ്ടിവന്നതെന്ന് അമ്പയറായ ഷോണ്‍ ക്രെയ്ഗ് ഇന്ത്യൻ താരങ്ങളോട് പറയുന്ന സംഭാഷണം സ്റ്റംപ് മൈക്ക് പിടിച്ചെടുത്തിരുന്നു.
മെല്‍ബണ്‍: ചതുര്‍ദിന അനൗദ്യോഗിക ടെസ്റ്റ് മത്സരത്തില്‍ ഓസ്ട്രേലിയ എക്കെതിരെ ഏഴ് വിക്കറ്റ് തോല്‍വി വഴങ്ങിയതിന് പിന്നാലെ ഇന്ത്യ എ ടീമിനെതിരെ പന്ത് ചുരണ്ടല്‍ ആരോപണവുമായി അമ്പയര്‍. 225 റണ്‍സ് വിജയലക്ഷ്യവുമായി നാലാം ദിനം 139/3 എന്ന സ്കോറില്‍ ബാറ്റിംഗ് തുടര്‍ന്ന ഓസ്ട്രേലിയ എ ഏഴ് വിക്കറ്റ് വിജയം നേടിയിരുന്നു. എന്നാല്‍ നാലാം ദിനം ഓസ്ട്രേലിയ എ ബാറ്റിംഗിനിറങ്ങിയപ്പോള്‍ മൂന്നാം ദിനം ഇന്ത്യൻ ബൗളര്‍മാര്‍ ഉപയോഗിച്ച പന്തിന് പകരം പുതിയ പന്തായിരുന്നു അമ്പയര്‍മാര്‍ ഇന്ത്യ എക്ക് ബൗളിംഗിനായി നല്‍കിയത്.
ഇത് ഇന്ത്യൻ താരങ്ങള്‍ ചോദ്യം ചെയ്തപ്പോഴാണ് അമ്പയര്‍ ഇന്ത്യൻ താരങ്ങള്‍ക്കെതിരെ പന്ത് ചുരണ്ടല്‍ ആരോപണം ഉയർത്തിയത്. നിങ്ങള്‍ ഇന്നലെ കളിച്ച പന്ത് ചുരണ്ടിയതുകൊണ്ടാണ് പുതിയ പന്ത് എടുക്കേണ്ടിവന്നതെന്ന് അമ്പയറായ ഷോണ്‍ ക്രെയ്ഗ് ഇന്ത്യൻ താരങ്ങളോട് പറയുന്ന സംഭാഷണം സ്റ്റംപ് മൈക്ക് പിടിച്ചെടുത്തിരുന്നു. ഇനി ഇതിനെക്കുറിച്ച് സംസാരം വേണ്ടെന്നും കളി തുടരാനും അമ്പയര്‍ ആവശ്യപ്പെടുന്നതും സ്റ്റംപ് മൈക്കില്‍ കേള്‍ക്കാം.
ഇതിനെതിരെ ഇന്ത്യൻ താരങ്ങള്‍ തര്‍ക്കിച്ചപ്പോള്‍ തര്‍ക്കം വേണ്ടെന്നും ഇതൊരു ചര്‍ച്ചയല്ലെന്നും കളി തുടരാനും അമ്പയര്‍ ആവശ്യപ്പെട്ടു. പുതിയ പന്ത് ഉപയോഗിച്ചാണോ കളി തുടരേണ്ടതെന്ന് ഇന്ത്യൻ വിക്കറ്റ് കീപ്പറായ ഇഷാന്‍ കിഷന്‍ ആവര്‍ത്തിച്ച് ചോദിച്ചപ്പോള്‍ നിങ്ങള്‍ ഈ പന്തുപയോഗിച്ച് കളിച്ചാല്‍ മതിയെന്ന് അമ്പയര്‍ തീര്‍ത്തു പറഞ്ഞു. അമ്പയറുടെ തീരുമാനം വിഡ്ഢിത്തമാണെന്ന് കിഷന്‍ പറഞ്ഞതിനെത്തുടര്‍ന്ന് അമ്പയറുടെ തീരുമാനം ചോദ്യം ചെയ്തതിന്‍റെ പേരില്‍ കിഷന് താക്കീത് നല്‍കുകയും ചെയ്തു.
അമ്പയറുടെ തീരുമാനം ചോദ്യം ചെയ്തതിന് നിങ്ങളെ റിപ്പോര്‍ട്ട് ചെയ്യുമെന്നും നിങ്ങളുടെ ടീമിന്‍റെ പ്രവര്‍ത്തി കാരണമാണ് പന്ത് മാറ്റേണ്ടിവന്നതെന്നും അമ്പയര്‍ വ്യക്തമാക്കി. എന്നാല്‍ ഇന്ത്യൻ താരങ്ങള്‍ക്കെതിരെ അമ്പയര്‍ ഔദ്യോഗികമായി പന്ത് ചുരണ്ടല്‍ പരാതി ഉന്നയിച്ചിട്ടുണ്ടോ എന്ന കാര്യം വ്യക്തമല്ല. മുന്‍ വിക്ടോറിയന്‍ താരം കൂടിയായ ഷോണ്‍ ക്രെയ്ഗ് അമ്പതോളം ഫസ്റ്റ് ക്ലാസ് മത്സരങ്ങള്‍ നിയന്ത്രിച്ചിട്ടുണ്ട്. പന്ത് ചുരണ്ടിയെന്ന് തെളിഞ്ഞാല്‍ വിലക്ക് ഉള്‍പ്പെടെയുള്ള നടപടികള്‍ ഇന്ത്യ നേരിടേണ്ടിവരും.
അവസാന ദിനം ക്യാപ്റ്റൻ നതാൻ മക്‌സ്വീനിയുടെയും ബ്യൂ വെബ്സറ്ററുടെയും അര്‍ധ സെഞ്ചുറി കരുത്തിലാണ് ഓസ്ട്രേലിയ എ വിജയലക്ഷ്യമായ 225 റണ്‍സ് അടിച്ചെടുത്തത്. 139/3 എന്ന സ്കോറില്‍ നാലാം ദിനം ക്രീസിലെത്തിയ ഓസ്ട്രേലിയ എയുടെ ഒരു വിക്കറ്റ് പോലും വീഴ്ത്താന്‍ ഇന്ത്യ എ ബൗളര്‍മാര്‍ക്കായിരുന്നില്ല. മക്സ്വീനി 88 റണ്‍സുമായും വെബ്സ്റ്റര്‍ 61 റണ്‍സുമായും പുറത്താകാതെ നിന്നു. പരമ്പരയിലെ രണ്ടാമത്തെ അനൗദ്യോഗിക ടെസ്റ്റ് മത്സരം നവംബര്‍ ഏഴ് മുതല്‍ മെല്‍ബണില്‍ നടക്കും.
