ഏഴ് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ടീമിന് 10 പോയിന്റാണുള്ളത്. അഞ്ച് ജയവും രണ്ട് തോല്‍വിയും.

അഹമ്മദാബാദ്: ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ വിജയത്തിന് പിന്നാലെ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തി ഗുജറാത്ത് ടൈറ്റന്‍സ്. ഏഴ് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ടീമിന് 10 പോയിന്റാണുള്ളത്. അഞ്ച് ജയവും രണ്ട് തോല്‍വിയും. ഡല്‍ഹിക്കും പത്ത് പോയിന്റാണുള്ളത്. എന്നാല്‍ മികച്ച നെറ്റ് റണ്‍റേറ്റിന്റെ അടിസ്ഥാനത്തില്‍ ഗുജറാത്ത് ഒന്നാമതെത്തി. ഏഴ് മത്സരങ്ങള്‍ പൂര്‍ത്തിയാക്കി ഡല്‍ഹിക്കും അഞ്ച് ജയവും രണ്ട് തോല്‍വിയുമാണുള്ളത്.

പഞ്ചാബ് കിംഗ്‌സാണ് മൂന്നാം സ്ഥാനത്ത്. അവര്‍ക്കും ഏഴ് മത്സരങ്ങളില്‍ പത്ത് പോയിന്റാണുള്ളത്. എന്നാല്‍ കുറഞ്ഞ നെറ്റ് റണ്‍റേറ്റ് കാരണം മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. അതേസമയം, ആര്‍സിബി മൂന്നാം തോല്‍വി വഴങ്ങിയതോടെ നാലാം സ്ഥാനത്തേക്ക് വീണു. ഏഴ് കളികളില്‍ എട്ട് പോയന്റാണ് ആര്‍സിബിക്കുള്ളത്. ലക്‌നൗ സൂപ്പര്‍ ജയന്റ്‌സ് അഞ്ചാം സ്ഥാനത്ത്. ഏഴ് കളികളില്‍ എട്ട് പോയന്റാണ് ലക്‌നൗവിനുമുള്ളത്. 

ഏഴ് കളികളില്‍ ആറ് പോയന്റുള്ള കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സാണ് പോയന്റ് പട്ടികയില്‍ ആറാം സ്ഥാനത്ത് നില്‍ക്കുന്നത്. കൊല്‍ക്കത്തക്ക് പിന്നിലായി ഏഴാം സ്ഥാനത്ത് മുംബൈ ഇന്ത്യന്‍സുണ്ട്. നാളെ മുംബൈ ഇന്ത്യന്‍സിന് അവസാന സ്ഥാനക്കാരായ ചെന്നൈ സൂപ്പര്‍ കിംഗ്‌സുമായി മത്സരമുണ്ട്. ഇതില്‍ ജയിച്ചാല്‍ മുംബൈക്ക് കൊല്‍ക്കത്തയെ മറികടന്ന് ആറാം സ്ഥാനത്തേക്ക് കയറാനാവും. ഏഴ് കളികളില്‍ രണ്ട് ജയം മാത്രമുള്ള രാജസ്ഥാന്‍ റോയല്‍സും സണ്‍റൈസേഴ്‌സ് ഹൈദരാബാദും ചെന്നൈ സൂപ്പര്‍ കിംഗ്‌സുമാണ് അവസാന മൂന്ന് സ്ഥാനങ്ങളില്‍.

ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിന് ഏഴ് വിക്കറ്റ് ജയം. അഹമ്മദാബാദ്, നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ ഡല്‍ഹി ഉയര്‍ത്തിയ 204 റണ്‍സ് വിജയലക്ഷ്യം 19.2 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ മറികടക്കുകയായിരുന്നു ഗുജറാത്ത്. 54 പന്തില്‍ 97 റണ്‍സുമായി പുറത്താവാതെ നിന്ന ജോസ് ബട്‌ലറാണ് ഗുജറാത്തിനെ വിജയത്തിലേക്ക് നയിച്ചത്. ഷെഫാനെ റുതര്‍ഫോര്‍ഡ് (34 പന്തില്‍ 43) മികച്ച പ്രകടനം പുറത്തെടുത്തു. 

നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഡല്‍ഹിക്ക് വേണ്ടി ക്യാപ്റ്റന്‍ അക്‌സര്‍ പട്ടേലാണ് (32 പന്തില്‍ 39) ഉയര്‍ന്ന സ്‌കോര്‍ നേടിയത്. അഷുതോഷ് ശര്‍മ (19 പന്തില്‍ 37), ട്രിസ്റ്റണ്‍ സ്റ്റബ്‌സ് (21 പന്തില്‍ 31), കെ എല്‍ രാഹുല്‍ (14 പന്തില്‍ 28), കരുണ്‍ നായര്‍ (18 പന്തില്‍ 31) എന്നിവരും നിര്‍ണായക സംഭാവന നല്‍കി. ഗുജറാത്തിന് വേണ്ടി പ്രസിദ്ധ് കൃഷ്ണ നാല് വിക്കറ്റ് വീഴ്ത്തി.