ആറുവര്‍ഷം വിജയവാഡയില്‍ ജീവിച്ച് ആദ്യം ന്യുസീലന്‍ഡിലേക്കും പിന്നീട് നെതര്‍ലന്‍ഡ്‌സിലേക്കും ചേക്കേറിയ തേജയ്ക്ക് ഇത് തറവാട്ടിലേക്കുള്ള മടക്കമാണ്. കോലി ആരാധകന്‍ കൂടിയാണ് തേജ.

ഹൈദരാബാദ്: ഇത്തവണത്തെ ഏകദിന ലോകകപ്പിനെത്തിയ നെതര്‍ലന്‍ഡ് ടീമില്‍ മൂന്ന് താരങ്ങള്‍ക്ക് ഇത് ഹോം ഗ്രൗണ്ടിലേക്കുള്ള മടക്കം. ഇന്ത്യന്‍ വംശജരായ മൂന്നുപേരാണ് ഓറഞ്ച് കുപ്പായം അണിയുന്നത്. വിക്രംജിത്ത് സിംഗ്, തേജ നിഡമാനുരു, ആര്യന്‍ ദത്ത് എന്നിവരാണ് ഇന്ത്യന്‍ വംശജരായ മൂവര്‍ സംഘം. മൂന്നുപേരും ഇന്ത്യയില്‍ വേരുള്ള താരങ്ങള്‍. തേജയുടെ ജനനം ആന്ധ്രാ പ്രദേശിലെ വിജയവാഡയില്‍.

ആറുവര്‍ഷം വിജയവാഡയില്‍ ജീവിച്ച് ആദ്യം ന്യുസീലന്‍ഡിലേക്കും പിന്നീട് നെതര്‍ലന്‍ഡ്‌സിലേക്കും ചേക്കേറിയ തേജയ്ക്ക് ഇത് തറവാട്ടിലേക്കുള്ള മടക്കമാണ്. കോലി ആരാധകന്‍ കൂടിയാണ് തേജ. ഹൈദരാബാദില്‍ അമ്മയും സഹോദരിയും കാണികളായെത്തുന്നതിന്റെ സന്തോഷവുമുണ്ട്. ഡച്ച് ക്രിക്കറ്റ് ബോര്‍ഡില്‍ പ്രൊജക്ട് മാനേജറായി ജോലി ചെയ്യുന്ന തേജയുടെ ബാറ്റിംഗ് മികവിലാണ് നെതര്‍ലന്‍ഡ്‌സ്.

വിക്രംജിത്തിന്റെ ജനനം ജലന്ധറിലാണ്. അഞ്ചാം വയസ്സില്‍ ആംസ്റ്റര്‍ഡാമിലെത്തിയ വിക്രംജിത്തിന് പ്രചോദനമായത് 2011ലെ ധോണിപ്പടയുടെ വിശ്വകിരീടം. ക്വിന്റണ്‍ ഡി കോക്കിന്റെ ആരാധകനായ വിക്രംജിത്തിന്റെ ഇടങ്കയ്യന്‍ ബാറ്റിംഗിലുമുണ്ട് ഡച്ച് പ്രതീക്ഷ. ആര്യന്റെ അച്ഛന്‍ ദില്ലിക്കാരന്‍. ധോണിയുടെ നേതൃപാഠവം കണ്ട് ഫുട്‌ബോളില്‍ നിന്ന് ക്രിക്കറ്റിലേക്ക് വഴിമാറിയ കഥയുണ്ട് ആര്യന് പറയാന്‍. ലോകകപ്പിനിടെ ധോണിയെ കാണാനുള്ള ആഗ്രവും മനസിലുണ്ട് ഈ ഓഫ് സ്പിന്നര്‍ക്ക്.

അതേസമയം, ഇന്ന് നെതര്‍ലന്‍ഡ്‌സ് പാകിസ്ഥാനെ നേരിടുകയാണ്. ഹൈദരാബാദ്, രാജീവ് ഗാന്ധി രാജ്യന്തര സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ നെതര്‍ലന്‍ഡ്‌സ് ഫീല്‍ഡിംഗ് തിരഞ്ഞെടുത്തു.

നെതര്‍ലന്‍ഡ്‌സ്: വിക്രംജിത് സിംഗ്, മാക്‌സ് ഒഡൗഡ്, കോളിന്‍ ആക്കര്‍മാന്‍, സ്‌കോട്ട് എഡ്വേര്‍ഡ്‌സ്, ബാസ് ഡീ ലീഡെ, തേജ നിഡമാനുരു, സാക്വിബ് സുല്‍ഫിക്കര്‍, ലോഗന്‍ വാന്‍ ബീക്, റോള്‍ഫ് വാന്‍ ഡെര്‍ മെര്‍വെ, ആര്യന്‍ ദത്ത്, പോള്‍ വാന്‍ മീകെരെന്‍.

അമ്മയ്ക്കും രോഹിത്തിന്റെ മകള്‍ സമൈറയ്ക്കും! അര്‍ധ സെഞ്ചുറിക്ക് പിന്നാലെ തിലക് വര്‍മയുടെ സ്പെഷ്യല്‍ ആഘോഷം