Asianet News MalayalamAsianet News Malayalam

IPL 2022 : വീണ്ടും കില്ലര്‍ മില്ലര്‍! അവസാന ഓവറില്‍ മൂന്ന് സിക്‌സ്; രാജസ്ഥാനെ മറികടന്ന് ഗുജറാത്ത് ഫൈനലില്‍

അത്ര നല്ല തുടക്കമായിരുന്നില്ല ഗുജറാത്തിന്. രണ്ടാം പന്തില്‍ തന്നെ വൃദ്ധിമാന്‍ സാഹ (0) പുറത്തായി. ട്രന്റ് ബോള്‍ട്ടിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ സഞ്ജുവിന് ക്യാച്ച്. എന്നാല്‍ മൂന്നാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന ശുഭ്മാന്‍ ഗില്‍ (35)- മാത്യൂ വെയ്ഡ് (35) സഖ്യം മനോഹരമായി ഗുജറാത്തിനെ മുന്നോട്ട് നയിച്ചു.

gujarat titans into the finals of ipl 2022 by beating rajasthan royals
Author
kOLKATA, First Published May 24, 2022, 11:46 PM IST

കൊല്‍ക്കത്ത: ഗുജറാത്ത് ടൈറ്റന്‍സ് ഐപിഎല്‍ ഫൈനലില്‍. കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന ആദ്യ പ്ലേ ഓഫില്‍ രാജസ്ഥാന്‍ റോയല്‍സിനെ ഏഴ് വിക്കറ്റിന് മറികടന്നാണ് ഗുജറാത്ത് ഫൈനലിലെത്തിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ രാജസ്ഥാന്‍ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 188 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ ഗുജറാത്ത് 19.3 ഓവറില്‍ മൂന്ന്  വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ (27 പന്തില്‍ 40), ഡേവിഡ് മില്ലര്‍ (38 പന്തില്‍ 68) എന്നിവരാണ് ഗുജറാത്തിനെ വിജയത്തിലേക്ക് നയിച്ചത്. ഇരുവരും പുറത്താവാതെ നിന്നു. 

അത്ര നല്ല തുടക്കമായിരുന്നില്ല ഗുജറാത്തിന്. രണ്ടാം പന്തില്‍ തന്നെ വൃദ്ധിമാന്‍ സാഹ (0) പുറത്തായി. ട്രന്റ് ബോള്‍ട്ടിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ സഞ്ജുവിന് ക്യാച്ച്. എന്നാല്‍ മൂന്നാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന ശുഭ്മാന്‍ ഗില്‍ (35)- മാത്യൂ വെയ്ഡ് (35) സഖ്യം മനോഹരമായി ഗുജറാത്തിനെ മുന്നോട്ട് നയിച്ചു. ഇരുവരും 72 റണ്‍സാണ് കൂട്ടിചേര്‍ത്തത്. എന്നാല്‍ ഗില്‍ റണ്ണൗട്ടിലൂടെ പുറത്തായത് ഗുജറാത്തിന് തിരിച്ചടിയായി. പത്ത് ഓവര്‍ പൂര്‍ത്തിയാവും മുമ്പ് മാത്യു വെയ്ഡും മടങ്ങി. ഗുജറാത്ത് പ്രതിരോധത്തിലായെങ്കിലും മില്ലര്‍- ഹാര്‍ദിക് സഖ്യം വിജയത്തിലേക്ക് നയിച്ചു. 

അവസാന ഓവറില്‍ 16 റണ്‍സാണ് ഗുജറാത്തിന് ജയിക്കാന്‍ വേണ്ടിയിരുന്നത്. പ്രസിദ്ധ് കൃഷ്ണയെറിഞ്ഞ അവസാന ഓവറിലെ ആദ്യ മൂന്ന് പന്തും സിക്‌സ് പായിച്ച് ഡേവിഡ് മില്ലര്‍ വിജയമാഘോഷിച്ചു. അഞ്ച് സിക്‌സും മൂന്ന് ഫോറും ഉള്‍പ്പെടുന്നതായിരുന്നു മില്ലറുടെ ഇന്നിംഗ്‌സ്. ഹാര്‍ദിക് അഞ്ച് ഫോര്‍ കണ്ടെത്തി. ഇരുവരും 106 റണ്‍സാണ് കൂട്ടിചേര്‍ത്തത്. രാജസ്ഥാന് ഇനിയും ഒരവസരം കൂടിയുണ്ട്. എലിമിനേറ്ററില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍- ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് മത്സരത്തില്‍ ജയിക്കുന്ന ടീമിനെ രണ്ടാം പ്ലേ ഓഫിന് രാജസ്ഥാന് നേരിടാം. അതില്‍ ജയിക്കുന്ന ടീം ഫൈനലിലെത്തും.

