Asianet News MalayalamAsianet News Malayalam

പട നയിച്ച് രോഹിത്, ഫിനിഷ് ചെയ്ത് കാര്‍ത്തിക്; ജീവന്‍മരണപ്പോരില്‍ ഓസീസിനെ വീഴ്ത്തി ഇന്ത്യ പരമ്പരയില്‍ ഒപ്പം

20 പന്തില്‍ 46 റണ്‍സുമായി പുറത്താകാതെ നിന്ന ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ വെടിക്കെട്ട് ഇന്നിംഗ്സാണ് ഇന്ത്യക്ക് ജയൊമരുക്കിയത്. അവസാന ഓവറില്‍ 9 റണ്‍സ് ജയിക്കാന്‍ വേണ്ടിയിരുന്ന ഇന്ത്യക്കായി ആദ്യ രണ്ട് പന്തില്‍ സിക്സും ഫോറും നേടി രണ്ട് പന്തില്‍ 10 റണ്‍സുമായി കാര്‍ത്തിക് ഫിനിഷ് ചെയ്തു.

India beat Australia in 2nd T20I by 6 wickets to level the series
Author
First Published Sep 23, 2022, 11:08 PM IST

നാഗ്പൂര്‍: ടി20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഓസ്ട്രേലിയയെ ആറ് വിക്കറ്റിന് വീഴ്ത്തി ഇന്ത്യ ട20 പരമ്പരയില്‍ ഒപ്പമെത്തി. മഴയും നനഞ്ഞ ഔട്ട് ഫീല്‍ഡും കാരണം എട്ടോവര്‍ വീതമാക്കി കുറച്ച മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത് ഓസീസ് ഉയര്‍ത്തിയ 91 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ 7.2 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ അടിച്ചെടുത്തു. 20 പന്തില്‍ 46 റണ്‍സുമായി പുറത്താകാതെ നിന്ന ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ വെടിക്കെട്ട് ഇന്നിംഗ്സാണ് ഇന്ത്യക്ക് ജയൊമരുക്കിയത്.

അവസാന ഓവറില്‍ 9 റണ്‍സ് ജയിക്കാന്‍ വേണ്ടിയിരുന്ന ഇന്ത്യക്കായി ആദ്യ രണ്ട് പന്തില്‍ സിക്സും ഫോറും നേടി രണ്ട് പന്തില്‍ 10 റണ്‍സുമായി കാര്‍ത്തിക് ഫിനിഷ് ചെയ്തു. ജയത്തോടെ മൂന്ന് മത്സര പരമ്പരയില്‍ ഇന്ത്യ 1-1ന് ഒപ്പമെത്തി. സ്കോര്‍ ഓസ്ട്രേലിയ 8 ഓവറില്‍ 90-5, ഇന്ത്യ 7.2 ഓവറില്‍ 92-4. പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരം 25ന് ഹൈദരാബാദില്‍ നടക്കും.

നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഓസീസ് ക്യാപ്റ്റന്‍ മാത്യു വെയ്ഡിന്‍റെയും ആരോണ്‍ ഫിഞ്ചിന്‍റെയും ബാറ്റിംഗ് വെടിക്കെട്ടിന്‍റെ മികവിലാണ് എട്ടോവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 90 റണ്‍സെടുത്തത്. വെയ്ഡ് 19 പന്തില്‍ 43 റണ്‍സെടുത്ത് പുറത്താകാതെ നിന്നപ്പോള്‍ ഫിഞ്ച് 15 പന്തില്‍ 31 റണ്‍സെടുത്തു. ഇന്ത്യക്കായി അക്സര്‍ പട്ടേല്‍ രണ്ട് വിക്കറ്റുമായി തിളങ്ങി.

ആദ്യ ഓവര്‍ മുതല്‍ തിരിച്ചടി

ജോഷ് ഹേസല്‍വുഡിന്‍റെ ആദ്യ ഓവറില്‍ തന്നെ മൂന്ന് സിക്സ് പറത്തിയാമ് രോഹിത്തും രാഹുലും തുടങ്ങിയത്. നേരിട്ട രണ്ടാം പന്ത് തന്നെ സിക്സിന് പറത്തിയ രോഹിത് അടുത്ത പന്തും ബൗണ്ടറിക്ക് മുകളിലൂടെ പറത്തി. ഓവറിലെ അവസാന പന്ത് രാഹുലും സിക്സിന് പറത്തിയതോടെ ആദ്യ ഓവറില്‍ തന്നെ ഇന്ത്യ 20 റണ്‍സടിച്ചു.

