ഇംഗ്ലണ്ടിനെതിരായ രണ്ടാം യൂത്ത് ഏകദിനത്തില്‍ ഇന്ത്യ അണ്ടര്‍ 19 ടീമിന് മികച്ച തുടക്കം. 22 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 122 റണ്‍സ്. വിഹാന്‍ മല്‍ഹോത്ര 40 റണ്‍സോടെയും അഭിഗ്യാന്‍ കുണ്ഡു ഒരു റണ്ണുമായും ക്രീസില്‍.
നോര്‍ത്താംപ്ടണ്‍: ഇംഗ്ലണ്ടിണ്ട് അണ്ടര്‍ 19 ടീമിനെതിരായ രണ്ടാം യൂത്ത് ഏകദിനത്തില്‍ ഇന്ത്യ അണ്ടര്‍ 19 ടീമിന് ഭേദപ്പെട്ട തുടക്കം. ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ ഇന്ത്യ അണ്ടര്‍ 19 ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 22 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 122 റൺസെന്ന നിലയിലാണ്. 40 റണ്‍സോടെ വിഹാന്‍ മല്‍ഹോത്രയും ഒരു റണ്ണുമായി അഭിഗ്യാന്‍ കുണ്ഡുവും ക്രീസില്‍. മൗല്യാര്‍ജ് സിംഗ് ചാവ്ഡ, ക്യാപ്റ്റൻ ആയുഷ് മാത്രെ, വൈഭവ് സൂര്യവന്‍ഷി എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യ അണ്ടര്‍ 19ന് നഷ്ടമായത്.
ടോസിലെ നഷ്ടത്തിന് പിന്നാലെ ക്രീസിലെത്തിയ ഇന്ത്യയെ ഞെട്ടിച്ചാണ് ഇംഗ്ലണ്ട് തുടങ്ങിയത്. ക്യാപ്റ്റൻ ആയുഷ് മാത്രെ ഗോള്‍ഡൻ ഡക്കായി പുറത്തായി. എ എം ഫ്രഞ്ചാണ് മാത്രെയെ ക്ലീന്‍ ബൗൾഡാക്കിയത്. എന്നാല്‍ രണ്ടാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന് വൈഭവും വിഹാന്‍ മല്‍ഹോത്രയും ചേര്‍ന്ന് അര്‍ധസെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തി ഇന്ത്യയെ കരയകയറ്റി. അഞ്ച് ഫോറും മൂന്ന് സിക്സും പറത്തി 34 പന്തില്‍ 45 റണ്‍സടിച്ച വൈഭവ് പ്രതീക്ഷ നല്‍കിയെങ്കിലും ജാക് ഹോമിന്‍റെ പന്തില്‍ പുറത്തായത് ഇന്ത്യക്ക് തിരിച്ചടിയായി.വൈഭവ് പുറത്താവുമ്പോള്‍ ഇന്ത്യ 10.2 ഓവറില്‍ 69 റണ്‍സിലെത്തിയിരുന്നു.
വൈഭവ് പുറത്തായശേഷം ക്രീസില്‍ ഒരുമിച്ച വിഹാന്‍ മല്‍ഹോത്രയും ചാവ്ഡയും ചേര്‍ന്ന് ഇന്ത്യയെ 100 കടത്തി. 43 പന്തില്‍ 22 റണ്‍സെടുത്ത ചാവ്‌ഡയെ പുറത്താക്കിയ അലക്സ് ഗ്രീനാണ് ഇംഗ്ലണ്ടിന് മൂന്നാം വിക്കറ്റ് സമ്മാനിച്ചത്. നേരത്തെ ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യ ആറ് വിക്കറ്റിന്‍റെ ആധികാരിക ജയം നേടിയിരുന്നു.ഇംഗ്ലണ്ട് ഉയര്‍ത്തിയ 175 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യക്കായി 19 പന്തില്‍ 48 റണ്‍സടിച്ച വൈഭവ് സൂര്യവന്‍ഷിയായിരുന്നു ടോപ് സ്കോററായത്.ക്യാപ്റ്റന്‍ ആയുഷ് മാത്രെ 30 പന്തില്‍ 21 റണ്‍സെടുത്തപ്പോള്‍ 34 പന്തില്‍ 45 റണ്‍സെടുത്ത വിക്കറ്റ് കീപ്പര്‍ അഭിഗ്യാന്‍ കുണ്ഡുവാണ് ഇന്ത്യൻ ജയം അനായാസമാക്കിയത്. അഞ്ച് ഏകദിന മത്സരങ്ങളാണ് പരമ്പരയിലുള്ളത്.


