ഇന്ത്യയും ന്യൂസിലന്‍ഡും ബംഗ്ലാദേശും ഉള്‍പ്പെട്ട ഗ്രൂപ്പിലുളള പാകിസ്ഥാന് നിലവില്‍ രണ്ട് മത്സരങ്ങലില്‍ 0 പോയന്‍റാണുള്ളത്.

ദുബായ്: ന്യൂസിലന്‍ഡിന് പിന്നാലെ ഇന്ത്യക്കെതിരെയും തോറ്റതോടെ ചാമ്പ്യൻസ് ട്രോഫി സെമിയിലെത്താന്‍ ഇനി പാകിസ്ഥാന് മുന്നിലുള്ള സാങ്കേതിക സാധ്യതകള്‍ മാത്രം. അവസാന കളിയില്‍ ബംഗ്ലാദേശിനോട് വമ്പന്‍ ജയം നേടുന്നതിനൊപ്പം മറ്റ് ടീമുകളുടെ പ്രകടനവും അനുകൂലമായാല്‍ മാത്രമെ ആതിഥേയരായ പാകിസ്ഥാന് സെമിയിലെത്താന്‍ നേരിയ സാധ്യതകളെങ്കിലും അവശേഷിക്കുന്നുള്ളു.

പാകിസ്ഥാന്‍റെ സെമി സാധ്യതകള്‍ എങ്ങനെയെന്ന് നോക്കാം. എട്ട് ടീമുകള്‍ മത്സരിക്കുന്ന ടൂര്‍ണമെന്‍റില്‍ നാലു ടീമുകളുള്ള രണ്ട് ഗ്രൂപ്പുകളായാണ് മത്സരം. ഇന്ത്യയും ന്യൂസിലന്‍ഡും ബംഗ്ലാദേശും ഉള്‍പ്പെട്ട ഗ്രൂപ്പിലുളള പാകിസ്ഥാന് നിലവില്‍ രണ്ട് മത്സരങ്ങലില്‍ 0 പോയന്‍റാണുള്ളത്. രണ്ട് കളികളും ജയിച്ച ഇന്ത്യ സെമിയിലേക്ക് ഒരു കാലെടുത്തുവെച്ചപ്പോള്‍ ആദ്യ കളിയില്‍ പാകിസ്ഥാനെ തകര്‍ത്ത ന്യൂസിലന്‍ഡും സെമിയിലേക്കുള്ള വഴി വെട്ടിയിട്ടുണ്ട്.

ചാമ്പ്യൻസ് ട്രോഫി: കോലിക്കരുത്തില്‍ ഇന്ത്യക്ക് വിജയശ്രേയസ്, പാകിസ്ഥാനെ തകര്‍ത്തെറിഞ്ഞ് സെമിയിലേക്ക്

അതുകൊണ്ട് തന്നെ പാകിസ്ഥാന്‍റെ നേരിയ സെമി സാധ്യതയെങ്കിലും അവശേഷിക്കണമെങ്കില്‍ നാളെ റാവല്‍പിണ്ടിയില്‍ നടക്കുന്ന മത്സരത്തില്‍ ന്യൂിസലന്‍ഡിനെ ബംഗ്ലാദേശ് തോല്‍പ്പിക്കണം. അതിനുശേഷം 27ന് നടക്കുന്ന മത്സരത്തില്‍ പാകിസ്ഥാന്‍ ബംഗ്ലാദേശിനെതിരെ വമ്പന്‍ ജയം നേടുകയും വേണം. ന്യൂിസലന്‍ഡിനോട് 60 റണ്‍സിനും ഇന്ത്യയോട് ഏഴ് ഓവറുകള്‍ ബാക്കി നിര്‍ത്തിയും തോറ്റ പാകിസ്ഥാന്‍ നിലവില്‍ നെറ്റ് റണ്‍റേറ്റില്‍(-1.087) ബംഗ്ലാദേശിനും(-0.408) പിന്നിലാണ്. അതുകൊണ്ട് തന്നെ ബംഗ്ലാദേശിനെതിരെ വെറും ജയം കൊണ്ട് മാത്രം പാകിസ്ഥാന് സെമി സാധ്യത നിലനിര്‍ത്താനാവില്ല.

ചാമ്പ്യൻസ് ട്രോഫി: സാക്ഷാല്‍ സച്ചിനുപോലും ഇല്ലാത്ത നേട്ടം, ആ റെക്കോര്‍ഡും ഇനി കിംഗ് കോലിയുടെ പേരില്‍

ഇതിനെല്ലാം പുറമെ മാര്‍ച്ച് രണ്ടിന് നടക്കുന്ന മത്സരത്തില്‍ ഇന്ത്യ ന്യൂസിലന്‍ഡിനെ തോല്‍പ്പിക്കുകയും വേണം. അങ്ങനെ വന്നാല്‍ ഗ്രൂപ്പില്‍ ഇന്ത്യ ഒഴികെയുള്ള ടീമുകള്‍ക്കെല്ലാം രണ്ട് പോയന്‍റ് വീതമാകും. ഇതോടെ മികച്ച നെറ്റ് റണ്‍റേറ്റുള്ള ടീം ഇന്ത്യക്കൊപ്പം സെമിയിലെത്തും. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ പാകിസ്ഥാന് ഇതൊക്കെ സ്വപ്നം കാണാനെ കഴിയു. തിങ്കളാഴ്ച നടക്കുന്ന മത്സരത്തില‍ ന്യൂസിലന്‍ഡ് ബംഗ്ലാദേശിനെ തോല്‍പ്പിച്ചാല്‍ ഗ്രൂപ്പില്‍ നിന്ന് പാകിസ്ഥാനും ബംഗ്ലാദേശും സെമി കാണാതെ പുറത്താകും. പാകിസ്ഥാന്‍ അകത്താണോ പുറത്താണോ എന്നറിയാന്‍ 24 മണിക്കൂര്‍ നേരം മാത്രം കാത്തിരുന്നാല്‍ മതിയെന്ന് ചുരുക്കം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക