'എക്സ് ഫാക്ടറുകള്‍' ഒന്നും തുണച്ചില്ല; ചെറുത്തുനിന്നത് സുന്ദർ; തകര്‍ന്ന് ടീം ഇന്ത്യ, ന്യൂസിലന്‍ഡിന് മേൽക്കൈ
വാലറ്റത്ത് വാഷിംട്ണ്‍ സുന്ദര്‍ നടത്തിയ ചെറുത്തുനില്‍പ്പാണ് ഇന്ത്യക്ക് പൊരുതാവുന്ന സ്കോര്‍ സമ്മാനിച്ചത്. സുന്ദര്‍ 64 പന്തില്‍ 51 റണ്‍സ് എടുത്തു. സുന്ദറിനെ കൂടാതെ 49 റണ്‍സെടുത്ത ശ്രേയ്യസ് അയ്യര്‍ മാത്രമാണ് ഇന്ത്യക്ക് വേണ്ടി ഭേദപ്പെട്ട പ്രകടനം നടത്തിയത്.
ക്രൈസ്റ്റ് ചര്‍ച്ച്: വിജയിച്ചില്ലെങ്കില്‍ പരമ്പര കൈവിടുമെന്ന അവസ്ഥയില്‍ ന്യൂസിലന്‍ഡിനെതിരെ അവസാന ഏകദിനത്തിന് ഇറങ്ങിയ ഇന്ത്യക്ക് തിരിച്ചടി. ബാറ്റിംഗ് നിര നിരാശപ്പെടുത്തിയപ്പോള്‍ ന്യൂസിലന്‍ഡിന് മുന്നില്‍ 220 റണ്‍സ് വിജയലക്ഷ്യം മാത്രമാണ് ഇന്ത്യക്ക് മുന്നോട്ട് വയ്ക്കാനായത്. വാലറ്റത്ത് വാഷിംട്ണ്‍ സുന്ദര്‍ നടത്തിയ ചെറുത്തുനില്‍പ്പാണ് ഇന്ത്യക്ക് പൊരുതാവുന്ന സ്കോര്‍ സമ്മാനിച്ചത്. 47.3 ഓവറില്‍ ഇന്ത്യയുടെ പോരാട്ടം അവസാനിച്ചു. സുന്ദര്‍ 64 പന്തില്‍ 51 റണ്‍സ് എടുത്തു. സുന്ദറിനെ കൂടാതെ 49 റണ്‍സെടുത്ത ശ്രേയ്യസ് അയ്യര്‍ മാത്രമാണ് ഇന്ത്യക്ക് വേണ്ടി ഭേദപ്പെട്ട പ്രകടനം നടത്തിയത്.
റിഷഭ് പന്തും സൂര്യയുമെല്ലാം നിരാശപ്പെടുത്തി. ന്യൂസിലന്‍ഡിന് വേണ്ടി ആദം മില്‍നെയും ഡാരി മിച്ചലും മൂന്ന് വിക്കറ്റുകള്‍ വീതം നേടി. മാറ്റ് ഹെന്‍റി ഒഴികെ ബൗള്‍ ചെയ്ത ബാക്കി എല്ലാവര്‍ക്കും വിക്കറ്റുകള്‍ നേടാനായത് ന്യൂസിലന്‍ഡിന് കരുത്തായി മാറി. ടോസ് നഷ്ടപ്പെട്ട ബാറ്റിംഗിന് ഇറങ്ങേണ്ടി വന്നതാണ് ടീം ഇന്ത്യക്ക് തിരിച്ചടിയായത്. ന്യൂസിലന്‍ഡ് ബൗളിംഗ് നിര മികവ് കാട്ടിയതോടെ പതിഞ്ഞ താളത്തിലാണ് ഇന്ത്യ ഇന്നിംഗ്സിന് തുടക്കമിട്ടത്. റണ്‍സ് കണ്ടെത്താന്‍ പ്രയാസപ്പെടുത്തുന്നതിനിടെ 39 റണ്‍സ് മാത്രം സ്കോര്‍ ബോര്‍ഡിലുള്ളപ്പോള്‍ ഇന്ത്യക്ക് ശുഭ്മാന്‍ ഗില്ലിനെ നഷ്ടമായി. 22 പന്തില്‍ 13 റണ്‍സെടുത്ത ഗില്‍ ആദം മില്‍നെയ്ക്ക് വിക്കറ്റ് നല്‍കിയാണ് മടങ്ങിയത്.
