മാത്യു ഷോർട്ടിനെയും ഡെവാൾഡ് ബ്രെവിസിനെയും ബാറ്റിംഗ് ഓർഡറിൽ ഇറക്കിയ രീതിയെയാണ് അശ്വിൻ ചോദ്യം ചെയ്തത്. ഒന്നും മനസ്സിലാക്കാതെയാണോ ഈ ആളുകളൊക്കെ കളിക്കാൻ ഇറക്കുന്നത്?.
ചെന്നൈ: ഐപിഎല്ലില്‍ സൺറൈസേഴ്സ് ഹൈദരാബാദിനോട് പത്ത് റൺസിന് തോറ്റതിന് പിന്നാലെ ചെന്നൈ സൂപ്പർ കിംഗ്സ് മാനേജ്‌മെന്‍റിനെതിരെ രൂക്ഷവിമർശനവുമായി മുൻ താരം ആർ. അശ്വിൻ. ടീമിന്‍റെ തന്ത്രപരമായ പിഴവുകളെയും പരിക്കേറ്റ യുവതാരങ്ങളെ കൈകാര്യം ചെയ്യുന്ന രീതിയെയും അശ്വിൻ തന്‍റെ യൂട്യൂബ് ചാനലിലൂടെ രൂക്ഷമായി വിമര്‍ശിച്ചു.
മാത്യു ഷോർട്ടിനെയും ഡെവാൾഡ് ബ്രെവിസിനെയും ബാറ്റിംഗ് ഓർഡറിൽ ഇറക്കിയ രീതിയെയാണ് അശ്വിൻ ചോദ്യം ചെയ്തത്. ഒന്നും മനസ്സിലാക്കാതെയാണോ ഈ ആളുകളൊക്കെ കളിക്കാൻ ഇറക്കുന്നത്?. എനിക്ക് ഒട്ടും മനസ്സിലാകുന്നില്ല. മറ്റ് ഗ്രൗണ്ടുകളിൽ എന്താണ് സംഭവിക്കുന്നതെന്ന് നിങ്ങൾ കാണുന്നില്ലേ? ഡെവാൾഡ് ബ്രെവിസിനെപ്പോലൊരു താരത്തെ ഫിനിഷറായി ആണോ ഇറക്കുന്നത്?. അതിനും മുൻപേ മാത്യു ഷോർട്ടിനെ ഇറക്കുന്നു. ആയുഷ് മാത്രെ നൽകിയ ആ തകർപ്പൻ തുടക്കം നിലനിർത്താൻ ടീമിന് സാധിച്ചില്ല. ഇത് ശരിക്കും എന്നെ ഞെട്ടിച്ചു, തനിക്ക് ഇതിന് ഉത്തരമില്ലെന്നും അശ്വിൻ തുറന്നടിച്ചു.
ടീമിന്‍റെ തന്ത്രപരമായ പിഴവുകൾക്ക് പുറമെ യുവതാരം ആയുഷ് മാത്രെക്ക് പരിക്കേറ്റപ്പോള്‍ ടീം ഫിസിയോമാരുടെ സമീപനത്തെയും അശ്വിന്‍ ചോദ്യം ചെയ്തു. പരിക്കേറ്റ് മുടന്തിയിട്ടും മാത്രെയെ വീണ്ടും ഓടിപ്പിച്ചത് വലിയ പിഴവാണെന്ന് അശ്വിൻ ചൂണ്ടിക്കാട്ടി. ആയുഷ് മാത്രെ നടക്കാന്‍ പോലുമാകാതെ മുടന്തുകയായിരുന്നു. ഗ്രൗണ്ടിൽ ഫിസിയോ വന്നു പരിശോധിച്ചു. എന്നിട്ടും എന്തിനാണ് അദ്ദേഹത്തെ വീണ്ടും കളിപ്പിച്ചത്. അദ്ദേഹത്തിന് 'റിട്ടയേർഡ് ഔട്ട്' ആയി പോകാമായിരുന്നില്ലേ? മുടന്തിക്കൊണ്ടിരുന്ന താരത്തെക്കൊണ്ട് വീണ്ടും റണ്ണുകൾക്കായി ഓടിപ്പിച്ചു. ഇത് വലിയ പിഴവാണെന്നും അശ്വിന്‍ പറഞ്ഞു.
എല്ലാ വർഷവും ചെന്നൈ ടീമിൽ മാത്രം ഇത്രയധികം പരിക്കുകൾ സംഭവിക്കുന്നത് എന്തുകൊണ്ടാണെന്നും അശ്വിന്‍ ചോദിച്ചു. ഞാൻ അഞ്ച് വർഷം ഇൻജക്ഷൻ എടുത്താണ് കളിച്ചത്. പരിക്കുകൾ കൃത്യമായി കൈകാര്യം ചെയ്യണം. രാജസ്ഥാൻ റോയൽസിൽ എല്ലാ ആഴ്ചയും മെഡിക്കൽ റിപ്പോർട്ടുകൾ നൽകാറുണ്ട്. ഒരു യുവതാരത്തെ ഇത്ര അശ്രദ്ധമായി കൈകാര്യം ചെയ്യുന്നത് കണ്ട് താൻ ഞെട്ടിപ്പോയെന്നും അശ്വിന്‍ പറഞ്ഞു.
ഈ സീസണിൽ ചെന്നൈയുടെ പരിക്കേറ്റ താരങ്ങളുടെ പട്ടിക നീളുകയാണ്. എം.എസ്. ധോണി, ഖലീൽ അഹമ്മദ്, നേഥൻ എല്ലിസ് എന്നിവർ ഇതിനകം തന്നെ പരിക്കിന്‍റെ പിടിയിലാണ്. ഇതിന് പിന്നാലെയാണ് മാത്രെക്കും പരിക്കേറ്റത്. തുടർച്ചയായ രണ്ട് ജയങ്ങൾക്ക് ശേഷം ഹൈദരാബാദിനോട് തോറ്റ ചെന്നൈ നിലവിൽ പോയിന്‍റ് പട്ടികയിൽ ഏഴാം സ്ഥാനത്താണ്.
