വിജയ് മര്‍ച്ചന്റ് ട്രോഫിയില്‍ കേരളത്തിനെതിരെ ബംഗാള്‍ 15 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ് നേടി.

കട്ടക്ക്: 16 വയസ്സില്‍ താഴെയുള്ളവര്‍ക്കായുള്ള വിജയ് മര്‍ച്ചന്റ് ട്രോഫിയില്‍ കേരളത്തിനെതിരെ 15 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ് നേടി ബംഗാള്‍. കേരളത്തിന്റെ ആദ്യ ഇന്നിങ്‌സ് സ്‌കോറായ 178നെതിരെ ബാറ്റ് ചെയ്യാനിറങ്ങിയ ബംഗാള്‍ 193 റണ്‍സിന് ഓള്‍ ഔട്ടായി. രണ്ടാം ഇന്നിങ്‌സ് ബാറ്റിങ് തുടങ്ങിയ കേരളം ഒരു വിക്കറ്റിന് അഞ്ച് റണ്‍സെന്ന നിലയിലാണ്. എട്ട് വിക്കറ്റിന് 165 റണ്‍സെന്ന നിലയില്‍ രണ്ടാം ദിവസം ബാറ്റിങ് തുടങ്ങിയ കേരളത്തിന് 13 റണ്‍സ് കൂടി മാത്രമാണ് ചേര്‍ക്കാനായത്. എസ് വി ആദിത്യന്‍ 37 റണ്‍സെടുത്ത് പുറത്തായി.

ബംഗാളിന് വേണ്ടി പ്രബീണ്‍ ഛേത്രിയും ത്രിപര്‍ണ്ണ സമന്തയും മൂന്ന് വിക്കറ്റ് വീതവും ഉത്സവ് ശുക്ല രണ്ട് വിക്കറ്റും വീഴ്ത്തി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ബംഗാളിന്റെ തുടക്കവും തകര്‍ച്ചയോടെയായിരുന്നു. 12 റണ്‍സെടുക്കുന്നതിനിടെ അവര്‍ക്ക് മൂന്ന് വിക്കറ്റ് നഷ്ടമായി. ഓപ്പണര്‍മാരായ ചിരന്തന്‍ സാഹുവിനെയും ശ്രേയം ഘോഷിനെയും മുഹമ്മദ് റെയ്ഹാനും രാജ് വീര്‍ റോയിയെ മുകുന്ദ് എന്‍ മേനോനും പുറത്താക്കി. ഉത്സവ് ശുക്ല, അതനു നസ്‌കര്‍ എന്നിവരെ ആദിത്യനും പുറത്താക്കിയതോടെ അഞ്ച് വിക്കറ്റിന് 46 റണ്‍സെന്ന നിലയിലായിരുന്നു ബംഗാള്‍.

എന്നാല്‍ എട്ടാം വിക്കറ്റില്‍ ആകാശ് യാദവും സായക് ജനയും ചേര്‍ന്നുള്ള 99 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഒന്നാം ഇന്നിങ്‌സ് ലീഡെന്ന കേരളത്തിന്റെ പ്രതീക്ഷകള്‍ തകര്‍ത്തത്. 69 റണ്‍സുമായി ആകാശ് പുറത്താകാതെ നിന്നു. സായക് 43 റണ്‍സെടുത്തു. ബംഗാള്‍ 193 റണ്‍സിന് ഓള്‍ ഔട്ടായി. അഞ്ച് വിക്കറ്റ് വീഴ്ത്തിയ എസ് വി ആദിത്യനാണ് കേരള ബൗളിങ് നിരയില്‍ തിളങ്ങിയത്. മുഹമ്മദ് റെയ്ഹാനും നവനീത് കെ എസും രണ്ട് വിക്കറ്റ് വീതവും മുകുന്ദ് എന്‍ മേനോന്‍ ഒരു വിക്കറ്റും വീഴ്ത്തി. രണ്ടാം ഇന്നിങ്‌സ് ബാറ്റിങ് തുടങ്ങിയ കേരളം കളി നിര്‍ത്തുമ്പോള്‍ ഒരു വിക്കറ്റിന് അഞ്ച് റണ്‍സെന്ന നിലയിലാണ്. നാല് റണ്‍സെടുത്ത ഇഷാന്‍ എം രാജിന്റെ വിക്കറ്റാണ് കേരളത്തിന് നഷ്ടമായത്.

YouTube video player