ടീം ഇന്ത്യക്കെതിരെ നാഗ്‌പൂർ, ദില്ലി ടെസ്റ്റുകളിൽ കളി നാലാം ദിവസത്തേക്ക് നീട്ടാൻ പോലും ഓസ്ട്രേലിയക്ക് കഴിഞ്ഞിരുന്നില്ല
ഇന്‍ഡോര്‍: ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയില്‍ ടീം ഇന്ത്യക്കെതിരെ സ്‌പിന്‍ പരീക്ഷയില്‍ തോല്‍ക്കുന്ന ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീമിന് സഹായവാഗ്‌ദാനവുമായി മുൻ താരം മാത്യൂ ഹെയ്‌ഡൻ. ഓസീസ് ബാറ്റർമാരെ സഹായിക്കാൻ ഏത് സമയവും സജ്ജനാണെന്ന് ഹെയ്‌ഡൻ പറഞ്ഞു.
ടീം ഇന്ത്യക്കെതിരെ നാഗ്‌പൂർ, ദില്ലി ടെസ്റ്റുകളിൽ കളി നാലാം ദിവസത്തേക്ക് നീട്ടാൻ പോലും ഓസ്ട്രേലിയക്ക് കഴിഞ്ഞില്ല. ആർ അശ്വിന്‍റെയും രവീന്ദ്ര ജഡേജയുടേയും പന്തുകൾക്ക് മറുപടിയില്ലാതെ ഓസീസ് ബാറ്റർമാർ അടിയറവ് പറയുകയായിരുന്നു. ആദ്യ രണ്ട് ടെസ്റ്റുകളായി വീണ 40 വിക്കറ്റിൽ മുപ്പത്തിരണ്ടും അശ്വിനും ജഡേജയും പങ്കിട്ടെടുത്തു. ഇങ്ങനെ ഇന്ത്യൻ വിക്കറ്റിൽ ഓസീസ് ബാറ്റർമാർ പകച്ചുനിൽക്കുന്ന സാഹചര്യത്തിലാണ് മുൻ താരം മാത്യൂ ഹെയ്‌ഡന്‍റെ സഹായ വാഗ്‌ദാനം. അശ്വിനും ജഡേജയ്ക്കുമെതിരെ എങ്ങനെ കളിക്കണമെന്ന് പഠിപ്പിക്കാമെന്ന് ഹെയ്‌ഡന്‍ വ്യക്തമാക്കി. ടീം മാനേജ്മെന്‍റ് ആവശ്യപ്പെടുന്ന ഏത് സമയത്തും ലഭ്യമാവാമെന്നും ഹെയ്‌ഡന്‍ ഉറപ്പ് നല്‍കുന്നു.
ഓസീസ് മുന്‍ നായകനും ബാറ്റിംഗ് ഇതിഹാസവുമായ റിക്കി പോണ്ടിംഗിന്‍റെ ഉപദേശത്തോടെ ശ്രേയസ് അയ്യരുടെ ബാറ്റിംഗിൽ ഉണ്ടായ മാറ്റവും ഹെയ്‌ഡൻ ചൂണ്ടിക്കാണിക്കുന്നു. ഇന്ത്യക്കെതിരെ മികച്ച ബാറ്റിംഗ് റെക്കോർഡുള്ള ഹെയ്‌ഡന്‍റെ സേവനം ഓസീസ് പ്രയോജനപ്പെടുത്തണമെന്ന് മുൻ നായകൻ മൈക്കൽ ക്ലാർക്കും അഭിപ്രായപ്പെടുന്നു. ഓസ്ട്രേലിയക്കായി 103 ടെസ്റ്റിൽ കളിച്ചിട്ടുള്ള ഹെയ്‌ഡൻ 8625 റൺസെടുത്തിട്ടുണ്ട്. ഇന്ത്യയില്‍ ടെസ്റ്റില്‍ 51.33 ശരാശരിയില്‍ 1027 റണ്‍സ് ഹെയ്‌ഡനുണ്ട്. മുമ്പ് പാകിസ്ഥാൻ ടീമിന്‍റെ ബാറ്റിംഗ് പരിശീലകനായ പരിചയമുണ്ട് മാത്യൂ ഹെയ്‌ഡന്. എല്ലാ പന്തിലും സ്വീപ് ഷോട്ട് കളിക്കാന്‍ ശ്രമിക്കരുത് എന്നൊരു ഉപദേശം ദില്ലി ടെസ്റ്റിന് ശേഷം ഓസീസ് ടീമിന് ഹെയ്‌ഡന്‍ നല്‍കിയിരുന്നു. ദില്ലിയില്‍ ആറ് ഓസീസ് വിക്കറ്റുകള്‍ വീണത് സ്വീപ് ഷോട്ടിനായി ശ്രമിക്കവേയായിരുന്നു.
ഇന്ത്യ-ഓസീസ് പരമ്പരയിലെ കമന്‍റേറ്ററായി നിലവില്‍ ഇന്ത്യയിലുണ്ട് മാത്യൂ ഹെയ്‌ഡന്‍. നാല് ടെസ്റ്റുകളുടെ ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം 2-0ന് മുന്നില്‍ നില്‍ക്കുകയാണ്. ഇന്‍ഡോറില്‍ മാര്‍ച്ച് 1ന് മൂന്നാം ടെസ്റ്റും അഹമ്മദാബാദില്‍ 9ന് നാലാം ടെസ്റ്റും ആരംഭിക്കും.
