Asianet News MalayalamAsianet News Malayalam

IPL 2022 : റാഷിദ് ഖാന്‍ തീരുമാനിച്ചു, മില്ലര്‍ തീര്‍പ്പാക്കി; ചെന്നൈക്കെതിരെ ഗുജറാത്തിന് ത്രസിപ്പിക്കുന്ന ജയം

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ചെന്നൈ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സെടുത്തു. മറുപടി ബാറ്റിംഗില്‍ 19.5 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ ഗുജറാത്ത് ലക്ഷ്യം മറികടുന്നു. ജയത്തോടെ ഗുജറാത്തിന് ആറ് മത്സരങ്ങളില്‍ 10 പോയിന്റായി.

gujarat titans won over chennai super kings by three wickets
Author
Mumbai, First Published Apr 17, 2022, 11:30 PM IST

മുംബൈ: ഐപിഎല്ലില്‍ (IPL 2021) ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ (CSK) ഗുജറാത്ത് ടൈറ്റന്‍സിന് ത്രസിപ്പിക്കുന്ന ജയം. പൂനെയില്‍ നടന്ന മത്സരത്തില്‍ മൂന്ന് വിക്കറ്റിനായിരുന്നു ഗുജറാത്തിന്റെ ജയം. ഡേവിഡ് മില്ലര്‍ (51 പന്തില്‍ 94), റാഷിദ് ഖാന്‍ (21 പന്തില്‍ 40) എന്നിവരാണ് ഗുജറാത്തിന്റെ വിജയശില്‍പ്പികള്‍. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ചെന്നൈ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സെടുത്തു. മറുപടി ബാറ്റിംഗില്‍ 19.5 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ ഗുജറാത്ത് ലക്ഷ്യം മറികടുന്നു. ജയത്തോടെ ഗുജറാത്തിന് ആറ് മത്സരങ്ങളില്‍ 10 പോയിന്റായി. ഒന്നാം സ്ഥാനത്ത് തുടരുകയാണ് ടീം. ഇത്രയും മത്സരങ്ങളില്‍ രണ്ട് പോയിന്റ് മാത്രമുള്ള ചെന്നൈ ഒമ്പതാമതാണ്. 

മോശം തുടക്കമായിരുന്നു ഗുജറാത്തിന്. നാല് ഓവര്‍ പൂര്‍ത്തിയാവും മുമ്പ് അവര്‍ക്ക് മൂന്ന് വിക്കറ്റ് നഷ്ടമായി. ആദ്യ ഓവറില്‍ ശുഭ്മാന്‍ ഗില്ലിനെ മുകേഷ് റോബിന്‍ ഉത്തപ്പയുട കൈകളിലെത്തിച്ചു. നേരിട്ട ആദ്യ പന്തില്‍ തന്നെയാണ് ഗില്‍ മടങ്ങുന്നത്. തൊട്ടടുത്ത ഓവറില്‍ രണ്ട് വിക്കറ്റുകള്‍ ഗുജറാത്തിന് നഷ്ടമായി. വിജയ് ശങ്കറെ (0) നേരിട്ട രണ്ടാം പന്തില്‍ തന്നെ തീക്ഷ്ണ മടക്കി. എം എസ് ധോണിക്കായിരുന്നു ക്യാച്ച്. അതേ ഓവറില്‍ അഭിനവ് മനോഹറെ (12) മൊയീന്‍ അലിയുടെ കൈകളിലെത്തിച്ചു. പിന്നാലെ വൃദ്ധിമാന്‍ സാഹയും (11) പവലിയനില്‍ തിരിച്ചെത്തി. ഇതോടെ നാലിന് 48 എന്ന നിലയിലായിരുന്നു ഗുജറാത്ത്. തെവാട്ടിയയും (6) മടങ്ങിയതോടെ ഗുജറാത്ത് പ്രതിരോധത്തിലായി.

എന്നാല്‍ ക്യാപ്റ്റന്‍ റാഷിദ് ഖാന്‍ കളിഗതി മറ്റി. കേവലം 21 പന്തുകള്‍ മാത്രം നേരിട്ട ക്യാപ്റ്റന്‍ 40 റണ്‍സ് അടിച്ചെടുത്തു. മൂന്ന് സിക്‌സും രണ്ട് ഫോറും അടങ്ങുന്നതായിരുന്നു അഫ്ഗാന്‍ താരത്തിന്റെ ഇന്നിംഗ്‌സ്. ഡ്വെയ്ന്‍ ബ്രാവോയുടെ പന്തില്‍ പുറത്തായെങ്കിലും ഗുജറാത്തിന് പ്രതീക്ഷയുണ്ടായിരുന്നു. അടുത്ത പന്തില്‍ അല്‍സാരി ജോസഫ് മടങ്ങിയെങ്കിലും മില്ലര്‍ വിജയത്തിലേക്ക് നയിച്ചു. അവസാന ഓവര്‍ എറിഞ്ഞ ക്രിസ് ജോര്‍ദാനെ സിക്‌സടിച്ചാണ് മില്ലര്‍ വിജയത്തേക്ക് അടുത്തത്. ഡ്വെയ്ന്‍ ബ്രാവോ മൂന്നും മഹീഷ് തീക്ഷണ രണ്ടും വിക്കറ്റ് നേടി. 

