പുതുവര്‍ഷത്തില്‍ ആദ്യ ക്രിക്കറ്റ് പരമ്പരയ്ക്കിറങ്ങുകയാണ് ഇന്ത്യ. ശ്രീലങ്കയ്‌ക്കെതിരെ ടി20 പരമ്പരയാണ് ഇന്ത്യ ആദ്യം കളിക്കുക. മൂന്ന് മത്സങ്ങളുടെ പരമ്പരില്‍ ആദ്യ മത്സരം ഇന്ന് ഗുവാഹത്തി ബര്‍സാപര സ്റ്റേഡിയത്തില്‍ നടക്കും.

ഗുവാഹത്തി: പുതുവര്‍ഷത്തില്‍ ആദ്യ ക്രിക്കറ്റ് പരമ്പരയ്ക്കിറങ്ങുകയാണ് ഇന്ത്യ. ശ്രീലങ്കയ്‌ക്കെതിരെ ടി20 പരമ്പരയാണ് ഇന്ത്യ ആദ്യം കളിക്കുക. മൂന്ന് മത്സങ്ങളുടെ പരമ്പരില്‍ ആദ്യ മത്സരം ഇന്ന് ഗുവാഹത്തി ബര്‍സാപര സ്റ്റേഡിയത്തില്‍ നടക്കും. വൈകിട്ട് ഏഴിനാണ് മത്സരം ആരംഭിക്കുക. മലയാളി താരം സഞ്ജു സാംസണ്‍ ഇന്ത്യന്‍ ടീമിലുണ്ട്. പരൗത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് പ്രക്ഷോഭം നടക്കുന്നതിനാല്‍ കനത്ത സുരക്ഷയാണ് മത്സരത്തിന് ഒരുക്കിയിട്ടുള്ളത്. 

പുതുവര്‍ഷത്തില്‍ ജയത്തോടെ അരങ്ങേറാനാണ് കോലിപ്പട ശ്രമിക്കുക. ശ്രീലങ്കയാവട്ടെ പാകിസ്ഥാനെതിരെ ടി20 പരമ്പര നേടിയ ആത്മവിശ്വാസത്തിലാണ്. ഇന്ത്യ, വെസ്റ്റ് ഇന്‍ഡീസിനെതിരെയും പരമ്പര വിജയം സ്വന്തമാക്കിയിരുന്നു. രോഹിത് ശര്‍മയ്ക്ക് വിശ്രംമ അനുവദിച്ചുവെന്നതാണ് ഇന്ത്യന്‍ ടീമിലെ ഏകമാറ്റം. ടി20 ലോകകപ്പ് മുന്നിലുള്ളതിനാല്‍ ഇന്ത്യ ഇപ്പോഴും ശരിയായ ഫോര്‍മേഷന്‍ നോക്കികൊണ്ടിരിക്കുകയാണ്. 

ഋഷഭ് പന്തിന്റെ ഫോമും മധ്യനിരയില്‍ ആശയകുഴപ്പവുമാണ് ഇന്ത്യയെ അലട്ടുന്നത്. പേസര്‍ ജസ്പ്രീത് ബുംറയും ഓപ്പണ്‍ ശിഖര്‍ ധവാനും പരിക്കുമാറി തിരിച്ചെത്തുന്നത് ടീമിന് ആത്മവിശ്വാസം പകരം. എന്നാല്‍ കൂടുതല്‍ മാറ്റങ്ങളൊന്നും ബാറ്റിങ്ങ് ഓര്‍ഡറില്‍ പ്രതീക്ഷിക്കണ്ട. സഞ്ജു ഇത്തവണയും പുറത്തിരിക്കിക്കാനാണ് സാധ്യത. ധവാനൊപ്പം കെ എല്‍ രാഹുല്‍ ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യും. മൂന്നാമനായി ക്യാപ്റ്റന്‍ വിരാട് കോലി ക്രീസിലെത്തും. ശ്രേയസ് അയ്യരാണ് നാലാം സ്ഥാനത്ത്. 

ഫോം കണ്ടെത്താന്‍ ബുദ്ധിമുട്ടുന്ന ഋഷഭ് പന്തിന് വീണ്ടും അവസരം തെളിയും. ഓള്‍റൗണ്ടര്‍ ശിവം ദുബെ ആറാം സ്ഥാനത്തുണ്ടാവും രവീന്ദ്ര ജഡേജ തുടര്‍ന്നും ക്രീസിലെത്തും. ജഡേജയ്‌ക്കൊപ്പം സ്പിന്നറായി വാഷിംഗ്ടണ്‍ സുന്ദറുണ്ടാവും. എന്നാല്‍ കുല്‍ദീപ് യാദവ്, യൂസ്‌വേന്ദ്ര ചാഹല്‍ എന്നിവരില്‍ ഒരാള്‍ക്കെ അവസരം തെളിയൂ. ഷാര്‍ദുല്‍ ഠാകൂര്‍, ജസ്പ്രീത് ബുംറ എന്നിവര്‍ക്കാണ് പേസ് ബൗളിങ്ങിന്റെ ചുമതല.

ഉയര്‍ന്ന സ്‌കോര്‍ പിറക്കുന്ന മത്സരമായിരിക്കും ഗുവാഹത്തിയിലേതെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ ആഴ്ചകളില്‍ ഗുവാഹത്തില്‍ മഴയുണ്ടായിരുന്നു. എന്നാല്‍ ഈ മത്സരത്തിന് മഴയുടെ ഭീഷണിയുണ്ടാവില്ലെന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചു. 

ഇന്ത്യയുടെ സാധ്യത ടീം: ശിഖര്‍ ധവാന്‍, കെ എല്‍ രാഹുല്‍, വിരാട് കോലി (ക്യാപ്റ്റന്‍), ശ്രേയസ് അയ്യര്‍, ഋഷഭ് പന്ത്, ശിവം ദുബെ, രവീന്ദ്ര ജഡേജ, വാഷിംഗ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്/ യൂസ്‌വേന്ദ്ര ചാഹല്‍, ഷാര്‍ദുല്‍ ഠാകൂര്‍, ജസ്പ്രീത് ബുംറ.