ലോകകപ്പിലെ ആവേശപ്പോരാട്ടമായ ഇന്ത്യ-പാക് മത്സരം കാണാന്‍ സ്റ്റേഡിയം നിറഞ്ഞു കവിയുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. പാക് ടീമിന്‍റെ സുരക്ഷ കണക്കിലെടുത്ത് മത്സരം ചെന്നൈ, ബെംഗലൂരു, കൊല്‍ക്കത്ത നഗരങ്ങളിലേതിലേക്കെങ്കിലും മാറ്റണമെന്നായിരുന്നു പാക് ക്രിക്കറ്റ് ബോര്‍ഡ് നേരത്തെ ആവശ്യപ്പെട്ടിരുന്നത്.
മുംബൈ:ഈ വര്‍ഷം ഇന്ത്യയില്‍ നടക്കുന്ന ഏകദിന ലോകകപ്പിലെ ഇന്ത്യ-പാക്കിസ്ഥാന്‍ മത്സരത്തിന് ലോകത്തില്‍ ഏറ്റവും കൂടുതല്‍ കാണികളെ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ള അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയം വേദിയാവും. കരട് മത്സരക്രമം അനുസരിച്ച് ഒക്ടോബര്‍ 15ന് നടക്കേണ്ട മത്സരം അഹമ്മദാബാദില്‍ തന്നെ നടത്താന്‍ പാക് ക്രിക്കറ്റ് ബോര്‍ഡ് സമ്മതിച്ചു. നേരത്തെ സുരക്ഷാപരമായ കാരണങ്ങളാല്‍ പാക് ടീം അഹമ്മദാബാദില്‍ കളിക്കുന്നതില്‍ ആശങ്ക അറിയിച്ചിരുന്നു. ഒരുലക്ഷത്തി പതിനായിരം പേരെ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ളതാണ് അഹമ്മദാബാദിലെ സ്റ്റേഡിയം.
ലോകകപ്പിലെ ആവേശപ്പോരാട്ടമായ ഇന്ത്യ-പാക് മത്സരം കാണാന്‍ സ്റ്റേഡിയം നിറഞ്ഞു കവിയുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. പാക് ടീമിന്‍റെ സുരക്ഷ കണക്കിലെടുത്ത് മത്സരം ചെന്നൈ, ബെംഗലൂരു, കൊല്‍ക്കത്ത നഗരങ്ങളിലേതിലേക്കെങ്കിലും മാറ്റണമെന്നായിരുന്നു പാക് ക്രിക്കറ്റ് ബോര്‍ഡ് നേരത്തെ ആവശ്യപ്പെട്ടിരുന്നത്.
അതേസമയം, അഫ്ഗാനിസ്ഥാനെതിരായ മത്സരം ചെന്നൈയില്‍ കളിക്കുന്നതിനും ഓസ്ട്രേലിയക്കെതിരായ മത്സരം ബെംഗലൂരുവില്‍ കളിക്കുന്നതിനും അറിയിച്ച എതിര്‍പ്പ് പാക്കിസ്ഥാന്‍ ഇപ്പോഴും പിന്‍വലിച്ചിട്ടില്ല. എന്നാല്‍ ഈ എതിര്‍പ്പുകള്‍ സുരക്ഷാപരമായ കാരണങ്ങളാലല്ലാത്തതിനാല്‍ ഐസിസി തള്ളിക്കളയുമെന്നാണ് കരുതുന്നത്. നാളെ മുംബൈയില്‍ നടക്കുന്ന ചടങ്ങില്‍ ലോകകപ്പിന്‍റെ ഔദ്യോഗിക മത്സരക്രമം ഐസിസി പുറത്തിറക്കും.
ഒന്നാമന്‍ ഇന്ത്യന്‍ താരം; ടെസ്റ്റില്‍ മോശം ശരാശരിയുള്ള ബാറ്റര്‍മാര്‍
ടിക്കറ്റ് വില്‍പനയില്‍ നിന്നുള്ള വരുമാനം ഐസിസിയുടെ പ്രധാന വരുമാന മാര്‍ഗമായതിനാല്‍ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ കാണികളെത്തുന്ന മത്സരം ഏറ്റവും വലിയ സ്റ്റേഡിയത്തില്‍ തന്നെ നടത്താനാണ് ഐസിസിയും ബിസിസിഐയും തയാറെടുക്കുന്നത്. മത്സരം കാണാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, ഐസിസിയുടെ ഉന്നതര്‍ എന്നിവരും അഹമ്മദാബാദില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ലോകകപ്പിന്‍റെ ഉദ്ഘാടന മത്സരത്തില്‍ ന്യൂസിലന്‍ഡും ഇംഗ്ലണ്ടും ഏറ്റുമുട്ടുന്നതും ഫൈനല്‍ നടക്കുന്നതും അഹമ്മദാബാദിലാണ്.
അഹമ്മദാബാദ് കഴിഞ്ഞാല്‍ കൂടുതല്‍ കാണികളെ ഉള്‍ക്കൊള്ളാനാവുന്ന സ്റ്റേഡിയം ലഖ്നൗവും കൊല്‍ക്കത്തയുമാണ്. എന്നാല്‍ ഈ രണ്ട് സ്റ്റേഡിയങ്ങളിലും അഹമ്മദാബാദില്‍ ഉള്‍ക്കൊള്ളാവുന്നതിനേക്കാള്‍ പകുതിയലധികം കാണികളെ മാത്രം ഉള്‍ക്കൊള്ളാനാവു. അതേസമയം, ലോകകപ്പിനായി ഇന്ത്യയിലെത്തുന്നത് പാക് സര്‍ക്കാരിന്‍റെ അനുമതി അനുസരിച്ചാവുമെന്ന് കഴിഞ്ഞ ആഴ്ച പാക് ബോര്‍ഡ് വ്യക്തമാക്കിയിരുന്നു.