നേരത്തെ, പൂനെയില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ചെന്നൈയ്ക്ക് റിതുരാജ് ഗെയ്കവാദിന്റെ (73) അര്‍ധ സെഞ്ചുറിയാണ് പൊരുതാവുന്ന സ്‌കോര്‍ സമ്മാനിച്ചത്. 46 റണ്‍സെടുത്ത അമ്പാട്ടി റായുഡുവും അവസരത്തിനൊത്ത് ഉയര്‍ന്നു. അല്‍സാരി ജോസഫ് ഗുജറാത്തിന് വേണ്ടി രണ്ട് വിക്കറ്റ് വീഴ്ത്തി. മോശം തുടക്കമായിരുന്നു ചെന്നൈയ്ക്ക് ലഭിച്ചത്. സ്‌കോര്‍ബോര്‍ഡില്‍ 32 റണ്‍സ് മാത്രമുള്ളപ്പോള്‍ റോബിന്‍ ഉത്തപ്പ (3), മൊയീന്‍ അലി (1) എന്നിവരെ ചെന്നൈയ്ക്ക് നഷ്ടമായി. എന്നാല്‍ ഒരറ്റത്ത് ഗെയ്കവാദ് പിടിച്ചുനിന്നതോടെ റണ്‍സൊഴുകി. 

റായുഡു പിന്തുണയും നല്‍കി. ഇരുവരും 92 റണ്‍സാണ് കൂട്ടിചേര്‍ത്തത്. റായുഡുവിനെ വിജയ് ശങ്കറിന്റെ കൈകളിലെത്തിച്ച് അല്‍സാരി ഗുജറാത്തിനെ മത്സരത്തിലേക്ക് കൊണ്ടുവന്നു. ഇതിനിടെ റിതുരാജ് യഷ് ദയാലിന് ക്യാച്ച് നല്‍കി. അഞ്ച് വീതം ഫോറും സിക്‌സും അടങ്ങുന്നതായിരുന്നു ഗെയ്കവാദിന്റെ ഇന്നിംഗ്‌സ്. അവസാനങ്ങളില്‍ ശിവം ദുബെ (17 പന്തില്‍ 19), രവീന്ദ്ര ജഡേജ (12 പന്തില്‍ 22) എന്നിവരുടെ ഇന്നിംഗ്‌സാണ് പൊരുതാവുന്ന സ്‌കോര്‍ സമ്മാനിച്ചത്. മുഹമ്മദ് ഷമി, യഷ് ദയാല്‍ ഒരോ വിക്കറ്റ് വീഴ്ത്തി. 

ടോസ് നേടിയ ഗുജറാത്ത് ക്യാപ്റ്റന്‍ റാഷിദ് ഖാന്‍ (Rashid Khan) ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഹാര്‍ദിക് പാണ്ഡ്യക്ക് പരിക്കേറ്റതിനാല്‍ റാഷിദ് ഖാനാണ് ഇന്ന് ഗുജറാത്തിനെ നയിക്കുന്നത്. രണ്ട് മാറ്റങ്ങളുമായിട്ടാണ് ഗുജറാത്ത് ഇറങ്ങിയത്. മാത്യു വെയ്ഡിന് പകരം വൃദ്ധിമാന്‍ സാഹ ടീമിലെത്തി. ഹാര്‍ദിക്കിന് പകരം അല്‍സാരി ജോസഫും ടീമിലിടം പിടിച്ചു. ചെന്നൈ മാറ്റമൊന്നും വരുത്തിയിട്ടില്ല. 

ഗുജറാത്ത് ടൈറ്റന്‍സ്: മാത്യൂ വെയ്ഡ്, ശുഭ്മാന്‍ ഗില്‍, വിജയ് ശങ്കര്‍, ഹാര്‍ദിക് പാണ്ഡ്യ, ഡേവിഡ് മില്ലര്‍, അഭിനവ് മനോഹര്‍, രാഹുല്‍ തെവാട്ടിയ, റാഷിദ് ഖാന്‍, ലോക്കി ഫെര്‍ഗൂസണ്‍, മുഹമ്മദ് ഷമി, യഷ് ദയാല്‍. 

ചെന്നൈ സൂപ്പര്‍ കിംഗ്സ്: റോബിന്‍ ഉത്തപ്പ, റിതുരാജ് ഗെയ്കവാദ്, മൊയീന്‍ അലി, അമ്പാട്ടി റായുഡു, ശിവം ദുബെ, രവീന്ദ്ര ജഡേജ, എം എസ് ധോണി, ഡ്വെയ്ന്‍ ബ്രാവോ, ക്രിസ് ജോര്‍ദാന്‍, മഹീഷ് തീക്ഷണ, മുകേഷ് ചൗധരി.
 

Follow Us:
Download App:
  • android
  • ios