ആദം ഗ്രിഫിത്തിനെ ബൗളിംഗ് കോച്ചായി നിയമിച്ചു. ലോകകപ്പിന് ശേഷം ആഷസിന് മുന്നോടിയായി ട്രോയ് കൂളിയും പരിശീലക സംഘത്തിനൊപ്പം ചേരും.

സിഡ്നി: ഏകദിന ലോകകപ്പിന് മുന്‍പ് നിര്‍ണായക നീക്കവുമായി ക്രിക്കറ്റ് ഓസ്‌ട്രേലിയ. ആദം ഗ്രിഫിത്തിനെ ബൗളിംഗ് കോച്ചായി നിയമിച്ചു. ലോകകപ്പിന് ശേഷം ആഷസിന് മുന്നോടിയായി ട്രോയ് കൂളിയും പരിശീലക സംഘത്തിനൊപ്പം ചേരും. ഫെബ്രുവരിയില്‍ വിരമിച്ച ഡേവിഡ് സാക്കേറിന് പകരക്കാരായാണ് ഇരുവരുടെയും നിയമനം. 

മുഖ്യ പരിശീലകന്‍ ജസ്റ്റിന്‍ ലാംഗറിനെ സഹായിക്കുകയാണ് ഇരുവരും ചുമതല. ലോകകപ്പിന് മുന്‍പ് ആദവും ആഷസിന് മുന്‍പ് ട്രോയും പരിശീലകരായി എത്തുന്നത് ടീമിന്‍റെ ഭാഗ്യമാണ് എന്നാണ് ലാംഗറിന്‍റെ പ്രതികരണം. ആദം 2016 ഏപ്രിലില്‍ ഇടക്കാല ബൗളിംഗ് പരിശീലകനായി ഓസ്‌ട്രേലിയന്‍ ടീമിനൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്. 2011ല്‍ വിരമിച്ച ആദം 2017 മുതല്‍ ടാസ്‌മാനിയയുടെ പരിശീലകനായിരുന്നു. 

ആദം ഗ്രിഫിത്ത് 50 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിലും 54 ലിസ്റ്റ് എ മത്സരങ്ങളിലും കളിച്ചിട്ടുണ്ട്. ട്രോയ് കൂളി 33 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിലാണ് കുപ്പായമണിഞ്ഞത്. ജൂണ്‍ ഒന്നിന് ബ്രിസ്റ്റോളില്‍ അഫ്‌ഗാനിസ്ഥാന് എതിരെയാണ് ലോകകപ്പില്‍ ഓസ്‌ട്രേലിയയുടെ ആദ്യ മത്സരം. നിലവിലെ ഏകദിന ലോകകപ്പ് ജേതാക്കളാണ് ഓസ്‌ട്രേലിയ. ഓഗസ്റ്റ് ഒന്നിന് ബിര്‍മിംഹാമിലാണ് അഞ്ച് ടെസ്റ്റുകളുള്ള ആഷസ് പരമ്പരയിലെ ആദ്യ മത്സരം തുടങ്ങുക.