സൂപ്പര്‍ ഹിറ്റ്മാന്‍ ആയി രോഹിത്, സിക്സര്‍ പറത്തി ലോക റെക്കോര്‍ഡ്

പാറ്റ് കമിന്‍സിന്‍റെ രണ്ടാം ഓവറിലും രോഹിത് സിക്സടിച്ചെങ്കിലും ഇന്ത്യക്ക് 11 റണ്‍സെ നേടാനായുള്ളു. പവര്‍പ്ലേയിലെ രണ്ടോവര്‍ കഴിഞ്ഞപ്പോള്‍ ഇന്ത്യ 30ല്‍ എത്തിയിരുന്നു. ആദം സാംപ എറിഞ്ഞ മൂന്നാം ഓവറില്‍ കെ എല്‍ രാഹുലിനെ(6 പന്തില്‍ 10) നഷ്ടമായെങ്കിലും ഇന്ത്യ 10 റണ്‍സടിച്ചു. ഡാനിയേല്‍ സാംസ് എറിഞ്ഞ നാലാം ഓവറില്‍ കോലിയും രോഹിത്തും ബൗണ്ടറികള്‍ നേടിയതോടെ 11 റണ്‍സ് ഇന്ത്യ വാരി. നാലാം ഓവറില്‍ ഇന്ത്യ 50 കടന്നു.

എന്നാല്‍ അഞ്ചാം ഓവറില്‍ ആദം സാംപക്കെതിരെ ബൗണ്ടറി നേടിയ കോലി അടുത്ത പന്തില്‍ ക്ലീന്‍ ബൗള്‍ഡായി. ആറ് പന്തില്‍ 11 റണ്‍സായിരുന്നു കോലിയുടെ നേട്ടം. കോലിക്ക് പകരമെത്തിയ സൂര്യകുമാര്‍ യാദവ് നേരിട്ട ആദ്യ പന്തില്‍ ഗോള്‍ഡന്‍ ഡക്കായി. സാംപയെ സ്വീപ്പ് ചെയ്യാന്‍ ശ്രമിച്ച സൂര്യകുമാര്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു. സാംപയുടെ ഇരട്ടപ്രഹരത്തില്‍ ഒന്ന് പതറിയ ഇന്ത്യക്ക് അഞ്ച് റണ്‍സ് മാത്രമാണ് ആ ഓവറില്‍ നേടാനായത്. ഷോണ്‍ ആബട്ട് എറിഞ്ഞ ആറാം ഓവറില്‍ രണ്ട് ബൗണ്ടറിയടിച്ച രോഹിത് ഇന്ത്യയെ ലക്ഷ്യത്തോട് അടുപ്പിച്ചു, അവസാന രണ്ടോവറില്‍ 22 റണ്‍സായിരുന്നു ഇന്ത്യക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്.

പാറ്റ് കമിന്‍സ് എറി‍ഞ്ഞ ഏഴാം ഓവറില്‍ ഹാര്‍ദ്ദിക് പാണ്ഡ്യയെ(9 പന്തില്‍ 9) നഷ്ടമായെങ്കിലും അവസാന പന്ത് ബൗണ്ടറി കടത്തി രോഹിത് ഇന്ത്യയുടെ ലക്ഷ്യം അവസാന ഓവറില്‍ 9 റണ്‍സായി ചുരുക്കി. ഫിനിഷറായി ക്രീസിലെത്തിയ ദിനേശ് കാര്‍ത്തിക് നേരിട്ട ആദ്യ പന്തില്‍ സിക്സും രണ്ടാം പന്തില്‍ ബൗണ്ടറിയും അടിച്ച് കളി ഫിനിഷ് ചെയ്തു. ഓസീസിനായി ആദം സാംപ രണ്ടോവരില്‍ 16 റണ്‍സിന് മൂന്ന് വിക്കറ്റെടുത്തപ്പോള്‍ പാറ്റ് കമിന്‍സ് രണ്ടോവറില്‍ 23 റണ്‍സിന് ഒരു വിക്കറ്റെടുത്തു. ജോഷ് ഹേസല്‍വുഡ് ഒരോവറില്‍ 20 റണ്‍സ് വഴങ്ങിയെങ്കിലും വിക്കറ്റൊന്നും ലഭിച്ചില്ല.

