വിദേശ താരങ്ങൾ ഭയപ്പെട്ടതായി റിഷാദ് ഹൊസൈൻ പറഞ്ഞു. ഡാരിൽ മിച്ചൽ ഇനി പാകിസ്ഥാനിലേക്ക് കളിക്കാൻ വരില്ലെന്ന് പറഞ്ഞു.

ദുബായ്: ഇന്ത്യ - പാക് അതിര്‍ത്തിയിലെ സംഘഷര്‍ഷങ്ങളെ തുടര്‍ന്നാണ് പാകിസ്ഥാന്‍ ക്രിക്കറ്റ് ലീഗ് നിര്‍ത്തിവെക്കേണ്ടി വന്നത്. അസാധാരണ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് ടൂര്‍ണമെന്റ് അനിശ്ചിത കാലത്തേക്ക് റദ്ദാക്കാന്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് തീരുമാനിക്കുകയായിരുന്നു. ടൂര്‍ണമെന്റ് യുഎഇയിലേക്ക് മാറ്റാനുള്ള ശ്രമം നടത്തിയെങ്കിലും അനുമതി ലഭിച്ചില്ല. പിഎസ്എല്‍ എന്ന് പുനരാരംഭിക്കുമെന്നുള്ള കാര്യത്തില്‍ ഇപ്പോഴും വ്യക്തതയില്ല. ലീഗില്‍ കളിക്കാനെത്തിയ വിദേശ താരങ്ങളെല്ലാം ദുബായില്‍ തിരിച്ചെത്തിയിരുന്നു.

ഒരിക്കലും നല്ല അനുഭവമല്ല താരങ്ങള്‍ക്കുണ്ടായത്. വിദേശ താരങ്ങളെല്ലാം എങ്ങനെയാണ് പാകിസ്ഥാനിലെ സാഹചര്യത്തോട് പ്രതികരിച്ചത്തെന്ന് വ്യക്തമാക്കുകയാണ് പിഎസ്എല്ലിന്റെ ഭാഗമായിരുന്ന ബംഗ്ലാദേശ് താരം റിഷാദ് ഹൊസൈന്‍. താരങ്ങളെല്ലാം ഭയപ്പെട്ടുവെന്നാന്ന് റിഷാദ് പറഞ്ഞത്. അദ്ദേഹത്തിന്റെ വാക്കുകള്‍... ''വിദേശ താരങ്ങളായ സാം ബില്ലിംഗ്‌സ്, ഡാരല്‍ മിച്ചല്‍, കുശല്‍ പെരേര, ഡേവിഡ് വീസ്, ടോം കറന്‍ എന്നിവര്‍ വളരെയധികം ഭയപ്പെട്ടു. ഇംഗ്ലണ്ട് താരം കറനെ അതി വൈകാരികമായിട്ടാണ് കണ്ടത്. അദ്ദേഹം ചെറിയ കുട്ടിയെ പോലെ കരയുകയായിരുന്നു. പാകിസ്ഥാനിലെ വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ അത് അടച്ചിട്ടിരിക്കുന്നത് കണ്ട് അദ്ദേഹത്തിന് നിരാശവും വിഷമവും ഉള്ളിലടക്കാന്‍ സാധിച്ചില്ല. കറന്റെ കൂടെ എപ്പോഴും രണ്ടോ മൂന്നോ പേരുണ്ടായിരുന്നു.'' റിഷാദ് പറഞ്ഞു. 

ന്യൂസിലന്‍ഡ് താരം ഡാരില്‍ മിച്ചല്‍ പറഞ്ഞ വാക്കുകളും റിഷാദ് എടുത്തുപറഞ്ഞു. ''ദുബായില്‍ വിമാനമിറങ്ങിയ ഉടനെ കിവീസ് താരം ഡാരില്‍ മിച്ചല്‍ ഇനിയൊരിക്കലും പാകിസ്ഥാനിലേക്ക് കളിക്കാനായി വരില്ലെന്ന് എന്നോട് പറഞ്ഞു. പ്രത്യേകിച്ച് ഇത്തരം സാഹചര്യങ്ങളില്‍. ഇപ്പോള്‍ പ്രതിസന്ധികളെല്ലാം മറികടന്ന് ഞങ്ങള്‍ ദുബായിലെത്തി. വലിയ ആശ്വാസമുണ്ട്.'' റിഷാദ് പ്രതികരിച്ചു.

സംഘര്‍ഷത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ച ഐപിഎല്‍ അടുത്ത ആഴ്ച്ച പുനരാരംഭിക്കുമെന്ന് റിപ്പോര്‍ട്ട്. ഇന്ത്യയും പാകിസ്ഥാനും പരസ്പരം വെടിനിര്‍ത്തലിന് സമ്മതിച്ചതിനെ തുടര്‍ന്നാണിത്. സംഘര്‍ഷത്തില്‍ അയവ് വന്നാല്‍ മുന്‍നിശ്ചയപ്രകാരം ടൂര്‍ണമെന്റുമായി മുന്നോട്ടുപോകാനും അല്ലാത്തപക്ഷം ഈ നാലു നഗരങ്ങളില്‍ മാത്രമായി മത്സരങ്ങള്‍ പരിമിതപ്പെടുത്തി ടൂര്‍ണമെന്റ് പൂര്‍ത്തിയാക്കാനുമാണ് ബിസിസിഐ ആലോചിരുന്നത്. ടൂര്‍ണമെന്റ് ഓഗസ്റ്റ്-സെപ്റ്റംബര്‍ മാസങ്ങളിലേക്ക് മാറ്റിവെക്കുന്നത് ഉചിതമാകില്ലെന്നാണ് ബിസിസിഐ കരുതുന്നത്.