വിവാഹമോചനം കഴിയുമ്പോള്‍ ഹാര്‍ദ്ദിക് നടാഷക്ക് ജീവനാംശമായി എത്ര തുക നല്‍കേണ്ടിവരുമെന്ന കാര്യം കൂടി ചര്‍ച്ചയാവുന്നു.

മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് താരം ഹാര്‍ദ്ദിക് പാണ്ഡ്യയും നടിയും മോഡലുമായ നടാഷ സ്റ്റാന്‍കോവിച്ചും തമ്മിലുള്ള വിവാഹമോചന വാര്‍ത്തക്ക് പിന്നാലെ ചര്‍ച്ചയാകുന്നത് വിവാഹ മോചനം ഔദ്യോഗികമാകുന്നതോടെ ഹാര്‍ദ്ദിക് എത്ര തുക ജീവനാംശം ആയി നടാഷക്ക് നല്‍കേണ്ടിവരുമെന്നാണ്. ഇന്നലെ വിവാഹമോചന വാര്‍ത്ത പരസ്യമാക്കിയതിന് പിന്നാലെ മകന്‍ അഗസ്ത്യയുടെ സംരക്ഷണം മാതാപിതാക്കള്‍ എന്ന നിലയില്‍ തങ്ങള്‍ ഇരുവരും തുല്യമായി നിറവേറ്റുമെന്നും മകന്‍റെ സന്തോഷത്തിനായി കഴിയുന്നതെല്ലാം ചെയ്യുമെന്നും ഹാര്‍ദ്ദിക് കുറിച്ചിരുന്നു.

മകനുമൊത്ത് സെര്‍ബിയയില്‍ അവധിക്കാലം ആഘോഷിക്കുന്ന ചിത്രങ്ങൾ നടാഷ പിന്നാലെ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. ഇതിനിടെയാണ് വിവാഹമോചനം കഴിയുമ്പോള്‍ ഹാര്‍ദ്ദിക് നടാഷക്ക് ജീവനാംശമായി എത്ര തുക നല്‍കേണ്ടിവരുമെന്ന കാര്യം കൂടി ചര്‍ച്ചയാവുന്നത്.

റെക്കോര്‍‍‍ഡ് തുകയ്ക്ക് ഐപിഎല്‍ ടീമിനെ ഏറ്റെടുക്കാന്‍ ഗൗതം ആദാനി, സ്വന്തമാക്കുക ഗുജറാത്ത് ടൈറ്റൻസിനെ

ഐപിഎല്ലില്‍ മുംബൈ ഇന്ത്യൻസ് നായകന്‍ കൂടിയായി ഹാര്‍ദ്ദിക്കിന് ഏതാണ്ട് 94 കോടി രൂപക്ക് അടുത്ത് ആസ്തിയുണ്ടെന്നാണ് കണക്കാക്കിയിരിക്കുന്നത്. ബിസിസിഐയുടെ വാര്‍ഷിക കരാറില്‍ എ ഗ്രേഡിലുള്ള കളിക്കാരനായ ഹാര്‍ദ്ദിക്കിന് അഞ്ച് കോടി രൂപയാണ് വാര്‍ഷിക പ്രതിഫലമായി ലഭിക്കുന്നത്. ഇതിന് പുറമെ ഐപിഎല്ലില്‍ നിന്നും വിവിധി ബ്രാന്‍ഡുകളുടെ അംബാസഡര്‍ എന്ന നിലയിലും ഹാര്‍ദ്ദിക്കിന് കോടികളുടെ വരുമാനമുണ്ട്.

വിവാഹമോചനശേഷം ഹാര്‍ദ്ദിക്കിന് തന്‍റെ സ്വത്തിന്‍റെ 70 ശതമാനവും നടാഷക്ക് നല്‍കേണ്ടിവരുമെന്ന വാര്‍ത്തകളും പ്രചരിച്ചിരുന്നു. എന്നാല്‍ വിവാഹമോചനത്തിന് നടാഷ എന്തൊക്കെ ഉപാധികളാണ് മുന്നോട്ടുവെച്ചിരിക്കുന്നത് എന്ന് ഇപ്പോഴും വ്യക്തമല്ല. എന്നാല്‍ ഇതിനിടെ 2018ല്‍ ഹാര്‍ദ്ദിക് നല്‍കിയ ഒരു അഭിമുഖത്തിലെ പരാമര്‍ശങ്ങളും ആരാധകര്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. തന്‍റെ സ്വത്തുക്കളില്‍ 50 ശതമാനവും അമ്മയുടെ പേരിലാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്ന് ഹാര്‍ദ്ദിക് അന്ന് പറഞ്ഞിരുന്നു.

ടി20 ടീമിൽ അവൻ സ്വാഭാവിക ചോയ്സ്, എന്നിട്ടും ടീമിലെടുത്തത് ശുഭ്മാൻ ഗില്ലിനെ; തുറന്നടിച്ച് മുന്‍ ചീഫ് സെലക്ടർ

എനിക്ക് എന്നെ തന്നെ വിശ്വാസമില്ല. അതുകൊണ്ട് തന്നെ സ്വത്തുകളെല്ലാം എന്‍റെ പേരില്‍ മാത്രം രജിസ്റ്റര്‍ ചെയ്യില്ല, ഭാവിയില്‍ വരുന്ന ആര്‍ക്കെങ്കിലും എന്‍റെ സ്വത്തിന്‍റെ 50 ശതമാനം കൊടുക്കാന്‍ ഞാന്‍ തയാറല്ല. കാരണം, അങ്ങനെ സംഭവിച്ചാല്‍ അതെനിക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കും.അതുകൊണ്ട് അമ്മയുടെ പേരില്‍ ആക്കിയാല്‍ 50 ശതമാനമെങ്കിലും സുരക്ഷിതമായിരിക്കുമല്ലോ എന്നായിരുന്നു ഹാര്‍ദ്ദിക് അന്ന് അഭിമുഖത്തില്‍ പറഞ്ഞത്. ഇന്ത്യൻ നിയമപ്രകാരം വിവാഹമോചനം തേടുന്ന സ്ത്രീക്ക് ഭര്‍ത്താവില്‍ നിന്ന് ജിവനാംശം ലഭിക്കാന്‍ അര്‍ഹതയുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക