10നാണ് വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് ദില്ലി അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ തുടങ്ങുന്നത്. ഇതിന് മുമ്പാണ് ഗംഭീര്‍ ടീം അംഗങ്ങള്‍ക്ക് അത്താഴവിരുന്നൊരുക്കിയിരിക്കുന്നത്.
ദില്ലി: വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന് മുമ്പ് ദില്ലിയിലെ വസതിയില്‍ ഇന്ത്യൻ ടീം അംഗങ്ങള്‍ക്ക് അത്താഴവിരുന്നൊരുക്കി കോച്ച് ഗൗതം ഗംഭീര്‍. നാളെയാണ് ഗംഭീറിന്‍റെ വസതിയില്‍ ഇന്ത്യൻ ടീം അംഗങ്ങള്‍ക്കായി അനൗപചാരിക വിരുന്നൊരുക്കിയിരിക്കുന്നത്. അതേസമയം, ദില്ലിയില്‍ കനത്ത മഴയായതിനാല്‍ വിരുന്ന് റദ്ദാക്കാനും സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുണ്ട്. ഇന്ത്യൻ പരിശീലകനായശേഷം ആദ്യമായാണ് ഗംഭീര്‍ സ്വന്തം വസതിയില്‍ ഇന്ത്യൻ ടീം അംഗങ്ങള്‍ക്ക് വിരുന്നൊരുക്കുന്നത്.
10നാണ് വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് ദില്ലി അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ തുടങ്ങുന്നത്. ഇതിന് മുമ്പാണ് ഗംഭീര്‍ ടീം അംഗങ്ങള്‍ക്ക് അത്താഴവിരുന്നൊരുക്കിയിരിക്കുന്നത്. ഗംഭീറിന്‍റെ വസതിയിലെ പൂന്തോട്ടത്തിന് സമീപമുള്ള ഓപ്പണ്‍ എയര്‍ ഏരിയയിലാണ് അത്താഴവിരുന്നൊരുക്കിയിരിക്കുന്നത്. അതേസസമയം, ഇന്ത്യൻ ഏകദിന ടീം ക്യാപ്റ്റന് സ്ഥാനത്തു നിന്ന് രോഹിത് ശര്‍മയെ പുറത്താക്കിയത് ആഘോഷിക്കാനായാണ് ഗംഭീര്‍ അത്താഴവിരുന്ന് ഒരുക്കിയിരിക്കുന്നതെന്ന് ഒരു വിഭാഗം രോഹിത് ആരാധകര്‍ ആരോപിക്കുന്നുണ്ട്.
ചാമ്പ്യൻസ് ട്രോഫി, ഏഷ്യാ കപ്പ് കിരീടം നേടിയപ്പോഴൊന്നും ടീം അംഗങ്ങള്‍ക്ക് അത്താഴവിരുന്ന് നൽകാതിരുന്ന ഗംഭീര്‍ രോഹിത്തിനെ ക്യാപ്റ്റന്‍ സ്ഥാനത്തു നിന്ന് മാറ്റിയതിന് പിന്നാലെ പ്രത്യേകിച്ച് കാരണങ്ങളൊന്നുമില്ലാതെ അത്താഴ വിരുന്ന് നല്‍കാൻ ഗംഭീര്‍ തെരഞ്ഞെടുത്ത സമയമാണ് ആരാധകര്‍ ചൂണ്ടിക്കാട്ടുന്നത്. ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരക്കുള്ള ഇന്ത്യൻ ടീമിന്‍റെ ക്യാപ്റ്റൻ സ്ഥാനത്തു നിന്ന് രോഹിത് ശര്‍മയെ ഒഴിവാക്കിയതിന് പിന്നില്‍ ഗംഭീറിന്‍റെയും ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കറുടെയും കരങ്ങളുണ്ടെന്നാണ് രോഹിത് ആരാധകര്‍ ഇപ്പോഴും വിശ്വസിക്കുന്നത്. മഴയുടെ പേരില്‍ വിരുന്ന് റദ്ദാക്കുമെന്ന് പറയുന്നത് രോഹിത് ആരാധകരുടെ വിമര്‍ശനം ഭയന്നിട്ടാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.
വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ ആധികാരിക ജയം നേടിയ ഇന്ത്യ രണ്ടാം ടെസ്റ്റും ജയിച്ച് പരമ്പര തൂത്തുവാരാനാണ് ഡല്‍ഹിയില്‍ ഇറങ്ങുന്നത്.


