ഭയമില്ലാത്ത കളി ശൈലിയാണ് ഇംഗ്ലണ്ടിനെ ഏകദിന റാങ്കിംഗില്‍ തലപ്പത്ത് നിര്‍ത്തുന്നതെന്ന് വോണ്‍. 

ലണ്ടന്‍: സ്വന്തം നാട്ടില്‍ നടക്കുന്ന ലോകകപ്പ്. ഏകദിന റാങ്കിംഗില്‍ ഒന്നാമതുള്ള ഇംഗ്ലണ്ടിനെ കൂടുതല്‍ അപകടകാരികളാക്കുന്ന ഘടകം. ലോകകപ്പ് പര്യടനത്തിനെത്തുന്ന എതിരാളികളെ മറിച്ചിടാന്‍ ഇംഗ്ലണ്ടിന് ഈ ഘടകങ്ങള്‍ തന്നെ ധാരാളം. എന്നാല്‍ എക്കാലത്തും കരുത്തരായി വാഴ്‌ത്തപ്പെട്ടിട്ടും ലോകകപ്പ് ചരിത്രം ഇംഗ്ലണ്ടിന്‍റെ അത്ര ശോഭനമല്ല. 

ആ പതിവ് ഇക്കുറി മാറുമെന്ന് മുന്‍ നായകന്‍ മൈക്കല്‍ വോണ്‍ പറയുന്നു. ഭയമില്ലാത്ത കളി ശൈലിയാണ് ഇംഗ്ലണ്ടിനെ ഏകദിന റാങ്കിംഗില്‍ തലപ്പത്ത് നിര്‍ത്തുന്നതെന്ന് വോണ്‍ വ്യക്തമാക്കി. അസാധാരാണ നായകനാണ് മോര്‍ഗന്‍. കഴിഞ്ഞ നാല് വര്‍ഷങ്ങളില്‍ ഏകദിന ടീമിനെ അയാള്‍ വളര്‍ത്തിയെടുത്തത് മഹത്തരമാണ്. കഴിഞ്ഞ ലോകകപ്പിലെ മോശം ഓര്‍മ്മകള്‍ മറക്കാം. ലോകകപ്പിലെ മികച്ച ടീമുകളിലൊന്നാണ് ഇംഗ്ലണ്ടെന്നും ഇതിഹാസ താരം പറഞ്ഞു. 

മെയ് 30 മുതല്‍ ജൂലൈ 14 വരെയാണ് ഏകദിന ലോകകപ്പില്‍ ഇംഗ്ലണ്ടില്‍ നടക്കുന്നത്. ആതിഥേയരായതിനാല്‍ ഇംഗ്ലണ്ട് കപ്പുയര്‍ത്താന്‍ സാധ്യത ഏറെയാണെന്നും വോണ്‍ വ്യക്തമാക്കി. 2011ല്‍ ആതിഥേയത്വം വഹിച്ച ഇന്ത്യ കപ്പുയര്‍ത്തിയപ്പോള്‍ 2015ല്‍ വേദിയൊരുക്കിയ ഓസ്‌ട്രേലിയയും കിരീടം നേടി. ഇത് ചൂണ്ടിക്കാട്ടിയാണ് ഇംഗ്ലണ്ട് കപ്പുയര്‍ത്തുമെന്ന് മൈക്കല്‍ വോണ്‍ പറയുന്നത്.