ആഭ്യന്തര ടി20 ലീഗില്‍ തിലക് വര്‍മ തകര്‍പ്പന്‍ സെഞ്ചുറി നേടി. 56 പന്തില്‍ 136 റണ്‍സ് നേടിയ തിലകിന്റെ മികവില്‍, മേദക് ഫാല്‍ക്കണ്‍സ് 259 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം മറികടന്നു. ഈ പ്രകടനത്തിലൂടെ താരം തന്റെ അവിശ്വസനീയ ഫോം തുടരുകയാണ്.

ഹൈദരാബാദ്: ഇന്ത്യ എ ടീമിന് വേണ്ടി തകര്‍പ്പന്‍ പ്രകടനം നടത്തിയതിന് പിന്നാലെ ആഭ്യന്തര ടി20യില്‍ സെഞ്ചുറിയുമായി തിലക് വര്‍മ. രാജീവ് ഗാന്ധി അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന ശ്രീനിധി യൂണിവേഴ്‌സിറ്റി ടി20 മത്സരത്തിലാണ് തിലക് സെഞ്ചു നേടിയത്. സെഞ്ചുറിയിലൂടെ മേദക് ഫാല്‍ക്കണ്‍സിന് തകര്‍പ്പന്‍ ജയവും സമ്മാനിച്ചു. വാരങ്കല്‍ വാരിയേഴ്‌സ് ഉയര്‍ത്തിയ കൂറ്റന്‍ വിജയലക്ഷ്യമായ 259 റണ്‍സ്, ക്യാപ്റ്റന്‍ തിലക് വര്‍മ്മയുടെ മിന്നുന്ന സെഞ്ചുറിയുടെ ബലത്തിലാണ് ഫാല്‍ക്കണ്‍സ് അവസാന ഓവറുകളില്‍ മറികടന്നത്.

വാരങ്കലിന്റെ വെടിക്കെട്ട് തുടക്കം

ആദ്യം ബാറ്റ് ചെയ്ത വാരങ്കല്‍ വാരിയേഴ്‌സ് ക്യാപ്റ്റന്‍ അമന്‍ റാവു പെരാളയുടെ തകര്‍പ്പന്‍ ബാറ്റിംഗിലൂടെയാണ് 258/7 എന്ന കൂറ്റന്‍ സ്‌കോറിലെത്തിയത്. അമന്‍ വെറും 48 പന്തില്‍ നിന്ന് 142 റണ്‍സാണ് അടിച്ചുകൂട്ടിയത് (12 ഫോറും 13 സിക്‌സും). 32 പന്തില്‍ നിന്ന് ടൂര്‍ണമെന്റിലെ ആദ്യ സെഞ്ചുറിയും താരം സ്വന്തമാക്കി. പവര്‍പ്ലേയില്‍ തന്നെ 101 റണ്‍സ് അടിച്ചുകൂട്ടിയ വാരിയേഴ്‌സ് തുടക്കം മുതല്‍ക്കേ ആധിപത്യം പുലര്‍ത്തിയിരുന്നു. മുരുകന്‍ അഭിഷേകിന്റെ (15 പന്തില്‍ 32) വെടിക്കെട്ടും കൂടി ചേര്‍ന്നതോടെ സ്‌കോര്‍ കാര്‍ഡ് കുതിച്ചു.

തിലകിന്റെ പോരാട്ടവീര്യം

മറുപടി ബാറ്റിംഗിനിറങ്ങിയ ഫാല്‍ക്കണ്‍സിനായി തുടക്കം മുതല്‍ തന്നെ തിലക് വര്‍മ്മ കളം നിറഞ്ഞു കളിച്ചു. വിക്കറ്റുകള്‍ കൃത്യമായ ഇടവേളകളില്‍ വീണപ്പോഴും, തിലക് തന്റെ സ്വാഭാവിക ശൈലിയില്‍ ബാറ്റിംഗ് തുടര്‍ന്നു. 15 ഓവര്‍ പിന്നിട്ടപ്പോള്‍ 190/6 എന്ന നിലയില്‍ തകര്‍ച്ചയിലായ ഫാല്‍ക്കണ്‍സിന് അവസാന അഞ്ച് ഓവറില്‍ ജയിക്കാന്‍ 65 റണ്‍സ് വേണ്ടിയിരുന്നു. എന്നാല്‍, വിക്രം നായിക്കിനൊപ്പം (12 പന്തില്‍ 27) ചേര്‍ന്ന തിലക് നടത്തിയ പോരാട്ടം കളി ഫാല്‍ക്കണ്‍സിന് അനുകൂലമാക്കി.

റെക്കോര്‍ഡ് സെഞ്ചുറിയും വിജയവും

വെറും 42 പന്തില്‍ നിന്ന് സെഞ്ചുറി തികച്ച തിലക്, 56 പന്തില്‍ നിന്ന് പുറത്താകാതെ 136 റണ്‍സ് നേടി. 14 ഫോറുകളും 8 സിക്‌സുകളും അടങ്ങുന്നതായിരുന്നു തിലകിന്റെ ഇന്നിംഗ്‌സ്. അവസാന ഓവറുകളില്‍ കൃത്യമായി സ്‌കോര്‍ബോര്‍ഡ് ചലിപ്പിച്ച തിലക്, രണ്ട് പന്തുകള്‍ ബാക്കിനില്‍ക്കെ ടീമിനെ മൂന്ന് വിക്കറ്റിന്റെ അവിസ്മരണീയ വിജയത്തിലെത്തിച്ചു.

YouTube video player