ഏകദിന ക്രിക്കറ്റിന്‍റെ കാലം കഴിഞ്ഞു. കെറി പാക്കർ ഏകദിനങ്ങളെ പുനരുജ്ജീവിപ്പിച്ചത് വലിയ കാര്യമാണ്, എന്നാൽ ഇപ്പോൾ ആ ഫോർമാറ്റിന് പ്രസക്തിയില്ല.
ലണ്ടൻ: ക്രിക്കറ്റ് ലോകത്ത് വിപ്ലവകരമായ മാറ്റത്തിന് തിരികൊളുത്തുന്ന പുതിയ നിര്‍ദേശവുമായി ഐപിഎൽ മുൻ ചെയർമാൻ ലളിത് മോദി. ഏകദിന ക്രിക്കറ്റ് കാലഹരണപ്പെട്ടുവെന്നും ഏകദിനങ്ങള്‍ പൂർണ്ണമായും ഉപേക്ഷിക്കണമെന്നും പകരം ടി20യ്ക്കും ടെസ്റ്റ് ക്രിക്കറ്റിനും കൂടുതൽ പ്രാധാന്യം നൽകണമെന്നും സ്പോർട്സ്റ്റാറിന് നൽകിയ അഭിമുഖത്തിൽ ലളിത് മോദി വ്യക്തമാക്കി. ക്രിക്കറ്റിന്‍റെ ഭാവി ടി20 ലീഗുകളിലും ടെസ്റ്റ് മത്സരങ്ങളിലുമാണെന്ന് ലളിത് മോദി പറഞ്ഞു.
ഏകദിന ക്രിക്കറ്റിന്‍റെ കാലം കഴിഞ്ഞു. കെറി പാക്കർ ഏകദിനങ്ങളെ പുനരുജ്ജീവിപ്പിച്ചത് വലിയ കാര്യമാണ്, എന്നാൽ ഇപ്പോൾ ആ ഫോർമാറ്റിന് പ്രസക്തിയില്ല. എന്നാല്‍ ടെസ്റ്റ് ക്രിക്കറ്റ് എക്കാലത്തും നിലനിൽക്കേണ്ടതാണ്. അതേസമയം കൂടുതൽ കാണികളെ ആകർഷിക്കാൻ ടെസ്റ്റ് മത്സരങ്ങൾ ഡേ-നൈറ്റ് ഫോർമാറ്റിലേക്ക് മാറണം. ലോകത്തെ മറ്റൊരു ക്രിക്കറ്റ് ലീഗും ഐപിഎല്ലിന് ഭീഷണിയല്ല. ടി20 ക്രിക്കറ്റിന്‍റെ വളർച്ചയിലാണ് കളി മുന്നോട്ട് പോകേണ്ടത്. ടെസ്റ്റ് ക്രിക്കറ്റ് എന്നും കൂടെയുണ്ടാകണം, നമ്മൾ ഏകദിനങ്ങളെ ഒഴിവാക്കി ടി20കളെ മുറുകെ പിടിക്കണം- ലളിത് മോദി പറഞ്ഞു.
2027-ലെ ഏകദിന ലോകകപ്പിനായി ടീമുകൾ തയ്യാറെടുക്കുമ്പോഴും ഈ ഫോർമാറ്റിന്റെ നിലനിൽപ്പിനെക്കുറിച്ച് മുൻപ് രവിചന്ദ്രൻ അശ്വിൻ അടക്കമുള്ള താരങ്ങൾ സംശയം പ്രകടിപ്പിച്ചിരുന്നു. ടി20 ലീഗുകൾ വർദ്ധിച്ചതോടെ അന്താരാഷ്ട്ര കലണ്ടറിൽ ഏകദിനങ്ങൾക്ക് ഇടമില്ലാതാവുന്ന അവസ്ഥയുണ്ട്. ടി20 നൽകുന്ന ആവേശമോ ടെസ്റ്റ് നൽകുന്ന ആഴമോ ഏകദിനങ്ങൾക്ക് നൽകാൻ കഴിയുന്നില്ല. ഐപിഎൽ പോലുള്ള ലീഗുകൾ ലോക ക്രിക്കറ്റിനെ ഭരിക്കാൻ തുടങ്ങിയതോടെ ദ്വിരാഷ്ട്ര ഏകദിന പരമ്പരകൾക്ക് കാണികൾ കുറഞ്ഞു. ലോകകപ്പ് വരുമ്പോൾ മാത്രമാണ് ഇന്ന് ഏകദിനങ്ങൾക്ക് വലിയ സ്വീകാര്യത ലഭിക്കുന്നത്.
2026 ടി20 ലോകകപ്പിന് മുന്നോടിയായി ഇന്ത്യ അഞ്ച് മാസത്തിനുള്ളിൽ 22 ടി20 മത്സരങ്ങൾ കളിച്ചപ്പോൾ, 2027 ഏകദിന ലോകകപ്പിന് മുന്നോടിയായി വെറും 18 ഏകദിനങ്ങൾ മാത്രമാണ് ഇന്ത്യയുടെ ഷെഡ്യൂളിലുള്ളത്. ഇത് ബിസിസിഐയുടെ മുൻഗണന എവിടെയാണെന്ന് വ്യക്തമാക്കുന്നു. ലളിത് മോദിയുടെ ഈ പ്രസ്താവന ബിസിസിഐയും ഐസിസിയും എങ്ങനെ സ്വീകരിക്കും എന്നാണ് ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത്. വരാനിരിക്കുന്ന 2027 ലോകകപ്പ് ഏകദിന ഫോർമാറ്റിന്‍റെ ഭാവി നിശ്ചയിക്കുന്നതിൽ നിർണ്ണായകമാകും.