നേരത്തെ,  ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ രാജസ്ഥാന്‍ ജോസ് ബട്‌ലര്‍ (56 പന്തില്‍ 89), ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ (26 പന്തില്‍ 47) എന്നിവരുടെ ഇന്നിംഗ്‌സാണ് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. പതിഞ്ഞ തുടക്കമാണ് രാജസ്ഥാന് ലഭിച്ചത്. രണ്ടാം ഓവറിലെ അവസാന പന്തില്‍ മികച്ച ഫോമിലുള്ള യഷ്വസി ജയ്‌സ്വാളിനെ (3) നഷ്ടമായി. എന്നാല്‍ ക്രീസിലെത്തിയ രാജസ്ഥാന്‍ ക്യാപ്റ്റന്‍ തുടക്കം മുതല്‍ അക്രമിച്ച് കളിച്ചു. ബട്‌ലറെ കാഴ്ച്ചകാരനാക്കിയായിരുന്നു സഞ്ജുവിന്റെ പ്രകടനം. യ്ഷ് ദയാലിനെതിരെ സിക്‌സടിച്ചാണ് സഞ്ജു തുടങ്ങിയത്. മൂന്നാം വിക്കറ്റില്‍ ബട്‌ലര്‍ക്കൊപ്പം 68 റണ്‍സാണ് മലയാളി താരം കൂട്ടിചേര്‍ത്തത്. സായ് കിഷോറിന്റെ പന്തില്‍ അല്‍സാരി ജോസഫിന് ക്യാച്ച് നല്‍കി പുറത്താവുമ്പോല്‍ സഞ്ജു മൂന്ന് സികസും അഞ്ച് ഫോറും നേടിയിരുന്നു.

പിന്നീടെത്തി ദേവ്ദത്ത് പടിക്കലും നിര്‍ണായക ഇന്നിംഗ്‌സ് കളിച്ചു. 20 പന്തുകള്‍ നേരിട്ട താരം 28 റണ്‍സ് അടിച്ചെടുത്തു. രണ്ട് വീതം സിക്‌സും ഫോറും ദേവ്ദത്തിന്റെ ഇന്നിംഗ്‌സിലുണ്ടായിരുന്നു. ഹാര്‍ദിക് പാണ്ഡ്യയുടെ പന്തില്‍ ബൗള്‍ഡാവുകയായിരുന്നു താരം. ഒരു വശത്ത് വിക്കറ്റ് വീണെങ്കിലും ബട്‌ലര്‍ പിടിച്ചുനിന്നത് രാജസ്ഥാന് ഗുണം ചെയ്തു. പതിഞ്ഞ താളത്തില്‍ തുടങ്ങിയ ബട്‌ലര്‍ ഇന്നിംഗ്്‌സ അവസാനിക്കുമ്പോള്‍ 89 റണ്‍സ് നേടിയിരുന്നു. ഇതു തന്നെയായിരുന്ന രാജസ്ഥാന്റെ ഇന്നിംഗ്‌സിലെ നട്ടെല്ല്. 12 ഫോറു രണ്ട്  സിക്‌സും ടങ്ങുന്നതായിരുന്നു ബ്ടലറുടെ ഇന്നിംഗ്‌സ്. ബട്‌ലര്‍ക്കൊപ്പം റിയാന്‍ പരാഗ് (4) പുറത്താവാതെ നിന്നു. ഗുജറാത്തിനായി മുഹമ്മദ് ഷമി, യഷ് ദയാല്‍, സായ് കിഷോര്‍ ഹാര്‍ദിക് പാണ്ഡ്യ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

മാറ്റമില്ലാതെയാണ് രാജസ്ഥാന്‍ ഇറങ്ങിയത്. ഗുജറാത്ത് ഒരു മാറ്റം വരുത്തി. ലോക്കി ഫെര്‍ഗൂസണ് പകരം അല്‍സാരി ജോസഫിനെ ടീമില്‍ ഉള്‍പ്പെടുത്തി. 

ഗുജറാത്ത് ടൈറ്റന്‍സ്: വൃദ്ധിമാന്‍ സാഹ, ശുഭ്മാന്‍ ഗില്‍, മാത്യൂ വെയ്്ഡ്, ഹാര്‍ദിക് പാണ്ഡ്യ, ഡേവിഡ് മില്ലര്‍, രാഹുല്‍ തെവാട്ടിയ, റാഷിദ് ഖാന്‍, സായ് കിഷോര്‍, ലോക്കി ഫെര്‍ഗൂസണ്‍, യഷ് ദയാല്‍, മുഹമ്മദ് ഷമി. 

രാജസ്ഥാന്‍ റോയല്‍സ്: യഷസ്വി ജയ്‌സ്വാള്‍, ജോസ് ബട്‌ലര്‍, സഞ്ജു സാംസണ്‍, ദേവ്ദത്ത് പടിക്കല്‍, ഷിംറോണ്‍ ഹെറ്റ്‌മെയര്‍, റിയാന്‍ പരാഗ്, ആര്‍ അശ്വിന്‍, ട്രന്റ് ബോള്‍ട്ട്, പ്രസിദ്ധ് കൃഷ്ണ, യൂസ്‌വേന്ദ്ര ചാഹല്‍, ഒബെദ് മക്‌കോയ്.
 

Follow Us:
Download App:
  • android
  • ios