സ്‌കോര്‍ബോര്‍ഡില്‍ 20 റണ്‍സുള്ളപ്പോള്‍ സന്ദര്‍ശകര്‍ക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. റഹ്മാനുള്ള ഗുര്‍ബാസിനെ (14) ബിഷ്‌ണോയ് മടക്കി. ആറ് ഓവര്‍ പൂര്‍ത്തിയാവും മുമ്പ് ഇബ്രാഹിം സദ്രാനേയും (8) അഫ്ഗാന് നഷ്ടമായി.

ഇന്‍ഡോര്‍: അഫ്ഗാനിസ്ഥാനെതിരെ രണ്ടാം ടി20യില്‍ ഇന്ത്യക്ക് 173 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ അഫ്ഗാനെ 57 റണ്‍സ് നേടിയ ഗുല്‍ബാദിന്‍ നെയ്ബാണ് പൊരുതാവുന്ന സ്‌കോറിലേക്ക് നയിച്ചത്. നിശ്ചിത ഓവറില്‍ എല്ലാവരും പുറത്താവുകയായിരുന്നു. ഇന്ത്യക്ക് വേണ്ടി അര്‍ഷ്ദീപ് സിംഗ് മൂന്ന് വിക്കറ്റ് വീഴ്ത്തി. രവി ബിഷ്‌ണോയ്, അക്‌സര്‍ പട്ടേല്‍ എന്നിവര്‍ക്ക് രണ്ട് വിക്കറ്റ് വീതമുണ്ട്. രണ്ട് മാറ്റങ്ങളുമായിട്ടാണ് ഇന്ത്യ ഇറങ്ങിയത്. വിരാട് കോലി ടീമില്‍ തിരിച്ചെത്തി. തിലക് വര്‍മയ്ക്കാണ് സ്ഥാനം നഷ്ടമായത്. ശുഭ്മാന്‍ ഗില്ലിന് പകരം യഷസ്വി ജെയ്‌സ്വാളും ടീമിലെത്തി. അഫ്ഗാനിസ്ഥാന്‍ ഒരു മാറ്റം വരുത്തിയിട്ടുണ്ട്. റഹ്മത്ത് ഷായ്ക്ക് പകരം നൂര്‍ അഹമ്മദ് ടീമിലെത്തി. 

സ്‌കോര്‍ബോര്‍ഡില്‍ 20 റണ്‍സുള്ളപ്പോള്‍ സന്ദര്‍ശകര്‍ക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. റഹ്മാനുള്ള ഗുര്‍ബാസിനെ (14) ബിഷ്‌ണോയ് മടക്കി. ആറ് ഓവര്‍ പൂര്‍ത്തിയാവും മുമ്പ് ഇബ്രാഹിം സദ്രാനേയും (8) അഫ്ഗാന് നഷ്ടമായി. എന്നാല്‍ ഒരറ്റത്ത് ഗുല്‍ബാദിന്‍ മികച്ച പ്രകടനം നടത്തികൊണ്ടിരുന്നു. 12-ാം ഓവറിലാണ് താരം മടങ്ങുന്നത്. അക്‌സറിനായിരുന്നു വിക്കറ്റ്. മുഹമ്മദ് നബിക്ക് (14) തിളങ്ങാനായില്ല. എന്നാല്‍ വാലറ്റത്ത് നജീബുള്ള സദ്രാന്‍ (23), കരീം ജനത് (20), മുജീബ് ഉര്‍ റഹ്മാന്‍ (21) എന്നിവര്‍ സ്‌കോര്‍ 170 കടത്താന്‍ സഹായിച്ചു. നൂര്‍ അഹമ്മദ് (1), ഫസല്‍ ഹഖ് ഫാറൂഖി (0) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. നവീന്‍ ഉള്‍ ഹഖ് (1) പുറത്താവാതെ നിന്നു. 

ഇന്ത്യ: രോഹിത് ശര്‍മ, യഷസ്വി ജെയ്‌സ്വാള്‍, വിരാട് കോലി, ശിവം ദുബെ, ജിതേഷ് ശര്‍മ, റിങ്കു സിംഗ്, അക്‌സര്‍ പട്ടേല്‍, വാഷിംഗ്ടണ്‍ സുന്ദര്‍, രവി ബിഷ്‌ണോയ്, അര്‍ഷ്ദീപ് സിംഗ്, മുകേഷ് കുമാര്‍.

അഫ്ഗാനിസ്ഥാന്‍: റഹ്മാനുള്ള ഗുര്‍ബാസ്, ഇബ്രാഹിം സദ്രാന്‍, അസ്മതുള്ള ഒമര്‍സായ്, മുഹമ്മദ് നബി, നജീബുള്ള സദ്രാന്‍, കരിം ജനത്, ഗുല്‍ബാദിന്‍ നെയ്ബ്, നൂര്‍ അഹമ്മദ്, ഫസല്‍ഹഖ് ഫാറൂഖി, നവീന്‍ ഉല്‍ ഹഖ്, മുജീബ് ഉര്‍ റഹ്മാന്‍.

രോഹിത്തിന് ചരിത്ര നേട്ടം

ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയെ തേടിയെത്തിരിക്കുന്നത് ചരിത്ര നേട്ടമാണ്. ടി20യില്‍ 150 മത്സരം കളിക്കുന്ന ആദ്യ താരമെന്ന നേട്ടമാണ് രോഹിത്തിന് സ്വന്തമായത്. പതിനാല് മാസം ട്വന്റി 20യില്‍ നിന്ന് വിട്ടുനിന്ന രോഹിത് 149 മത്സരങ്ങളില്‍ കളിച്ചിട്ടുണ്ട്. 134 മത്സരം കളിച്ച അയര്‍ലന്‍ഡിന്റെ പോള്‍ സ്റ്റിര്‍ലിങ്ങും 28 മത്സരങ്ങള്‍ ജോര്‍ജ് ഡോക്രെല്ലുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. അന്താരാഷ്ട്ര ട്വന്റി 20യില്‍ 100 വിജയം നേടിയ ആദ്യ പുരുഷതാരവും രോഹിത്താണ്.