മത്സരത്തില്‍ ടോസ് നേടിയ പ്രോട്ടീസ് നായകന്‍ കേശവ് മഹാരാജ് ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു

റാഞ്ചി: നിര്‍ണായകമായ രണ്ടാം ഏകദിനത്തില്‍ ദക്ഷിണാഫ്രിക്കയ്‌ക്ക് തുടക്കത്തിലെ ഇരട്ട പ്രഹരം നല്‍കി ഇന്ത്യ. സ്റ്റാര്‍ ഓപ്പണര്‍ ക്വിന്‍റണ്‍ ഡിക്കോക്കിനെ ഇന്നിംഗ്‌സിലെ മൂന്നാം ഓവറിലെ ആദ്യ പന്തില്‍ മുഹമ്മദ് സിറാജ് ബൗള്‍ഡാക്കി. ഇതോടെ 7-1 എന്ന നിലയില്‍ പരുങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് 40 റണ്‍സില്‍ നില്‍ക്കേ ജെന്നിമന്‍ മലാനെയും നഷ്‌ടമായി. അരങ്ങേറ്റക്കാരന്‍ ഷഹ്‌ബാസ് അഹമ്മദ് താരത്തെ എല്‍ബിയില്‍ പുറത്താക്കുകയായിരുന്നു. റിവ്യൂ എടുത്ത ഇന്ത്യയുടെ തീരുമാനം വിജയിക്കുകയായിരുന്നു.

ഒടുവില്‍ റിപ്പോര്‍ട്ട് ലഭിക്കുമ്പോള്‍ ദക്ഷിണാഫ്രിക്ക 14 ഓവറില്‍ 57-2 എന്ന നിലയിലാണ്. റീസാ ഹെന്‍‌ഡ്രിക്‌സും(19*), ഏയ്‌ഡന്‍ മാര്‍ക്രാമുമാണ്(6*) ക്രീസില്‍. 

മത്സരത്തില്‍ ടോസ് നേടിയ പ്രോട്ടീസ് നായകന്‍ കേശവ് മഹാരാജ് ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ദക്ഷിണാഫ്രിക്കയുടെ സ്ഥിരം നായകന്‍ തെംബാ ബാവുമ ഇന്ന് കളിക്കുന്നില്ല. സ്‌പിന്നര്‍ തബ്രൈസ് ഷംസിയും പ്ലേയിംഗ് ഇലവനിലില്ല. റീസാ ഹെന്‍‌ഡ്രിക്‌സും ബിയോണ്‍ ഫോര്‍ടണുമാണ് പകരക്കാര്‍. രണ്ട് മാറ്റങ്ങളുമായാണ് ശിഖര്‍ ധവാന്‍റെ നേതൃത്വത്തില്‍ ഇന്ത്യ ഇറങ്ങിയത്. വാഷിംഗ്‌ടണ്‍ സുന്ദര്‍ ഇലവനിലെത്തിയപ്പോള്‍ ഷഹ്‌ബാസ് അഹമ്മദ് അരങ്ങേറ്റം കുറിക്കുന്നതാണ് ഏറ്റവും ശ്രദ്ധേയകാര്യം. റുതുരാജ് ഗെയ്‌ക്‌വാദും രവി ബിഷ്‌ണോയിയുമാണ് പുറത്തായത്.

ലഖ്‌നൗവിലെ ആദ്യ ഏകദിനത്തില്‍ തകര്‍ത്തടിച്ച സഞ്ജു സാംസണ്‍ ഇലവനില്‍ തുടരുന്നുണ്ട്. ആദ്യ ഏകദിനത്തില്‍ 9 റണ്‍സിന്‍റെ വിജയം ദക്ഷിണാഫ്രിക്കയ്‌ക്ക് ഒപ്പമായിരുന്നു. അതിനാല്‍ ഇന്ന് പരാജയപ്പെട്ടാല്‍ മൂന്ന് മത്സരങ്ങളുടെ പരമ്പര ഇന്ത്യക്ക് നഷ്‌ടമാകും. 

ഇന്ത്യ പ്ലേയിംഗ് ഇലവന്‍: ശിഖര്‍ ധവാന്‍(ക്യാപ്റ്റന്‍), ശുഭ്‌മാന്‍ ഗില്‍, ഇഷാന്‍ കിഷന്‍, ശ്രേയസ് അയ്യര്‍, സഞ്ജു സാംസണ്‍(വിക്കറ്റ് കീപ്പര്‍), വാഷിംഗ്‌ടണ്‍ സുന്ദര്‍, ഷഹ്‌ബാസ് അഹമ്മദ്, ഷര്‍ദ്ദുല്‍ ഠാക്കൂര്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, ആവേശ് ഖാന്‍. 

രണ്ടാം ഏകദിനം: ടോസ് ദക്ഷിണാഫ്രിക്കയ്ക്ക്; മാറ്റങ്ങളുമായി ഇന്ത്യ, ഷഹ്‌ബാസ് അഹമ്മദിന് അരങ്ങേറ്റം