നിങ്ങള്‍ സമ്മാനമായി തന്ന ബാറ്റ് പൊട്ടിയെന്ന് കോലിയോട് റിങ്കു സിംഗ്, അതിന് ഞാനെന്ത് വേണമെന്ന് കോലി
കൊല്‍ക്കത്ത താരം റിങ്കു സിംഗും ആര്‍സിബി താരം വിരാട് കോലിയും തമ്മിലുള്ള സൗഹൃദ സംഭാഷണത്തിന്‍റെ വീഡിയോ കഴിഞ്ഞ ദിവസം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് പുറത്തുവിട്ടിരുന്നു.
ബെംഗലൂരു: ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബംഗലൂരുവും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും തമ്മിൽ ഇന്ന് പോരിനിറങ്ങുകയാണ്. പോയന്‍റ് പട്ടികയിലെ അവസാന സ്ഥാനത്തു നിന്ന് കരകയറി പ്ലേ ഓഫ് സാധ്യത നിലനിര്‍ത്താനാണ് ആര്‍സിബി ഇറങ്ങുന്നതെങ്കില്‍ പോയന്‍റ് പട്ടികയിലെ രണ്ടാം സ്ഥാനം തിരിച്ചുപിടിക്കാനാണ് കൊല്‍ക്കത്ത ഇറങ്ങുന്നത്.
ഇതിനിടെ കൊല്‍ക്കത്ത താരം റിങ്കു സിംഗും ആര്‍സിബി താരം വിരാട് കോലിയും തമ്മിലുള്ള സൗഹൃദ സംഭാഷണത്തിന്‍റെ വീഡിയോ കഴിഞ്ഞ ദിവസം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് പുറത്തുവിട്ടിരുന്നു. പരിശീലം കഴിഞ്ഞ് മടങ്ങുകയായിരുന്ന കോലിയുടെ അടുത്തെത്തി റിങ്കു പറഞ്ഞത് താങ്കള്‍ എനിക്ക് സമ്മാനിച്ച ബാറ്റ് പൊട്ടി പോയെന്നായിരുന്നു. ഇരുവരും തമ്മിലുള്ള സംഭാഷണത്തില്‍ നിന്ന്.
റിങ്കു സിംഗ്: താങ്കള്‍ എനിക്ക് നല്‍കിയ ബാറ്റ് സ്പിന്നർ എറിഞ്ഞ പന്ത് അടിച്ചപ്പോള്‍ പൊട്ടിപ്പോയി.
വിരാട് കോലി: എന്‍റെ ബാറ്റോ
റിങ്കു: അതെ
കോലി: സ്പിന്നറുടെ പന്ത് അടിച്ചപ്പോള്‍ പൊട്ടിയോ, എവിടെയാണ് പൊട്ടിയത്.
റിങ്കു: ബാറ്റിന്‍റെ നടുവിലായി
കോലി: അതിന് ഞാനിപ്പോ എന്ത് ചെയ്യണം.
റിങ്കു: വെറുതെ താങ്കളെ അറിയിച്ചെന്നേയുള്ളു.
കോലി: നീ പറഞ്ഞത് നല്ല കാര്യം, പക്ഷെ എന്നോട് അതൊന്നും പറയേണ്ട.
ഈ സമയം റിങ്കു കോലിയുടെ ബാറ്റ് എടുത്ത് പന്ത് തട്ടുന്നു.
അതുകണ്ട കോലി; ഈ ബാറ്റ് നന്നല്ല.
റിങ്കു: എനിക്ക് പുതിയൊരു ബാറ്റ് തരുമോ
കോലി: ആര്‍ക്ക് തരാനാണ്.
റിങ്കു: വേണ്ട..വേണ്ട.. താങ്കള്‍ തന്നെ വെച്ചോളു( കോലിയുടെ ബാറ്റ് തിരിച്ചുകൊടുക്കുന്നു)
കോലി: നീ എന്‍റെ ബാറ്റ് എടുത്തിട്ട് അത് പൊട്ടിച്ചിട്ട്, ഇപ്പോള്‍ അടുത്തകളിക്ക് വേറെ ബാറ്റ് വേണമെന്നാണോ ചോദിക്കുന്നത്, നീ കാരണം പിന്നീട് ഞാനാണ് പ്രശ്നത്തിവാലുന്നത്.
കോലി, ഇനി നീ ബാറ്റ് പൊട്ടിക്കരുത്, പൊട്ടിച്ചാൽ നിന്നെ ഞാന്‍ കാണിച്ചു തരാം എന്ന് പറഞ്ഞ് നടന്നു നീങ്ങി. വീഡിയോയില്‍ റിങ്കുവിന് കോലി ബാറ്റ് കൊടുക്കുന്നില്ലെങ്കിലും ഇന്നത്തെ മത്സരം കഴിയുമ്പോള്‍ കോലി ബാറ്റ് സമ്മാനമായി നല്‍കുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.
“Virat bhai ne ek bat diya thha… jo bat diya thha, woh mere se toot gaya” 😂 pic.twitter.com/qoJWWs2fik
— KolkataKnightRiders (@KKRiders) April 21, 2024
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക