എട്ടിന് 208 എന്ന നിലയിലാണ് ഇന്ത്യ രണ്ടാംദിനം ആരംഭിക്കുന്നത്. രാഹുല്‍ 70 റണ്‍സുമായി ക്രീസിലുണ്ടായിരുന്നു. ഇന്ന് തുടക്കം മുതല്‍ ആക്രമിച്ച കളിച്ച വേഗത്തില്‍ സെഞ്ചുറി പൂര്‍ത്തിയാക്കി.

സെഞ്ചൂറിയന്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ടെസ്റ്റില്‍ കെ എല്‍ രാഹുലിന് സെഞ്ചുറി. 101 റണ്‍സെടുത്ത പുറത്തായ രാഹുലിന്റെ കരുത്തില്‍ ഇന്ത്യ ഒന്നാം ഇന്നിംഗ്‌സില്‍ 245 റണ്‍സ് നേടി. മുന്‍നിര താരങ്ങള്‍ പരാജയപ്പെട്ടപ്പോള്‍ രാഹുലാണ് ഇന്ത്യയെ ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചത്. അഞ്ച് വിക്കറ്റ് നേടിയ കഗിസോ റബാദയാണ് ഇന്ത്യയെ തകര്‍ത്തത്. നന്ദ്രേ ബര്‍ഗര്‍ മൂന്ന് വിക്കറ്റ് നേടി. രണ്ട് ടെസ്റ്റുകളുള്ള പരമ്പരയിലെ ആദ്യ മത്സരമാണ് സെഞ്ചൂറിയനില്‍ നടക്കുന്നത്.

എട്ടിന് 208 എന്ന നിലയിലാണ് ഇന്ത്യ രണ്ടാംദിനം ആരംഭിക്കുന്നത്. രാഹുല്‍ 70 റണ്‍സുമായി ക്രീസിലുണ്ടായിരുന്നു. ഇന്ന് തുടക്കം മുതല്‍ ആക്രമിച്ച കളിച്ച വേഗത്തില്‍ സെഞ്ചുറി പൂര്‍ത്തിയാക്കി. രാഹുല്‍ വ്യക്തിഗത സ്‌കോര്‍ 95ല്‍ നില്‍ക്കെ മുഹമ്മദ് സിറാജ് (5) മടങ്ങിയിരുന്നു. എന്നാല്‍ പ്രസിദ്ധ് കൃഷണയെ (0) കൂട്ടുപിടിച്ച് രാഹുല്‍ സെഞ്ചുറി പൂര്‍ത്തിയാക്കി. 95ല്‍ നില്‍ക്കെ ജെറാള്‍ഡ് കോട്‌സീക്കിതെിരെ സിക്‌സ് നേടിയാണ് രാഹുല്‍ സെ്ഞ്ചുറി പൂര്‍ത്തിയാക്കുന്നത്. അടുത്ത ഓവറില്‍ താരം പുറത്താവുകയും ചെയ്തു. കരിയറില്‍ രാഹുലിന്റെ എട്ടാം സെഞ്ചുറിയാണിത്. സെഞ്ചൂറിയനില്‍ രണ്ടാമത്തേതും. 137 പന്തുകള്‍ നേരിട്ട രാഹുല്‍ നാല് സിക്‌സും 14 ഫോറും നേടിയിരുന്നു.

നേരത്തെ, ആദ്യ സെഷനില്‍ ഇന്ത്യക്ക് മൂന്ന് വിക്കറ്റ് നഷ്ടമായിരുന്നു. അഞ്ചാം ഓവറില്‍ തന്നെ രോഹിത് ശര്‍മ (5) മടങ്ങി. റബാദയെ ഹുക്ക് ചെയ്യാനുള്ള ശ്രമത്തില്‍ ഫൈന്‍ ലെഗ്ഗില്‍ ബര്‍ഗര്‍ക്ക് ക്യാച്ച്. വൈകാതെ യഷസ്വി ജെയ്സ്വാളും (17) കൂടാരം കയറി. മൂന്നാമനായി ക്രീസിലെത്തിയ ശുഭ്മാന്‍ ഗില്ലിനും (2) തിളങ്ങാനായില്ല. ഇരുവരേയും ബര്‍ഗര്‍ വിക്കറ്റ് കീപ്പര്‍ കെയ്ല്‍ വെറെയ്നെയുടെ കൈകളിലെത്തിച്ചു. നാലാം വിക്കറ്റില്‍ വിരാട് കോലി (38) ശ്രേയസ് അയ്യര്‍ (31) സഖ്യം 68 റണ്‍സ് കൂട്ടിചേര്‍ത്തു.

