ക്രിക്കറ്റ് വെസ്റ്റ് ഇന്‍ഡീസിന്‍റെ നിയന്ത്രണത്തിലല്ലാത്ത ചില കാരണങ്ങള്‍ക്കൊണ്ട് ട്രിനിഡാഡില്‍ നിന്ന് സെന്‍റ് കിറ്റ്സിലേക്ക് ടീമുകളുടെ കിറ്റ് അടങ്ങിയ ലഗേജുകള്‍ താമസിച്ചുപോയെന്നും ഇതിനാല്‍ ഇന്ന് നടക്കേണ്ട ടി20 പരമ്പരയിലെ രണ്ടാം മത്സരം പ്രാദേശിക സമയം 12.30ന്(ഇന്ത്യന്‍ സമയം രാത്രി 10ന്)മാത്രമെ തുടങ്ങൂവെന്നും ക്രിക്കറ്റ് വെസ്റ്റ് ഇന്‍ഡീസ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
സെന്‍റ് കിറ്റ്സ്: ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ടി20 പരമ്പരയിലെ രണ്ടാം മത്സരം തുടങ്ങാന്‍ രണ്ട് മണിക്കൂര്‍ താമസിക്കും. നേരത്തെ നിശ്ചയിച്ചതില്‍ നിന്ന് വ്യത്യസ്തമായി ഇന്ത്യന്‍ സമയം രാത്രി എട്ടു മണിക്ക് പകരം രാത്രി 10 മണിക്കായിരിക്കും മത്സരം തുടങ്ങുക. വെള്ളിയാഴ്ച നടന്ന ആദ്യ മത്സരത്തിന് വേദിയായ ട്രിനിഡാഡില്‍ നിന്ന് ഇരു ടീമുകളുടെയും കിറ്റുകള്‍ അടങ്ങിയ ലഗേജ് എത്താന്‍ വൈകിയതിനാലാണ് മത്സരം തുടങ്ങാനും താമസിക്കുന്നതെന്ന് ക്രിക്കറ്റ് വെസ്റ്റ് ഇന്‍ഡീസ് വ്യക്തമാക്കി.
ക്രിക്കറ്റ് വെസ്റ്റ് ഇന്‍ഡീസിന്‍റെ നിയന്ത്രണത്തിലല്ലാത്ത ചില കാരണങ്ങള്‍ക്കൊണ്ട് ട്രിനിഡാഡില്‍ നിന്ന് സെന്‍റ് കിറ്റ്സിലേക്ക് ടീമുകളുടെ കിറ്റ് അടങ്ങിയ ലഗേജുകള്‍ താമസിച്ചുപോയെന്നും ഇതിനാല്‍ ഇന്ന് നടക്കേണ്ട ടി20 പരമ്പരയിലെ രണ്ടാം മത്സരം പ്രാദേശിക സമയം 12.30ന്(ഇന്ത്യന്‍ സമയം രാത്രി 10ന്)മാത്രമെ തുടങ്ങൂവെന്നും ക്രിക്കറ്റ് വെസ്റ്റ് ഇന്‍ഡീസ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ക്രിക്കറ്റ് ആരാധകര്‍ക്കും സ്പോണ്‍സര്‍മാര്‍ക്കും ഉണ്ടായ ബുദ്ധിമുട്ടിന് ക്ഷമ ചോദിക്കുന്നുവെന്നും ക്രിക്കറ്റ് വെസ്റ്റ് ഇന്‍ഡീസ് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.
മത്സരത്തിനായി കാണികളെ പ്രാദേശിക സമയം 10 മുതല്‍ സ്റ്റേഡിയത്തിലേക്ക് പ്രവേശിപ്പിക്കും. അഞ്ച് മത്സര പരമ്പരയിലെ ആദ്യ മത്സരതതില്‍ ആദികാരിക ജയം നേടിയ ഇന്ത്യ 1-0ന് മുന്നിലാണ്. രണ്ടാം മത്സരത്തിലും ജയിച്ച് പരമ്പരയില്‍ ആധിപത്യമുറപ്പിക്കാനാണ് ഇന്ത്യ ഇന്നിറങ്ങുന്നത്. ടി20 പരമ്പരക്ക് മുന്നോടിയായി നടന്ന ഏകദിന പരമ്പര ഇന്ത്യ 3-0ന് തൂത്തുവാരിയിരുന്നു.
സഞ്ജു ഇന്നിറങ്ങുമോ
ആദ്യ മത്സരത്തില്‍ നിരാശപ്പെടുത്തിയ ശ്രേയസ് അയ്യര്‍ക്ക് പകരം സഞ്ജു സാംസണ്‍ ഇന്നിറങ്ങുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ശ്രേയസിന് പകരം ദീപക് ഹൂഡക്ക് ഫൈനല്‍ ഇലവനില്‍ അവസരം ഒരുങ്ങിയേക്കുമെന്നാണ് കരുതുന്നത്.
ഇന്ത്യ സാധ്യതാ ടീം: രോഹിത് ശർമ, റിഷഭ് പന്ത്, ദീപക് ഹൂഡ/ ശ്രേയസ് അയ്യർ, സൂര്യകുമാർ യാദവ്, ഹാർദിക് പാണ്ഡ്യ, ദിനേശ് കാർത്തിക്, അക്സർ പട്ടേൽ, ഹർഷൽ പട്ടേൽ, ആർ അശ്വിൻ, ഭുവനേശ്വർ കുമാർ, അർഷ്ദീപ് സിംഗ്.
