കളിയുടെ മൂന്ന് മേഖലകളിലും പാകിസ്ഥാന്‍ ഇന്ത്യക്ക് മുന്നില്‍ നിഷ്പ്രഭമായിപോയെന്ന് റിസ്‌വാന്‍ പറഞ്ഞു

ദുബായ്: ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റില്‍ ഇന്ത്യയോട് തോറ്റശേഷം വിരാട് കോലിയെ പ്രശംസകൊണ്ട് മൂടി പാകിസ്ഥാന്‍ നായകന്‍ മുഹമ്മദ് റിസ്‌വാന്‍. ഇന്ത്യക്കെതിരായ തോല്‍വിക്കുശേഷം വാര്‍ത്താസമ്മേളനത്തിനെത്തിയപ്പോഴാണ് റിസ്‌വാന്‍ കോലിയെ വാഴ്ത്തിയത്.

വാര്‍ത്താ സമ്മേളനത്തില്‍ വിരാട് കോലിയുടെ ഇന്നിംഗ്സിനെക്കുറിച്ച് ചോദ്യമുയര്‍ന്നപ്പോള്‍, മറ്റെല്ലാം മാറ്റിവെച്ച് നമുക്കാദ്യം വിരാട് കോലിയെക്കുറിച്ച് സംസാരിക്കാം എന്നായിരുന്നു റിസ്‌വാന്‍റെ മറുപടി. കോലിയുടെ കഠിനാധ്വാനം കണ്ട് താന്‍ അത്ഭുതപ്പെട്ടുവെന്ന് റിസ്‌വാന്‍ പറഞ്ഞു. ലോകം മുഴുവന്‍ അദ്ദേഹം ഫോം ഔട്ടാണെന്ന് പറയന്നു. എന്നാല്‍ വലിയ മത്സരങ്ങളില്‍ അദ്ദേഹം ഫോം വീണ്ടെടുക്കും. അതിനായാണ് ലോകം മുഴവന്‍ കാത്തിരിക്കുന്നത്. ഞങ്ങള്‍ക്കെതിരെ അനായാസമാണ് അദ്ദഹം പന്തടിച്ചകറ്റിയത്. അദ്ദേഹത്തിന് റണ്‍സ് കൊടുക്കാതിരിക്കാനായിരുന്നു തുടക്കം മഞങ്ങള്‍ ശ്രമിച്ചത്. പക്ഷെ കോലി അതെല്ലാം മറികടന്നു. കോലിയുടെ കായികക്ഷമതയെയും കഠിനാധ്വാനത്തെയും അഭിനന്ദിക്കാതിരിക്കാനാവില്ലെന്നും കോലിയെ ഔട്ടാക്കാന്‍ പരമാവധി ശ്രമിച്ചുവെന്നും റിസ്‌വാന്‍ പറഞ്ഞു.

വിരാട് കോലിക്ക് സെഞ്ചുറി നിഷേധിക്കാനായി വൈഡുകളെറിഞ്ഞ് ഷഹീന്‍അഫ്രീദി, 'ലോക തോ‌ൽവി'യെന്ന് കളിയാക്കി ആരാധകർ

കളിയുടെ മൂന്ന് മേഖലകളിലും പാകിസ്ഥാന്‍ ഇന്ത്യക്ക് മുന്നില്‍ നിഷ്പ്രഭമായിപോയെന്ന് റിസ്‌വാന്‍ പറഞ്ഞു. തോല്‍ക്കുന്നത് എല്ലായ്പ്പോഴും ബുദ്ധിമുട്ടാണ്. കാരണം, തോറ്റാല്‍ പിന്നെ നിരവധി ചോദ്യങ്ങള്‍ നേരിടേണ്ടിവരും. എന്നാല്‍ ഈ മത്സരത്തില്‍ നോക്കുകയാണെങ്കില്‍ ഏതെങ്കിലും ഒരു തെറ്റ് മാത്രമായി ചൂണ്ടക്കാണിക്കാനാവില്ല. ഒരാളല്ല പിഴവ് വരുത്തിയത്, കളിയുടെ മൂന്ന് മേഖലകളിലും ഞങ്ങള്‍ക്ക് പിഴച്ചു. അതുകൊണ്ടാണ് ഞങ്ങള്‍ തോറ്റത്. ആകെയുള്ള നേട്ടം അര്‍ബ്രാർ അഹമ്മദിന്‍റെ ബൗളിംഗ് മാത്രമായിരുന്നുവെന്നും റിസ്‌വാന്‍ പറഞ്ഞു.

ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റില്‍ വിരാട് കോലിയുടെ സെഞ്ചുറി കരുത്തിലായിരുന്നു ഇന്ത്യ പാകിസ്ഥാനെ തകര്‍ത്ത് സെമി ഉറപ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത് പാകിസ്ഥാന്‍ ഉയര്‍ത്തിയ 242 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ നാല് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 42.3 ഓവറില്‍ മറികടന്നു. 51-ാം ഏകദിന സെഞ്ചുറി നേടിയ വിരാട് കോലി 100 റണ്‍സുമായി പുറത്താകാതെ നിന്ന് പടനയിച്ചപ്പോള്‍ 56 റണ്‍സടിച്ച ശ്രേയസ് അയ്യരും 46 റണ്‍സടിച്ച ശുഭ്മാന്‍ ഗില്ലും ഇന്ത്യക്കായി തിളങ്ങി. ക്യാപ്റ്റന്‍ രോഹിത് ശര്‍മ 20 റണ്‍സെടുത്ത് പുറത്തായപ്പോള്‍ ഹാര്‍ദ്ദിക് പാണ്ഡ്യ എട്ട് റണ്‍സെടുത്ത് മടങ്ങി. മൂന്ന് റണ്‍സുമായി അക്സര്‍ പട്ടേല്‍ കോലിക്കൊപ്പം വിജയത്തില്‍ കൂട്ടായി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക