ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്‍റെ മത്സരവേദികളിലെല്ലാം ‍അനന്തും അമ്മ നിത അംബാനിയും സ്ഥിര സാന്നിധ്യങ്ങളാണെന്നതില്‍ മുംബൈ ഇന്ത്യന്‍സിനെപ്പോലെ ക്രിക്കറ്റ് ആരാധകര്‍ക്കും സുപരിചിതനാണ് ആനന്ദ് അംബാനി.

മുംബൈ: ഇന്ത്യയിലെ ഏറ്റവും ധനികനായ വ്യവസായിയും റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് ചെയർമാനും മാനേജിംഗ് ഡറക്ടറുമായ മുകേഷ് അംബാനിയുടെ മകന്‍ അനന്ത് അംബാനിയും രാധിക മെര്‍ച്ചന്‍റും തമ്മിലുള്ള വിവാഹത്തിന് മുന്നോടിയായി നടക്കുന്ന സല്‍ക്കാര വാര്‍ത്തകളാണ് മാധ്യമങ്ങളിലെങ്ങും. ജൂലൈയില്‍ നടക്കുന്ന വിവാഹത്തിന് മുന്നോടിയായി അംബാനി കുടുംബം നടത്തുന്ന സല്‍ക്കാരത്തില്‍ പങ്കെടുക്കാനായി സിനിമാ, ക്രിക്കറ്റ്, വ്യവസായ, രാഷ്ട്രീയ മേലകളിലെയെല്ലാം പ്രമുഖരാണ് ഗുജറാത്തിലെ ജാംനഗറിലേക്ക് ഒഴുകുന്നത്. വിഐപികളുടെ ഒഴുക്ക് കാരണം ജാംനഗര്‍ വിമാനത്താവളത്തിന് 10 ദിവസത്തേക്ക് അന്താരാഷ്ടര പദവിപോലും നല്‍കാന്‍ പോലും വ്യോമയാന അധികൃതര്‍ തയാറായി.

ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്‍റെ മത്സരവേദികളിലെല്ലാം അനന്തും അമ്മ നിത അംബാനിയും സ്ഥിര സാന്നിധ്യങ്ങളാണെന്നതില്‍ മുംബൈ ഇന്ത്യന്‍സിനെപ്പോലെ ക്രിക്കറ്റ് ആരാധകര്‍ക്കും സുപരിചിതനാണ് അനന്ത് അംബാനി. അനന്ദിനെ കാണുമ്പോള്‍ ആരാധക മനസില്‍ ആദ്യമെത്തുക ആ വലിയ ശരീരം തന്നെയാണ്. എന്നാല്‍ ഐപിഎല്ലില്‍ അനന്ത് അംബാനി ഒരിക്കല്‍ ആരാധകരെ ഞെട്ടിച്ചിട്ടുമുണ്ട്. 2016ലെ ഐപിഎല്ലിലായിരുന്നു അത്.

തടിച്ച ശരീരപ്രകൃതിയുള്ള അനന്ത് ശരീരഭാരം കുറച്ച് പുതിയ രൂപത്തിലെത്തിയാണ് 2016ല്‍ ആരാധകരെ അമ്പരപ്പിച്ചത്. വെറും 18 മാസത്തിനുള്ളില്‍ 108 കിലോ ശരീര ഭാരമാണ് അനന്ത് അന്ന് കുറച്ചത്. ഇത്രയും കുറഞ്ഞ സമയത്തിനുള്ളില്‍ ആനന്ത് എങ്ങനെ ഇങ്ങനെ മെലിഞ്ഞുവെന്ന് ആരാധകര്‍ അന്വേഷിച്ചിരുന്നു. വിനോദ് ചന്നയെന്ന ഫിറ്റ്നെസ് ട്രെയിനറായിരുന്നു അനന്തിന്‍റെ ഈ അസാധരണ ശരീരമാറ്റത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത്. കര്‍ശനമായ ഡയറ്റും കഠിനമായ വ്യായാമവും കൊണ്ടാണ് വിനോദ് ചന്ന ആനന്ത് അംബാനിയുടെ ശരീരത്തില്‍ അത്ഭുതം കാട്ടിയത്.

ആരാണ് ഈ വിനോദ് ചന്ന

വളരെ മെലിഞ്ഞ ശരീരപ്രകൃതിയുള്ള ആളായിരുന്നു വിനോദ് ചന്ന. അതിന്‍റെ പേരില്‍ ഒരുപാട് കളിയാക്കലുകള്‍ കേട്ടിട്ടുമുണ്ട്. ഫിറ്റ്നെസ് ട്രെയിനറായി കരിയര്‍ തുടങ്ങുന്നതിന് മുമ്പ് പലജോലികളും വിനോദ് ചെയ്തിരുന്നു. ഹൗസ് കീപ്പിംഗ് മുതല്‍ സെക്യൂരിറ്റി ഗാര്‍ഡിന്‍റെ ജോലി വരെ അതിലുണ്ട്. അങ്ങനെയൊരു ദിവസമാണ് തന്‍റെ ശരീരം ശ്രദ്ധിക്കേണ്ടതിലെ പ്രാധാന്യം വിനോദ് തിരിച്ചറിഞ്ഞത്. അതിനായി സമീപത്തെ ജിമ്മില്‍ ചേര്‍ന്ന വിനോദിന്‍റെ ജീവിതം പിന്നീട് സിനിമാക്കഥയെ വെല്ലുന്നതാണ്. പിന്നീട് സെലിബ്രിറ്റി ഫിറ്റ്നെസ് ട്രെയിനറായി മാറിയ വിനോദ് ചന്ന ആനന്ദിന്‍റെ ഫിറ്റ്നെസ് ട്രെയിനറാവുന്നതിന് മുമ്പ് നിത അംബാനി, കുമാരമംഗലം ബിര്‍ള, അനന്യ ബിര്‍ള എന്നിവരുടെയും ഫിറ്റ്നെസ് ട്രെയിനറായിരുന്നു. ബോളിവുഡ് താരം ജോണ്‍ എബ്രഹാം, ആയുഷ്മാന്‍ ഖുറാന, ശില്‍പ ഷെട്ടി, വിവേക് ഒബ്രോയ്,അര്‍ജുന്‍ രാംപാല്‍ തുടങ്ങിയ പ്രമുഖ താരങ്ങളുടെയും ഫിറ്റ്നെസ് ട്രെയിനറാണ് വിനോദ്.

ആനന്ദ് എങ്ങനെയാണ് 108 കിലോ ഭാരം ഒന്നര വര്‍ഷത്തിനുള്ളില്‍ കുറച്ചതെന്ന ചോദ്യത്തിന് ബിസിനസ് ഇന്‍സൈഡറിന് നല്‍കിയ അഭിമുഖത്തില്‍ വിനോദ് ഒരിക്കല്‍ പറ‍ഞ്ഞ മറുപടി ഇങ്ങനെയായിരുന്നു. ജങ്ക് ഫുഡ് ധാരാളം കഴിക്കുന്ന സ്വഭാവക്കാരനായിരുന്നു ആനന്ദ്. ആനന്ദിന്‍റെ ഭക്ഷണത്തില്‍ നിന്ന് ആദ്യം തന്നെ ജങ്ക് ഫുഡ് പൂര്‍ണമായും ഒഴിവാക്കി. പ്രോട്ടീന്‍ അടങ്ങിയതും കലോറി കുറഞ്ഞതും നാരുകളടങ്ങിയതുമായ ഭക്ഷണവും ആനന്ദിന്‍റെ ഡയറ്റില്‍ കൂുതലായി ഉള്‍പ്പെടുത്തി. ഒപ്പം ദിവസവും അഞ്ചോ ആറോ മണിക്കൂർ കഠിനമായ വ്യായാമവും കൊണ്ടാണ് ആനന്ദിനെ മെലിയിച്ചതെന്നായിരുന്നു വിനോദ് ചന്ന പറഞ്ഞത്. ഒന്നരവര്‍ഷം കൊണ്ട് ആനന്ദ് ശരീരഭാരം 108 കുറച്ചത് പലര്‍ക്കും പ്രചോദനമായിരുന്നു.

Scroll to load tweet…

മെലിഞ്ഞ അനന്ത്വീണ്ടും തടിച്ചു

കഴിഞ്ഞ ഐപിഎല്ലിലും ഈ വര്‍ഷം ആദ്യവും ആനന്ത് വീണ്ടും പഴയരൂപത്തിലേക്ക് പോയത് കണ്ട ആരാധകര്‍ നിരാശരായിരുന്നു. എന്നാല്‍ കടുത്ത ആസ്തമ രോഗിയായ ആനന്ത് ഉപയോഗിക്കുന്ന സ്റ്റിറോയ്ഡുകളാണ് വീണ്ടും തടി കൂടാന്‍ കാരണമായതെന്ന് മുമ്പ് ഒരു അഭിമുഖത്തില്‍ നിത അംബാനി തന്നെ വ്യക്തമായിരുന്നു. സ്റ്റിറോയ്ഡുകള്‍ ഉപയോഗിക്കുന്നത് വിശപ്പ് കൂട്ടുമെന്നും കൂടുതല്‍ ഭക്ഷണം കണിക്കുന്നതോടെ ശരീരഭാരം കൂടുമെന്നും യുകെയിലെ ആസ്തമ ആന്‍ഡ് ലങിന്‍റെ പഠനങ്ങളിലും വ്യക്തമാക്കിയിട്ടുണ്ട്. ആസ്തമ ഉള്ളതുകൊണ്ടുതന്നെ കഠിനമായ വ്യായാമങ്ങള്‍ ചെയ്യുന്നതിലും ആനന്തിനിപ്പോള്‍ ബുദ്ധിമുട്ടുണ്ട്. ഇതാണ് വീണ്ടും തടി കൂടാന്‍ കാരണമായത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക