സഞ്ജു സാംസൺ ഉൾപ്പെട്ട റെക്കോർഡ് പഴങ്കഥ; തല്ലിക്കെടുത്തി രോഹിത് ശർമ്മ- റിങ്കു സിംഗ് കൂട്ടുകെട്ട്
ടീം ഇന്ത്യക്കായി രാജ്യാന്തര ട്വന്‍റി 20യില്‍ ഏതൊരു വിക്കറ്റിലേയും ഉയര്‍ന്ന കൂട്ടുകെട്ടിന്‍റെ റെക്കോര്‍ഡ് ഇതുവരെ സഞ്ജു സാംസണിന്‍റെയും ദീപക് ഹൂഡയുടെയും പേരിലായിരുന്നു
ബെംഗളൂരു: 22-4ല്‍ നിന്ന് 212-4ലേക്ക് ടീം ഇന്ത്യയെ അവിശ്വസനീയമായി രോഹിത് ശര്‍മ്മ- റിങ്കു സിംഗ് സഖ്യം കൈപിടിച്ചുയര്‍ത്തുന്നതിനാണ് അഫ്ഗാനിസ്ഥാനെതിരായ മൂന്നാം ട്വന്‍റി 20യില്‍ ബെംഗളൂരുവില്‍ ആരാധകര്‍ സാക്ഷികളായത്. ഇന്ത്യന്‍ ഇന്നിംഗ്‌സിലെ അവസാന അഞ്ചോവറില്‍ 103 റണ്‍സ് ഇരുവരും ചേര്‍ത്തു. അഞ്ചാം വിക്കറ്റില്‍ പുറത്താവാതെ 190* റണ്‍സ് ഇരുവരും സ്വന്തമാക്കിയതോടെ രാജ്യാന്തര ട്വന്‍റി 20യില്‍ മലയാളി താരം സഞ്ജു സാംസണ്‍ ഉള്‍പ്പെട്ട ഒരു റെക്കോര്‍ഡ് തകര്‍ന്നു.
ടീം ഇന്ത്യക്കായി രാജ്യാന്തര ട്വന്‍റി 20യില്‍ ഏതൊരു വിക്കറ്റിലേയും ഉയര്‍ന്ന കൂട്ടുകെട്ടിന്‍റെ റെക്കോര്‍ഡ് ഇതുവരെ സഞ്ജു സാംസണിന്‍റെയും ദീപക് ഹൂഡയുടെയും പേരിലായിരുന്നു. അയര്‍ലന്‍ഡിനെതിരെ 2022ല്‍ ഡബ്ലിനില്‍ സഞ്ജുവും ഹൂഡയും ചേര്‍ന്ന് 176 റണ്‍സാണ് അടിച്ചൂകൂട്ടിയത്. എന്നാല്‍ ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ അഫ്ഗാനെതിരെ മൂന്നാം ടി20യില്‍ അഞ്ചാം വിക്കറ്റില്‍ പുറത്താവാതെ 190* റണ്‍സുമായി രോഹിത് ശര്‍മ്മയും റിങ്കു സിംഗും ഈ റെക്കോര്‍ഡ് ഭേദിക്കുകയായിരുന്നു. ശ്രീലങ്കയ്ക്കെതിരെ ഇന്‍ഡോറില്‍ 2017ല്‍ കെ എല്‍ രാഹുലിനൊപ്പം രോഹിത് ശര്‍മ്മ സ്ഥാപിച്ച 165 റണ്‍സ് കൂട്ടുകെട്ടാണ് പട്ടികയില്‍ മൂന്നാംസ്ഥാനത്ത്.
ഇതിന് പുറമെ രാജ്യാന്തര ട്വന്‍റി 20യില്‍ അഞ്ചാം വിക്കറ്റിലോ അതിന് താഴെയോ പിറന്ന ഏറ്റവും ഉയര്‍ന്ന ഇന്ത്യന്‍ കൂട്ടുകെട്ടിന്‍റെ റെക്കോര്‍ഡും രോഹിത് ശര്‍മ്മയും റിങ്കു സിംഗും ബെംഗളൂരുവില്‍ സ്വന്തമാക്കി. പാകിസ്ഥാനെതിരെ 2022ല്‍ മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ വിരാട് കോലിയും ഹാര്‍ദിക് പാണ്ഡ്യയും ചേര്‍ന്ന് സൃഷ്ടിച്ച 113 റണ്‍സ് കൂട്ടുകെട്ടിന്‍റെ റെക്കോര്‍ഡാണ് തകര്‍ന്നത്. അഫ്ഗാനെതിരെ മൂന്നാം ട്വന്‍റി 20 ഇരട്ട സമനിലയോടെ രണ്ടാം സൂപ്പര്‍ ഓവറിലേക്ക് നീണ്ടപ്പോള്‍ ടീം ഇന്ത്യ 10 റണ്‍സിന്‍റെ ജയവുമായി പരമ്പര 3-0ന് തൂത്തുവാരി.
Read more: