ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റിൽ ജെയ്മി സ്മിത്തിന്റെ സെഞ്ചുറിയും ഹാരി ബ്രൂക്കിന്റെ പ്രകടനവും ഇംഗ്ലണ്ടിനെ തകർച്ചയിൽ നിന്ന് രക്ഷിച്ചു.
ബെര്‍മിംഗ്ഹാം: ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്‌സില്‍ ഇംഗ്ലണ്ടിന്റെ കൗണ്ടര്‍ പഞ്ച്. മൂന്നാം ദിനം തുടക്കത്തില്‍ രണ്ട് വിക്കറ്റ് വീഴ്ത്താന്‍ ഇന്ത്യക്ക് സാധിച്ചെങ്കിലും ജെയ്മി സ്മിത്ത് (102), ഹാരി ബ്രൂക്ക് (91) എന്നിവരുടെ പ്രകടനം ഇംഗ്ലണ്ടിനെ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചു. ഇരുവരും ചേര്‍ന്നുള്ള സഖ്യം ഇതുവരെ പുറത്താവാതെ 165 റണ്‍സ് കൂട്ടിചേര്‍ത്തിട്ടുണ്ട്. ഒരു ഘട്ടത്തില്‍ അഞ്ചിന് 84 എന്ന നിലയില്‍ തകര്‍ച്ച നേരിടുകയായിരുന്ന ഇംഗ്ലണ്ട് മൂന്നാം ദിനം ലഞ്ചിന് പിരിയുമ്പോള്‍ അഞ്ചിന് 249 റണ്‍സെടുത്തിട്ടുണ്ട്. ഫോളോഓണ്‍ ഒഴിവാക്കാന്‍ ഇനി ആതിഥേയര്‍ക്ക് 138 റണ്‍സ് കൂടി മതി. ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്‌സ് 587ന് അവസാനിച്ചിരുന്നു. ശുഭ്മാന്‍ ഗില്ലിന്റെ (269) പ്രകടനമാണ് ഇന്ത്യയെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്.
ഇന്ന് തകര്‍ച്ചയോടെയായിരുന്നു ഇംഗ്ലണ്ടിന്റെ തുടക്കം. മൂന്നിന് 77 എന്ന നിലയില്‍ മൂന്നാം ദിനം ബാറ്റിംഗിനെത്തിയ ആതിഥേയര്‍ക്ക് ഇന്ന് ജോ റൂട്ട് (22), ബെന്‍ സ്‌റ്റോക്‌സ് (0) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്. രണ്ട് വിക്കറ്റുകളും മുഹമ്മദ് സിറാജിനാണ്. റൂട്ടിന്റെ വിക്കറ്റാണ് ഇംഗ്ലണ്ടിന് ആദ്യം നഷ്ടമായത്. സിറാജിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിന് ക്യാച്ച്. തൊട്ടടുത്ത പന്തില്‍ സ്റ്റോക്‌സും മടങ്ങി. ഇത്തവണയും പന്തിന് തന്നെയായിരുന്നു ക്യാച്ച്. ഒന്നാകെ സിറാജിന് മൂന്ന് വിക്കറ്റായി. തുടര്‍ന്നാണ് ഇംഗ്ലണ്ടിന്റെ ഇന്നിംഗ്‌സിലെ നട്ടെല്ലായ കൂട്ടുകെട്ട് പിറന്നത്. ഏകദിന ശൈലിയില്‍ ബാറ്റ് വീശിയ സ്മിത്ത് 82 പന്തുകള്‍ മാത്രമാണ് ഇതുവരെ നേരിട്ടത്. മൂന്ന് സിക്‌സും 14 ഫോറും ഉള്‍പ്പെടുന്നതാണ് സ്മിത്തിന്റെ ഇന്നിംഗ്‌സ്. സ്മിത്തിന്റെ രണ്ടാം ടെസ്റ്റ് സെഞ്ചുറിയാണിത്. മറുവശത്ത് ബ്രൂക്ക് സൂക്ഷ്മതയോടെ കളിച്ചു. ഇതുവരെ 127 പന്തുകള്‍ കളിച്ച താരം ഒരു സിക്‌സും 11 ഫോറും നേടി. ഇന്ത്യയുടെ സ്‌കോറിനൊപ്പമെത്താന്‍ ഇംഗ്ലണ്ടിന് ഇനി 338 റണ്‍സാണ് വേണ്ടത്.
ഇന്നലെ സാക് ക്രൗളിയെ (19) പുറത്താക്കാന്‍ സിറാജിന് സാധിച്ചിരുന്നു. സ്ലിപ്പില്‍ കരുണ്‍ നായര്‍ക്ക് ക്യാച്ച് നല്‍കിയാണ് ക്രൗളി മടങ്ങിയത്. ബെന്‍ ഡക്കറ്റ് (0), ഒല്ലി പോപ്പ് (0) എന്നിവരെ ഒരോവറില്‍ തന്നെ ആകാശ് ദീപും പുറത്താക്കി. അടുത്തടുത്ത പന്തുകളിലാണ് ഇരുവരും മടങ്ങുന്നത്. കഴിഞ്ഞ ടെസ്റ്റില്‍ സെഞ്ചുറിയുമായി ഇംഗ്ലണ്ടിനെ ജയത്തിലേക്ക് നയിച്ച ഡക്കറ്റിനെ ആകാശ് തേര്‍ഡ് സ്ലിപ്പില്‍ ക്യാപ്റ്റന്‍ ഗില്ലിന്റെ കൈകളിലെത്തിച്ചു. തൊട്ടടുത്ത പന്തില്‍ കഴിഞ്ഞ മത്സരത്തിലെ മറ്റൊരു സെഞ്ചുറിക്കാരന്‍ ഒല്ലി പോപ്പിനെ സെക്കന്‍ഡ് സ്ലിപ്പില്‍ കെ എല്‍ രാഹുലും കൈയിലൊതുക്കി. നേരത്തെ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിന്റെ ഡബിള്‍ സെഞ്ചുറിക്ക് പുറമെ രവീന്ദ്ര ജഡേജ (89), യശസ്വി ജയ്‌സ്വാള്‍ (87) എന്നിവരുടെ മികച്ച പ്രകടനവും ഇന്ത്യന്‍ ഇന്നിംഗ്‌സില്‍ നിര്‍ണായകമായി.
ആറാം വിക്കറ്റില്‍ ജഡേജക്കൊപ്പം ഇരട്ട സെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തിയ ഗില്‍ ഏഴാം വിക്കറ്റില്‍ വാഷിംഗ്ടണ്‍ സുന്ദറിനൊപ്പം(42) സെഞ്ചുറി കൂട്ടുകെട്ടുമായി ഇന്ത്യക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചു. ആദ്യ ടെസ്റ്റിലേതുപോലെ വാലറ്റം തകര്‍ന്നടിഞപ്പോള്‍ അവസാന നാലു വിക്കറ്റുകള്‍ ഇന്ത്യക്ക് 29 റണ്‍സെടുക്കുന്നതിനിടെയാണ് നഷ്ടമായത്. ഇംഗ്ലണ്ടിനായി ഷൊയ്ബ് ബഷീര്‍ മൂന്നും ജോഷ് ടങ്, ക്രിസ് വോക്‌സ് എന്നിവര്‍ രണ്ട് വീതം വിക്കറ്റുകളും വീഴ്ത്തി.

