രോഹിത് ശർമ, ജസ്പ്രീത് ബുംറ, ഹാർദിക് പാണ്ഡ്യ തുടങ്ങിയ വമ്പൻ താരങ്ങളുണ്ടായിട്ടും ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസ് തുടർച്ചയായി പരാജയപ്പെടുകയാണ്. 

അഹമ്മദാബാദ്: മുംബൈ ഇന്ത്യന്‍സിന്റെ മോശം പ്രകടനത്തില്‍ ആരാധകരാകെ അങ്കലാപ്പിലാണ്. ബാറ്റിങ്ങിലും ബോളിങ്ങിലും സൂപ്പര്‍ താരങ്ങളുടെ നീണ്ട നിരയുണ്ടെങ്കിലും കളത്തില്‍ ആരും മാച്ച് വിന്നര്‍മാരാവുന്നില്ല എന്നതാണ് പ്രശ്‌നം. മുംബൈ ഇന്ത്യന്‍സിന് ഇത് എന്ത് പറ്റി? തുടര്‍ തോല്‍വികളില്‍ ആരാധകരാകെ ആശങ്കയിലാണ്. പൊരുതി തോറ്റാല്‍ പോട്ടെന്ന് വയ്ക്കാമായിരുന്നു. പക്ഷേ, ഇത് അങ്ങനെയല്ല. പത്ത് ടീമുകളുള്ള ലീഗില്‍ പോയിന്റ് പട്ടികയിലെ പത്താം സ്ഥാനക്കാരായാണ് മുംബൈ ഇന്നിറങ്ങുന്നത്. അഞ്ച് മത്സരങ്ങളില്‍ നാലും നന്നായി തോറ്റു.

ബിഗ് ഗണ്ണുകള്‍ ഏറെയുള്ള ടീമില്‍ ആരും ആവശ്യത്തിന് കളിക്കുന്നില്ല എന്നതാണ് സത്യം. ബാറ്റിങ്ങില്‍ രോഹിത് ശര്‍മ, റയാന്‍ റക്കില്‍ടണ്‍, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ, ബോളിങ്ങില്‍ ജസ്പ്രീത് ബുംറ, ട്രെന്റ് ബോള്‍ട്ട്, മിച്ചല്‍ സാന്റ്‌നര്‍. ഒപ്പം എന്തിനും പോന്ന ക്യാപ്റ്റന്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ. കടലാസില്‍ എന്തിനും പോന്ന ടീം. പക്ഷേ, മൈതാനത്ത് തൊട്ടതെല്ലാം പിഴയ്ക്കുന്നു. മികച്ച റണ്‍വേട്ടക്കാരില്‍ ആദ്യ 25ല്‍ ഒരു മുംബൈ ഇന്ത്യന്‍സ് താരം പോലുമില്ല. ബോളിങ്ങിലേക്ക് വന്നാല്‍ ആദ്യ പതിനഞ്ചില്‍ ഒരു മുംബൈ താരമില്ല.

ജസ്പ്രീത് ബുംറയ്ക്ക് ഇതുവരെ ടൂര്‍ണമെന്റില്‍ ഒരു വിക്കറ്റെടുക്കാനായിട്ടില്ല. പവര്‍പ്ലേ സ്‌പെഷ്യലിസ്റ്റ് ബോള്‍ട്ടാകട്ടെ ഇതുവരെ നേടിയത് ഒരൊറ്റ വിക്കറ്റ് മാത്രം. അഞ്ച് കിരീടമുള്ള ഐപിഎല്ലിലെ വന്പന്‍മാര്‍ക്ക് എന്ത് പറ്റിയെന്ന് തലപുകയ്ക്കുകയാണ് ആരാധകര്‍. അതിനിടിയിലാണ് വണ്‍ ഫാമിലിയില്‍ കാര്യങ്ങള്‍ അത്ര ശരിയല്ലെന്ന് സൈബറിടം കണ്ടെത്തുന്നത്. പാണ്ഡ്യയുടെ ക്യാപ്റ്റന്‍സി അത്ര പോരെന്നും സഹതാരങ്ങള്‍ തൃപ്തരല്ലെന്നും വിമര്‍ശിക്കുന്നവരുണ്ട്.

പക്ഷേ, ടീം തോല്‍ക്കുന്‌പോള്‍ മാത്രമാണ് പ്രശ്‌നങ്ങള്‍ തലപൊക്കുക എന്ന വിശ്വസിക്കുകയാണ് ആരാധകര്‍. വിജയത്തുടര്‍ച്ചയിലേക്ക് ടീം തിരിച്ചെത്തിയാല്‍ പ്രശ്‌നങ്ങള്‍ മാറുമെന്ന് ആരാധര്‍ ഉറപ്പിക്കുന്നു. തുടര്‍ തോല്‍വികളില്‍ നിന്ന് തിരിച്ചുവന്ന് കപ്പടിച്ച കാലം മുംബൈയ്ക്കുണ്ടെന്നാണ് ആരാധക പക്ഷം.

YouTube video player