ഇരുവരും ഇന്ത്യയെ തകര്‍ച്ചയില്‍ നിന്ന് രക്ഷിക്കുമെന്ന് തോന്നിച്ചു. എന്നാല്‍ ലഞ്ച് കഴിഞ്ഞുള്ള ആദ്യ ഓവറില്‍ തന്നെ ശ്രേയസിനെ റബാദ ബൗള്‍ഡാക്കി. മൂന്ന് ബൗണ്ടറിയും ഒരു സിക്സും ഉള്‍പ്പെടുന്നതായിരുന്നു ശ്രേയസിന്റെ ഇന്നിംഗ്സ്. പിന്നീട് കോലിയേയും റബാദ തന്നെ മടക്കി. അഞ്ച് ബൗണ്ടറികള്‍ ഉള്‍പ്പെടുന്നതായിരുന്നു കോലിയുടെ ഇന്നിംഗ്സ്. ആര്‍ അശ്വിന് (8) തിളങ്ങാനായില്ല. പിന്നീട് രാഹുല്‍ - ഷാര്‍ദുല്‍ ഠാക്കൂര്‍ സഖ്യം 43 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ കൂട്ടുകെട്ട് ഉയരുമ്പോള്‍ ഷാര്‍ദൂലിനെ പുറത്താക്കി റബാദ അഞ്ച് വിക്കറ്റ് നേട്ടം പൂര്‍ത്തിയാക്കി. ജസ്പ്രിത് ബുമ്രയെ (1) മാര്‍കോ യാന്‍സന്‍ ബൗള്‍ഡാക്കി.

മത്സരത്തില്‍ നാല് പേസര്‍മാരുമായിട്ടാണ് ഇന്ത്യ ഇറങ്ങിയത്. ഷാര്‍ദുല്‍ ഠാക്കൂര്‍, മുഹമ്മദ് സിറാജ്, ജസ്പ്രിത് ബുമ്ര, പ്രസിദ്ധ് കൃഷ്ണ എന്നിവരാണ് പേസര്‍മാര്‍. പ്രസിദ്ധിനിത് ടെസ്റ്റ് അരങ്ങേറ്റമാണ്. പുറം കഴുത്തിലെ വേദനയെ തുടര്‍ന്ന് രവീന്ദ്ര ജഡേജ കളിക്കുന്നില്ല. പകരം ഏക സ്പിന്നറായി ആര്‍ അശ്വിന്‍ ടീമിലെത്തി. കെ എല്‍ രാഹുലാണ് വിക്കറ്റ് കീപ്പര്‍. 

ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), യഷസ്വി ജെയ്‌സ്വാള്‍, ശുബ്മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), ഷാര്‍ദുല്‍ ഠാക്കൂര്‍, ആര്‍ അശ്വിന്‍, ജസ്പ്രിത് ബുമ്ര (വൈസ് ക്യാപ്റ്റന്‍), മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ. 

ദക്ഷിണാഫ്രിക്ക: ഡീന്‍ എല്‍ഗാര്‍, എയ്ഡന്‍ മാര്‍ക്രം, ടോണി ഡി സോര്‍സി, തെംബ ബവൂമ, കീഗന്‍ പീറ്റേഴ്‌സണ്‍, ഡേവിഡ് ബെഡിംഗ്ഹാം, കെയ്ല്‍ വെറെയ്‌നെ, മാര്‍കോ യാന്‍സന്‍, ജെറാര്‍ഡ് കോട്‌സീ, കഗിസോ റബാദ, നന്ദ്രേ ബര്‍ഗര്‍.

കമ്മിന്‍സിന്റെ മാജിക് പന്തില്‍ വിക്കറ്റ് തെറിച്ചു! എന്ത് സംഭവിച്ചതെന്നറിയാതെ അന്ധാളിച്ച് ബാബര്‍ അസം - വീഡിയോ