രോഹിത്തിനും ജയ്സ്വാളിനും പുറമെ ടെസ്റ്റ് ബൗളിംഗ് റാങ്കിംഗില്‍ ഒന്നാം സ്താനത്തുണ്ടായിരുന്ന അശ്വിന്‍ വിന്‍ഡീസിനെതിരായ 12 വിക്കറ്റ് പ്രകടനത്തോടെ ഒന്നാം സ്ഥാനത്ത് ലീഡ് വര്‍ധിപ്പിച്ചു.

ദുബായ്: ഐസിസി ടെസ്റ്റ് ബാറ്റിംഗ് റാങ്കിംഗില്‍ ആദ്യ പത്തില്‍ തിരിച്ചെത്തി ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ. വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യ ടെസ്റ്റിലെ സെഞ്ചുറിയാണ് രോഹിത്തിനെ വീണ്ടും ആദ്യ പത്തില്‍ എത്തിച്ചത്. പുതിയ റാങ്കിംഗില്‍ പത്താം സ്ഥാനത്താണ് രോഹിത്.

വെസ്റ്റ് ഇന്‍ഡീസിനെതിരായ അരങ്ങേറ്റ ടെസ്റ്റില്‍ തകര്‍പ്പന്‍ സെഞ്ചുറി നേടിയ ഇന്ത്യയുടെ ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍ ടെസ്റ്റ് റാങ്കിംഗില്‍ അരങ്ങേറി. വിന്‍ഡസിനെതിരെ 171 റണ്‍സ് അടിച്ച ജയ്‌സ്വാള്‍ 73ാം സ്ഥാനത്താണിപ്പോള്‍. രോഹിത് ശര്‍മ പത്താം സ്ഥാനത്തേക്ക് കയറിയപ്പോള്‍ കാര്‍ അപകടത്തില്‍ പരിക്കേറ്റ് ദീര്‍ഘനാളായി ക്രിക്കറ്റില്‍ നിന്ന് വിട്ടു നില്‍ക്കുന്ന റിഷഭ് പന്ത് പതിനൊന്നാം സ്ഥാനത്തേക്ക് ഇറങ്ങി. വിന്‍ഡീസിനെതിരായ ആദ്യ ടെസ്റ്റില്‍ അര്‍ധസെഞ്ചുറി നേടിയ വിരാട് കോലി പുതിയ റാങ്കിംഗില്‍ പതിനാലാം സ്ഥാനത്താണ്.

രോഹിത്തിനും ജയ്സ്വാളിനും പുറമെ ടെസ്റ്റ് ബൗളിംഗ് റാങ്കിംഗില്‍ ഒന്നാം സ്താനത്തുണ്ടായിരുന്ന അശ്വിന്‍ വിന്‍ഡീസിനെതിരായ 12 വിക്കറ്റ് പ്രകടനത്തോടെ ഒന്നാം സ്ഥാനത്ത് ലീഡ് വര്‍ധിപ്പിച്ചു. ആദ്യ ടെസ്റ്റിലെ പ്രകടനത്തോടെ 24 റേറ്റിംഗ് പോയന്‍റ് സ്വന്തമാക്കിയ അശ്വിന്‍ രണ്ടാം സ്ഥാനത്തുള്ള ഓസീസ് നായകന്‍ പാറ്റ് കമിന്‍സിനെക്കാള്‍ 56 റേറ്റിംഗ് പോയന്‍റ് മുന്നിലാണിപ്പോള്‍. വിന്‍ഡീസിനെതിരായ ആദ്യ ടെസ്റ്റില്‍ അഞ്ച് വിക്കറ്റെടുത്ത രവീന്ദ്ര ജഡേജ മൂന്ന് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി ഏഴാം സ്ഥാനത്തേക്ക് ഉയര്‍ന്നു.

ഇന്ത്യ-വിന്‍ഡീസ് രണ്ടാം ടെസ്റ്റിനും സ്പിന്‍ പിച്ച്, അശ്വിനും ജഡേജയും ആറാടും

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ തോറ്റെങ്കിലും ടെസ്റ്റ് ടീം റാങ്കിംഗില്‍ ഇന്ത്യ തന്നെയാണ് തലപ്പത്ത്. ഓള്‍ റൗണ്ടര്‍മാരുടെ റാങ്കിംഗില്‍ ജഡേജ ഒന്നാമതും അശ്വന്‍ രണ്ടാമതുമാണ്. ടെസ്റ്റ് ബാറ്റിംഗ് റാങ്കിംഗില്‍ കെയ്ന്‍ വില്യംസണ്‍ ഒന്നാം സ്ഥാനവും ട്രാവിസ് ഹെഡ് രണ്ടാം സ്ഥാനവും നിലനിര്‍ത്തി.