ഇന്ത്യയ്ക്കെതിരായ അഞ്ച് മത്സര ടി20 പരമ്പരയ്ക്കുള്ള 17 അംഗ ടീമിനെ ഇംഗ്ലണ്ട് പ്രഖ്യാപിച്ചു. ഹാരി ബ്രൂക്ക് നയിക്കുന്ന ടീമിൽ യുവ ഓൾറൗണ്ടർ ജെയിംസ് കോൾസ് പുതുമുഖമായി ഇടംപിടിച്ചപ്പോൾ, ജോർദാൻ കോക്സ്, സാക്കിബ് മഹ്മൂദ് തുടങ്ങിയവർ ടീമിലേക്ക് തിരിച്ചെത്തി. ജൂലൈ 1-നാണ് പരമ്പര ആരംഭിക്കുന്നത്.

ലണ്ടന്‍: ഇന്ത്യയ്ക്കെതിരായ ടി20 പരമ്പരയ്ക്കുള്ള 17 അംഗ ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു. ഹാരി ബ്രൂക്ക് നയിക്കുന്ന ടീമില്‍ യുവ ഓള്‍റൗണ്ടര്‍ ജെയിംസ് കോള്‍സിന്റെ സാന്നിധ്യമാണ് പ്രധാന ആകര്‍ഷണം. അഞ്ച് ടി20 മത്സരങ്ങളാണ് ഇംഗ്ലണ്ട്, ഇന്ത്യക്കെതിരെ കളിക്കുക. ജൂലൈ 1-ന് ആരംഭിക്കുന്ന പരമ്പര ജൂലൈ 11-ന് സൗത്താംപ്ടണില്‍ സമാപിക്കും. ഇംഗ്ലണ്ട് എ ടീമിനും ആഭ്യന്തര ടി20 ലീഗുകളിലും നടത്തിയ മികച്ച പ്രകടനത്തെത്തുടര്‍ന്നാണ് ജെയിംസ് കോള്‍സ് ടീമില്‍ ഇടംപിടിച്ചത്. 71 ടി20 മത്സരങ്ങളില്‍ നിന്ന് 1,373 റണ്‍സും 53 വിക്കറ്റും താരം സ്വന്തമാക്കിയിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അടുത്തിടെ നടന്ന കൗണ്ടി ചാമ്പ്യന്‍ഷിപ്പില്‍ ഗ്ലാമോര്‍ഗനെതിരെ സസെക്‌സിന് വേണ്ടി പുറത്താകാതെ 224 റണ്‍സ് നേടിയത് കോള്‍സിന്റെ സെലക്ഷന്‍ ഉറപ്പിച്ചു. ടി20 ലോകകപ്പില്‍ നിന്ന് വിട്ടുനിന്ന ജോര്‍ദാന്‍ കോക്‌സ്, സോണി ബേക്കര്‍, സാക്കിബ് മഹ്മൂദ് എന്നിവര്‍ ടീമിലേക്ക് തിരിച്ചെത്തി. എന്നാല്‍ പരിക്കുകാരണം ബ്രൈഡന്‍ കാര്‍സിനും ജാമി ഓവര്‍ട്ടണിനും ടീമില്‍ ഇടംനേടാനായില്ല. ജോഫ്ര ആര്‍ച്ചര്‍, സാം കറന്‍, ജോസ് ബട്ട്‌ലര്‍, ഫില്‍ സാള്‍ട്ട്, ടോം ബാന്റണ്‍ തുടങ്ങിയവര്‍ ടീമിന് കരുത്തുപകരും.

ഇംഗ്ലണ്ട് ടീം: ഹാരി ബ്രൂക്ക് (ക്യാപ്റ്റന്‍), റെഹാന്‍ അഹമ്മദ്, ജോഫ്ര ആര്‍ച്ചര്‍, സോണി ബേക്കര്‍, ടോം ബാന്റണ്‍, ജേക്കബ് ബെഥേല്‍, ജോസ് ബട്ട്‌ലര്‍, ജെയിംസ് കോള്‍സ്, ജോര്‍ദാന്‍ കോക്‌സ്, സാം കറന്‍, ലിയാം ഡോസണ്‍, വില്‍ ജാക്‌സ്, സാക്കിബ് മഹ്മൂദ്, ആദില്‍ റഷീദ്, ഫില്‍ സാള്‍ട്ട്, ജോഷ് ടോങ്, ലൂക്ക് വുഡ്.

പരമ്പര ഷെഡ്യൂള്‍

ചെസ്റ്റര്‍-ലെ-സ്ട്രീറ്റ്, മാഞ്ചസ്റ്റര്‍, നോട്ടിംഗ്ഹാം, ബ്രിസ്റ്റോള്‍, സൗത്താംപ്ടണ്‍ എന്നിവിടങ്ങളിലായാണ് മത്സരങ്ങള്‍ നടക്കുന്നത്. ന്യൂസിലാന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് തൊട്ടുപിന്നാലെ ടി20 പരമ്പര ആരംഭിക്കുന്നതിനാലാണ് വലിയൊരു ടീമിനെ തിരഞ്ഞെടുത്തതെന്ന് മാര്‍ക്കസ് നോര്‍ത്ത് വ്യക്തമാക്കി.

YouTube video player