വെയ്ഡ് വെടിക്കെട്ടില്‍ ഓസീസ്

നേരത്തെ എട്ടോവര്‍ മാത്രമുള്ളതിനാല്‍ ആദ്യ ഓവര്‍ മുതല്‍ അടിച്ചു തകര്‍ക്കാനാണ് ഓസീസും ശ്രമിച്ചത്. ഹാര്‍ദ്ദിക് പാണ്ഡ്യ എറിഞ്ഞ ആദ്യ ഓവറി 10 റണ്‍സാണ് ഓസീസ് അടിച്ചെടുത്തത്. എന്നാല്‍ അക്സര്‍ പട്ടേല്‍ എറിഞ്ഞ പവര്‍പ്ലേയിലെ അവസാന ഓവറില്‍ ക്യാച്ചില്‍ നിന്ന് രക്ഷപ്പെട്ട കാമറൂണ്‍ ഗ്രീന്‍ റണ്ണൗട്ടായത് ഓസീസിന് തിരിച്ചടിയായി. അതേ ഓവറിലെ അവസാന പന്തില്‍ ഗ്ലെന്‍ മാക്സ്‌വെല്ലിനെ(0) ഗോള്‍ഡന്‍ ഡക്കാക്കി അക്സര്‍ വീണ്ടും ആഞ്ഞടിച്ചു. പവര്‍ പ്ലേയിലെ രണ്ടോവര്‍ കഴിഞ്ഞപ്പോള്‍ 19-2 ആയിരുന്നു ഓസീസ് സ്കോര്‍. യുസ്‌വേന്ദ്ര ചാഹല്‍ എറിഞ്ഞ മൂന്നാം ഓവറില്‍ ഒരു സിക്സ് അടക്കം 12 റണ്‍സടിച്ച ഓസീസിനെ അക്സര്‍ വീണ്ടും ഞെട്ടിച്ചു. ടിം ഡേവിഡിനെ ആദ്യ പന്തില്‍ തന്നെ അക്സര്‍ ക്ലീന്‍ ബൗള്‍ഡാക്കി. നാലാം ഓവറില്‍ നാലു റണ്‍സ് മാത്രമാണ് ഓസീസിന് നേടാനായത്.

ടി20: ദക്ഷിണാഫ്രിക്കന്‍ ടീം 25ന് എത്തും; സ്റ്റേഡിയത്തില്‍ പ്രവേശിക്കാന്‍ തിരിച്ചറിയല്‍ കാര്‍ഡ് വേണം

അഞ്ചാം ഓവറിലാണ് ജസ്പ്രീത് ബുമ്ര പന്തെറിയാനെത്തിയത്. വൈഡില്‍ തുടങ്ങിയ ബുമ്രയുടെ അടുത്ത പന്ത് ഫിഞ്ച് ബൗണ്ടറി കടത്തി. എന്നാല്‍ ഓവറിലെ അവസാന പന്തില്‍ മനോഹരമായൊരു ലോ ഫുള്‍ട്ടോസില്‍ തകര്‍ത്തടിച്ചിരുന്ന ഫിഞ്ചിനെ ക്ലീന്‍ ബൗള്‍ഡാക്കി ബുമ്ര മത്സരക്രിക്കറ്റിലേക്കുള്ള തിരിച്ചുവരവ് അറിയിച്ചു. ബുമ്രയുടെ ഓവറില്‍ 11 റണ്‍സാണ് ഓസീസ് നേടിയത്.ഹര്‍ഷല്‍ പട്ടേല്‍ എറിഞ്ഞ ആറാം ഓവറില്‍ 13 റണ്‍സടിച്ച് ഓസീസ് കരുത്തു കാട്ടി. ബുമ്ര എറിഞ്ഞ ഏഴാം ഓവറിലും ഓസീസ് 12 റണ്‍സടിച്ചു. ഹര്‍ഷല്‍ പട്ടേല്‍ എറിഞ്ഞ അവസാന ഓവറില്‍ മൂന്ന് സിസ്ക് അടക്കം 19 റണ്‍സടിച്ച മാത്യു വെയ്ഡ് ഓസീസിനെ 90 റണ്‍സിലെത്തിച്ചു. അഞ്ച് പന്തില്‍ എട്ട് റണ്‍സുമായി സ്റ്റീവ് സ്മിത്തും പുറത്താകാതെ നിന്നു.

ഇന്ത്യക്കായി അക്സര്‍ പട്ടേല്‍ രണ്ടോവറില്‍ 13 റണ്‍സിന് രണ്ട് വിക്കറ്റെടുത്തപ്പോള്‍ ജസ്പ്രീത് ബുമ്ര രണ്ടോവറില്‍ 23 റണ്‍സിന് ഒരു വിക്കറ്റെടുത്തു. ഹാര്‍ദ്ദിക് പാണ്ഡ്യ ഒരോവറില്‍ 10 ഉം, യുസ്‌വേന്ദ്ര ചാഹല്‍ ഒരോവറില്‍ 12ഉം റണ്‍സ് വഴങ്ങിയപ്പോള്‍ രണ്ടോവറില്‍ 32 റണ്‍സ് വഴങ്ങിയ ഹര്‍ഷല്‍ പട്ടേല്‍ നിരാശപ്പെടുത്തി.

Follow Us:
Download App:
  • android
  • ios