പിന്നാലെ എത്തിയ ശ്രേയ്യസ് അയ്യര്‍ ഒരറ്റത്ത് നിലയുറപ്പിച്ചെങ്കിലും നായകന്‍ ശിഖര്‍ ധവാന് ക്രീസില്‍ അധികം ആയുസുണ്ടായില്ല. മില്‍നെയുടെ പന്തില്‍ കയറികളിക്കാന്‍ നോക്കിയ ധവാന് പിഴച്ചപ്പോള്‍ കുറ്റി തെറിച്ചു. 45 പന്തില്‍ 28 റണ്‍സായിരുന്നു നായകന്‍റെ സംഭാവന. റിഷഭ് പന്ത് (16 പന്തില്‍ 10), സൂര്യകുമാര്‍ യാദവ് (10 പന്തില്‍ ആറ്), ദീപക് ഹൂഡ (25 പന്തില്‍ 12) തുടങ്ങിയവര്‍ക്കും ന്യൂസിലന്‍ഡ് ബൗളിംഗ് ആക്രമണത്തെ എതിര്‍ത്ത് നില്‍ക്കാനായില്ല. പൊരുതി നോക്കിയെങ്കിലും ശ്രേയ്യസും അര്‍ധ സെഞ്ചുറിക്ക് ഒരു റണ്‍സ് അകലെ വീണു. 59 പന്തില്‍ 49 റണ്‍സെടുത്ത ശ്രേയ്യസിനെ ലോക്കി ഫെര്‍ഗൂസന്‍ കോണ്‍വേയുടെ കൈകളില്‍ എത്തിച്ചത് ഇന്ത്യയുടെ പ്രതീക്ഷകള്‍ക്ക് വലിയ തിരിച്ചടിയായി.
200 പോലും കടക്കില്ലെന്ന് സംശയിച്ചപ്പോഴാണ് വാഷിംട്ണ്‍ സുന്ദര്‍ ഇന്ത്യയുടെ രക്ഷക്കെത്തിയത്. ഔട്ടാകാതെ ചഹാലും പിടിച്ച് നിന്നതോടെയാണ് ഇന്ത്യക്ക് 200 കടക്കാനായത്. ചഹാലിനെ മിച്ചല്‍ സാന്‍റ്നര്‍ പുറത്താക്കിയതോടെ പകരം വന്നത് അര്‍ഷ്‍ദീപാണ്. ഒമ്പത് റണ്‍സെടുത്ത അര്‍ഷ്ദീപിനെ ഡാരി മിച്ചല്‍ മടക്കി. അര്‍ധ സെഞ്ചുറി നേടിയതിന് പിന്നാലെ സുന്ദറും പുറത്തായതോടെ ഇന്ത്യന്‍ ചെറുത്തുനില്‍പ്പ് 219 റണ്‍സില്‍ അവസാനിച്ചു.
മഴ കൊണ്ട് പോയ രണ്ടാം മത്സരത്തിലെ അതേ ടീമിനെ നിലനിര്‍ത്തിയാണ് ഇന്ത്യ കളത്തില്‍ ഇറങ്ങിയത്. ആറാം ബൗളറായി ദീപക് ഹൂഡയെ പരിഗണിച്ചപ്പോള്‍ ആദ്യ ഏകദിനത്തില്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്ത മലയാളി താരം സഞ്ജു സാംസണ് ആദ്യ ഇലവനില്‍ സ്ഥാനം ലഭിച്ചില്ല. ദീപക് ചഹാര്‍, ഉമ്രാന്‍ മാലിക്ക്, അര്‍ഷ്ദീപ് സിംഗ്, യുസ്‍വേന്ദ്ര ചഹാല്‍ എന്നിവരടങ്ങുന്ന ബൗളിംഗ് നിരയെയാണ് ന്യൂസിലന്‍ഡിനെ പിടിച്ചുകെട്ടാന്‍ ടീം ഇന്ത്യ നിയോഗിച്ചത്. ഒപ്പം ഓള്‍ റൗണ്ടര്‍മാരായ വാഷിംട്ണ്‍ സുന്ദറും ദീപക് ഹൂഡയും ചേരുമ്പോള്‍ ഇന്ത്യ ബൗളിംഗ് നിര പൂര്‍ണമാകും. ബ്രേസ്‍വെല്ലിന് പകരം ആദം മില്‍നെ എത്തിയതാണ് ന്യൂസിലന്‍ഡ് ടീമിലെ മാറ്റം.