ഈ സീസണില്‍ പഞ്ചാബ് കുപ്പായത്തില്‍ ഇതുവരെ കളിച്ച ആറ് മത്സരങ്ങളില്‍ 8.20 ശരാശരിയില്‍ 41 റണ്‍സ് മാത്രമാണ് മാക്സ്‌വെല്‍ നേടിയത്.
മുള്ളന്‍പൂര്‍: ഐപിഎല്ലില്‍ മോശം ഫോം തുടരുന്ന പഞ്ചാബ് കിംഗ്സ് താരം ഗ്ലെന്‍ മാക്സവെല്ലിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യൻ താരം ചേതേശ്വര്‍ പൂജാര. കഴിഞ്ഞ രണ്ട് സീസണുകളിലായി ഇതുവരെ കളിച്ച 16 മത്സരങ്ങളില്‍ നിന്ന് 100 റണ്‍സ് പോലും തികയ്ക്കാന്‍ മാക്സ്‌വെല്ലിനായിട്ടില്ല. കഴിഞ്ഞ സീസണില്‍ ആദ്യ ആറു കളികളില്‍ 32 റണ്‍സ് മാത്രമെടുത്ത മാക്സ്‌വെവെല്ലിനെ ആര്‍സിബി പുറത്തിരുത്തിയിരുന്നു. പിന്നീട് അവസാന നാലു മത്സരങ്ങളില്‍ കളിപ്പിച്ചെങ്കിലും 21 റണ്‍സ് കൂടി മാത്രമാണ് നേടാനായത്.
പിന്നീട് ഐപിഎല്‍ മെഗാ താരലേത്തില്‍ ആര്‍സിബി മാക്സ്‌വെല്ലിനെ കൈവിട്ടു. 4.2 കോടിക്ക് ലേലത്തില്‍ പഞ്ചാബ് മാക്സ്‌വെല്ലിനെ ടീമിലെടുത്തു. എന്നാല്‍ ഈ സീസണില്‍ പഞ്ചാബ് കുപ്പായത്തില്‍ ഇതുവരെ കളിച്ച ആറ് മത്സരങ്ങളില്‍ 8.20 ശരാശരിയില്‍ 41 റണ്‍സ് മാത്രമാണ് മാക്സ്‌വെല്‍ നേടിയത്. ഈ പശ്ചാത്തലത്തിലാണ് ഓസീസ് താരത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി പൂജാര രംഗത്തെത്തിയത്. ഇനിയെങ്കിലും ഉണര്‍ന്നില്ലെങ്കില്‍ പഞ്ചാബ് മാക്സ്‌വെല്ലിനെ പുറത്തിരുത്താന്‍ സാധ്യതയുണ്ടെന്ന് പൂജാര പറഞ്ഞു.
എട്ടോ പത്തോ വര്‍ഷം മുമ്പ് കണ്ട മാക്സ്‌വെല്ലില്‍ നിന്ന് ഇപ്പോഴത്തെ മാക്സ്‌വെല്ലിന് യാതൊരു മാറ്റവുമില്ല. ബാറ്റിംഗിലെ അലസ സമീപനം ഇപ്പോഴും അതുപോലെ തുടരുന്ന മാക്സ്വെല്ലിനെയാണ് ഇത്തവണയും ഐപിഎല്ലില്‍ കാണാനാകുന്നത്. ഇനിയെങ്കിലും മാക്സ്‌വെല്‍ ഉണര്‍ന്നു കളിച്ചില്ലെങ്കില്‍ പഞ്ചാബ് ടീം മാനേജ്മെന്‍റ് ക്ഷമകെട്ട് ഓസീസ് താരത്തെ പുറത്തിരുത്താന്‍ സാധ്യതയുണ്ട്.
എല്ലാത്തിനും കണക്കുപറയേണ്ട ഒരു ടൂര്‍ണമെന്‍റിലാണ് നിങ്ങള്‍ക്ക് കളിക്കാന്‍ അവസരം ലഭിച്ചിരിക്കുന്നതെന്ന് ആദ്യം നിങ്ങള്‍ തിരിച്ചറിയണം. ആരും ബോധപൂർവം മോശമായി കളിക്കാന്‍ ശ്രമിക്കില്ല. പക്ഷെ അലസമായി കളിച്ച് വിക്കറ്റ് കളയുന്നത് ഒരു ടീമിനും ക്ഷമിക്കാനാവില്ല. മറ്റേതൊരു താരമായിരുന്നാലും ഇപ്പോള്‍ ടീമില്‍ നിന്ന് പുറത്തായേനെ. മാക്സ്‌വെല്ലായതുകൊണ്ട് മാത്രമാണ് അവന് വീണ്ടും അവസരം ലഭിക്കുന്നതെന്നും പൂജാര ക്രിക്ക് ഇന്‍ഫോയോട് പറഞ്ഞു. ആര്‍സിബിയിലായിരുന്നപ്പോള്‍ ലഭിച്ച ആനുകൂല്യം മാക്സ്‌വെല്ലിന് പഞ്ചാബില്‍ ലഭിക്കില്ലെന്ന് മുന്‍ ഇന്ത്യൻ താരം സഞ്ജയ് ബംഗാറും പറഞ്ഞു. ആര്‍സിബിയില്‍ എല്ലാവരുടെയും ശ്രദ്ധ കോലിയിലും ഡൂപ്ലെസിയിലുമാവുമ്പോള്‍ മാക്സ്‌വെല്‍ പലപ്പോഴും രക്ഷപ്പെട്ടുപോകുമായിരുന്നുവെന്നും ബംഗാര്‍ പറഞ്ഞു.
