സൂര്യകുമാര്‍ യാദവ്, ശിവം ദുബെ, രവീന്ദ്ര ജഡേജ എന്നിവര്‍ക്ക് അവസരം ലഭിക്കുകയും ചെയ്തു. അവസാന മത്സരത്തില്‍ സൂര്യയും ദുബെയും ഫോമിലേക്ക് ഉയരുകയും ചെയ്തു.

മൊഹാലി: ടി20 ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തില്‍ ഒരിക്കല്‍ പോലും മലയാളി താരം സഞ്ജു സാംസണ് അവസരം ലഭിച്ചിരുന്നില്ല. ടൂര്‍ണമെന്റിന് മുമ്പുള്ള സന്നാഹ മത്സരത്തില്‍ കളിച്ചിരുന്നുവെങ്കിലും നിരാശപ്പെടുത്തിയതോടെ കാര്യങ്ങള്‍ റിഷഭ് പന്തിന് അനുകൂലമായി. പന്താവട്ടെ ലഭിച്ച അവസരം നല്ല രീതിയില്‍ ഉപയോഗപ്പെടുത്തുകയും ചെയ്തു. പിന്നീട് ഗ്രൂപ്പ് ഘട്ടത്തില്‍ അവസരം നല്‍കണമെന്ന് ആരാധകര്‍ വാദിച്ചെങ്കിലും സഞ്ജുവിന് പുറത്തുതന്നെയായിരുന്നു.

ഇതിനിടെ സൂര്യകുമാര്‍ യാദവ്, ശിവം ദുബെ, രവീന്ദ്ര ജഡേജ എന്നിവര്‍ക്ക് വീണ്ടും വീണ്ടും അവസരം ലഭിച്ചു. അവസാന മത്സരത്തില്‍ സൂര്യയും ദുബെയും ഫോമിലേക്ക് ഉയരുകയും ചെയ്തു. ഇപ്പോള്‍ ലോകകപ്പില്‍ സഞ്ജുവിന് ഇടം ലഭിക്കുന്നില്ലെന്നുള്ളതിനെ കുറിച്ച് സംസാരിക്കുകയാണ് മുന്‍ താരം ഹര്‍ഭജന്‍ സിംഗ്. മുന്‍ സ്പിന്നറുടെ വാക്കുകള്‍... ''ലോകകപ്പിന് മുമ്പ് ഞാന്‍ പറഞ്ഞിരുന്നത് സഞ്ജു വിക്കറ്റ് കീപ്പറാവണമെന്നാണ്. കാരണം, ഐപിഎല്ലില്‍ അദ്ദേഹം ഒരുപാട് റണ്‍സ് നേടിയിരുന്നു. എന്നാല്‍ മൂന്നാമനായി കളിച്ച റിഷഭ് പന്ത് നന്നായി ബാറ്റ് ചെയ്തു. ബാറ്റിംഗ് ദുഷ്‌കരമായ പിച്ചിലും അദ്ദേഹത്തിന് 124.67 സ്‌ട്രൈക്ക് റേറ്റില്‍ ബാറ്റ് ചെയ്യാനായി. ടീമിനെ സംബന്ധിച്ചിടത്തോളം ഇത് പോസിറ്റീവായ കാര്യമാണ്. അതുകൊണ്ട് തന്നെയാണ് സഞ്ജുവിന് ടീമിലിടം ലഭിക്കാത്തത്.'' ഹര്‍ഭജന്‍ പറഞ്ഞു.

ഹാര്‍ദിക് പാണ്ഡ്യക്ക് വന്ന മാറ്റമാണ് മാറ്റം! വെറുത്തവര്‍ പോലും ഇപ്പോള്‍ ഇന്ത്യന്‍ ഉപനായകനെ ആരാധിക്കുന്നു

നേരത്തെ, സഞ്ജുവിനെ ടീമില്‍ ഉള്‍പ്പെടുത്തണമെന്ന് മുന്‍ താരവും മലയാളിയുമായ എസ് ശ്രീശാന്ത് വ്യക്തമാക്കിയിരുന്നു. മധ്യനിരയില്‍ ശിവം ദുബെയെ സ്‌പെഷലിസ്റ്റ് ബാറ്ററായി കളിപ്പിക്കുകയാണെങ്കില്‍ അതിനെക്കാള്‍ നല്ലത് മലയാളി താരം സഞ്ജുവിനെ കളിപ്പിക്കുന്നതാണെന്നും ശ്രീശാന്ത് പറഞ്ഞു. സാഹചര്യത്തിന് അനുസരിച്ച് കളിക്കാന്‍ സഞ്ജുവിനാവും. തുടക്കത്തില്‍ മൂന്നോ നാലോ വിക്കറ്റ് പോയാല്‍ നങ്കൂരമിട്ട് കളിച്ച് ഹാര്‍ദ്ദിക്കിനും ജഡേജക്കുമൊപ്പം ഫിനിഷ് ചെയ്യാന്‍ സഞ്ജുവിനാവും. അടിച്ചു തകര്‍ക്കേണ്ട ഘട്ടത്തില്‍ ആദ്യ പന്തുമുതല്‍ തകര്‍ത്തടിക്കാനും സഞ്ജുവിനാവുമെന്നും ശ്രീശാന്ത് പറഞ്ഞു. 

ആദ്യ രണ്ട് കളികളിലും നിരാശപ്പെടുത്തിയ ശിവം ദുബെ അമേരിക്കക്കെതിരായ കഴിഞ്ഞ മത്സരത്തില്‍ 35 പന്തില്‍ 31 റണ്‍സുമായി പുറത്താകാതെ നിന്നിരുന്നു. അമേരിക്കക്കെതിരെ ഒരോവര്‍ മാത്രം പന്തെറിഞ്ഞ ദുബെ 11 റണ്‍സ് വഴങ്ങിയെങ്കിലും വിക്കറ്റൊന്നും ലഭിച്ചില്ല.