ടി20 ലോകകപ്പിനിടെ ഓസ്‌ട്രേലിയയ്‌ക്കെതിരായ മത്സരത്തിലാണ് പതിരാനയ്ക്ക് തുടയില്‍ പരിക്കേറ്റത്. നാല് ഓവർ എറിഞ്ഞ ശേഷം താരം മുടന്തിയാണ് മൈതാനം വിട്ടത്.

കൊൽക്കത്ത: ഐപിഎൽ തുടങ്ങാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ നിലവിലെ ചാമ്പ്യന്മാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന് കനത്ത തിരിച്ചടി. ശ്രീലങ്കൻ പേസർ മതീഷ പതിരാനയ്ക്ക് ഐപിഎല്ലിൽ കളിക്കാനുള്ള ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് അനുമതി നിഷേധിച്ചുവെന്നാണ് റിപ്പോർട്ട്. പരിക്കിൽ നിന്ന് പൂർണ്ണമായി മുക്തനാവാത്ത സാഹചര്യത്തിലാണ് ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് പതിരാനക്ക് ഐപിഎല്ലില്‍ കളിക്കാന്‍ അനുമതി നിഷേധിച്ചത്.

ടി20 ലോകകപ്പിനിടെ ഓസ്‌ട്രേലിയയ്‌ക്കെതിരായ മത്സരത്തിലാണ് പതിരാനയ്ക്ക് തുടയില്‍ പരിക്കേറ്റത്. നാല് ഓവർ എറിഞ്ഞ ശേഷം താരം മുടന്തിയാണ് മൈതാനം വിട്ടത്. തുടർന്ന് ലോകകപ്പിലെ ബാക്കി മത്സരങ്ങൾ നഷ്ടമായ പതിരാനയ്ക്ക് ഇതുവരെ കായികക്ഷമത വീണ്ടെടുക്കാൻ സാധിച്ചിട്ടില്ല.

18 കോടി രൂപയ്ക്ക് ടീമിലെത്തിച്ച പതിരാന സീസണിന്‍റെ ഏതെങ്കിലും ഘട്ടത്തിൽ തിരിച്ചെത്തുമെന്ന പ്രതീക്ഷയിൽ കെകെആർ ഇതുവരെ പകരക്കാരനെ പ്രഖ്യാപിച്ചിരുന്നില്ല. എന്നാൽ പതിരാനക്കായി ഓരോ ദിവസവും വിമാന ടിക്കറ്റുകൾ ബുക്ക് ചെയ്യുകയും റദ്ദാക്കുകയും ചെയ്യുന്ന അവസ്ഥയാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പതിരാനയുടെ അസാന്നിധ്യം കൊല്‍ക്കത്തയെ സംബന്ധിച്ച് വലിയ പ്രതിസന്ധിയാണ്. ടീമിലെ മറ്റൊരു പ്രധാന ബൗളറായ ഹർഷിത് റാണക്ക് പരിക്കിനെത്തുടർന്ന് സീസൺ മുഴുവൻ നഷ്ടമാകുമെന്ന് ഉറപ്പായിരുന്നു.

താരലേലത്തില്‍ ടീമിലെടുത്ത ബംഗ്ലാദേശ് പേസര്‍ മുസ്തഫിസുർ റഹ്മാനെയാകട്ടെ ബിസിസിഐ നിർദ്ദേശത്തെത്തുടർന്ന് ടീമിൽ നിന്ന് റിലീസ് ചെയ്യേണ്ടി വന്നു. നിലവിൽ സിംബാബ്‌വെ താരം ബ്ലെസിംഗ് മുസറബാനി മാത്രമാണ് ടീമിലുള്ള ഏക വിദേശേ പേസർ. ഇത്തവണത്തെ ഐപിഎല്ലിൽ കളിക്കുന്ന ഏക സിംബാബ്‌വെ താരം കൂടിയാണ് മുസറബാനി. 22-കാരനായ പതിരാന ഐപിഎല്ലില്‍ 32 മത്സരങ്ങളിൽ നിന്ന് 47 വിക്കറ്റുകൾ നേടിയിട്ടുണ്ട്. 2023-ൽ ചെന്നൈയ്‌ക്കൊപ്പം ഐപിഎൽ കിരീടം നേടിയ പതിരാനയുടെ അഭാവം കൊല്‍ക്കത്തക്ക് വലിയ വെല്ലുവിളിയാകും. മാർച്ച് 31-ന് പഞ്ചാബ് കിങ്‌സിനെതിരെയാണ് കൊല്‍ക്കത്തയുടെ ആദ്യ മത്സരം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക