വിക്കറ്റിന് പിന്നില്‍ ധോണിയുടെ അസാന്നിധ്യം ഇന്ത്യന്‍ ടീമിലെ വലിയ വിടവാണ്.അത് തിരിച്ചറിഞ്ഞ് കളിച്ചതുകൊണ്ടാണ് ഏകദിന പരമ്പരയില്‍ ഓസ്ട്രേലിയക്ക് തിരിച്ചുവരനായാത്.

ഹൈദരാബാദ്: ഇന്ത്യന്‍ ഏകദിന ടീമില്‍ എംഎസ് ധോണിയുടെ പ്രാധാന്യം ഓര്‍മിപ്പിച്ച് ഓസ്ട്രേലിയുടെ വെടിക്കെട്ട് ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍. ഇന്ത്യക്കെതിരായ ഏകദിന പരമ്പരയിലെ അവസാന രണ്ട് മത്സരങ്ങളില്‍ ധോണിയില്ലാത്തതുകൊണ്ടാണ് ഓസീസിന് തിരിച്ചുവരാനായതെന്ന് വാര്‍ണര്‍ ഇന്ത്യ ടുഡേയോട് പറഞ്ഞു.

വിക്കറ്റിന് പിന്നില്‍ ധോണിയുടെ അസാന്നിധ്യം ഇന്ത്യന്‍ ടീമിലെ വലിയ വിടവാണ്.അത് തിരിച്ചറിഞ്ഞ് കളിച്ചതുകൊണ്ടാണ് ഏകദിന പരമ്പരയില്‍ ഓസ്ട്രേലിയക്ക് തിരിച്ചുവരനായാത്. എതിരാളികളുടെ കാഴ്ചപ്പാടില്‍ നോക്കിയാല്‍ ധോണിയെപ്പോലൊരു കളിക്കാരനുണ്ടാക്കുന്ന സ്വാധീനം വളരെ വലുതാണ്-വാര്‍ണര്‍ പറഞ്ഞു.

ഐപിഎല്‍ ഇന്ത്യക്ക് പ്രതിഭാധനരായ ഒരുപാട് കളിക്കാരെ സംഭാവന ചെയ്തുവെന്നും വാര്‍ണര്‍ വ്യക്തമാക്കി. ഇന്ത്യന്‍ ടീമില്‍ കളിക്കാന്‍ യോഗ്യതയുള്ള 35-40 കളിക്കാരുണ്ട്. എന്നാല്‍ 15 പേരെ മാത്രമെ ടീമില്‍ ഉള്‍പ്പെടുത്താന്‍ കഴിയൂ. ഇത് സെലക്ടര്‍മാര്‍ നേരിടുന്ന വലിയ പ്രതിസന്ധിയാണ്. മറ്റ് ടീമുകള്‍ക്കും സമാനാമായ സാഹചര്യമുണ്ട്. ഒരുപാട് യുവതാരങ്ങളുണ്ടെങ്കിലും ലോകകപ്പ് പോലൊരു വലിയ ടൂര്‍ണമെന്റില്‍ പരചിയസമ്പത്ത് അനിവാര്യമാണ്. ഒന്നോ രണ്ടോ യുവതാരങ്ങളെ ടീമിലെടുത്താലും പരിചയസമ്പന്നരായ താരങ്ങളായിരിക്കും ലോകകപ്പ് നേട്ടത്തില്‍ നിര്‍ണായകമാവുകയെന്നും വാര്‍ണര്‍ പറഞ്ഞു.