മലയാളി താരം സഞ്ജു സാംസണിന് ടീമില്‍ ഇടം നേടാന്‍ സാധിച്ചിരുന്നില്ല. പകരം ജിതേഷ് ശര്‍മയെയാണ് പരിഗണിച്ചത്. നാളത്തെ പ്ലെയിംഗ് ഇലവനെയാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

വിശാഖപട്ടണം: ഏകദിന ലോകകപ്പ് ഫൈനലിന് പിന്നാലെ ഇന്ത്യയും ഓസ്‌ട്രേലിയയും ഒരിക്കല്‍കൂടി നേര്‍ക്കുനേര്‍ വരിയാണ്. ഓസീസിനെതിരായ ടി20 പരമ്പരയ്ക്ക് നാളെ വിശാഖപട്ടണത്ത് തുടക്കമാവും. നാളെ (വ്യാഴാഴ്ച്ച) വൈകിട്ട് ഏഴ് മണിക്കാണ് മത്സരം. സീനിയര്‍ താരങ്ങളുടെ അഭാവത്തില്‍ സൂര്യകുമാര്‍ യാദവാണ് ഇന്ത്യയെ നയിക്കുന്നത്. പരിക്ക് കാരണം ഹാര്‍ദിക് പാണ്ഡ്യക്കും കളിക്കാനാവില്ല. ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റില്‍ സ്വര്‍ണം നേടിയ ഇന്ത്യന്‍ ടീമിനെ നിലനില്‍ത്താനാണ് ടീം മാനേജ്‌മെന്റ് ശ്രമിച്ചത്. സൂര്യക്ക് പുറമെ പ്രസിദ്ധ് കൃഷ്ണ, ഇഷാന്‍ കിഷന്‍ എന്നിവരാണ് ലോകകപ്പ് സ്‌ക്വാഡില്‍ നിന്ന് ടീമിലെത്തിയ താരങ്ങള്‍.

മലയാളി താരം സഞ്ജു സാംസണിന് ടീമില്‍ ഇടം നേടാന്‍ സാധിച്ചിരുന്നില്ല. പകരം ജിതേഷ് ശര്‍മയെയാണ് പരിഗണിച്ചത്. നാളത്തെ പ്ലെയിംഗ് ഇലവനെയാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. സീനിയര്‍ ടീമുകളുടെ അഭാവത്തില്‍ ആരൊക്കെ കഴിവ് തെളിയിക്കുമെന്നും ആരൊക്കെ ടീമില്‍ സ്ഥാനം നിലനിര്‍ത്തുമെന്നും പരമ്പരയിലൂടെ അറിയാം. ഇഷാന്‍ കിഷന്‍ - റുതുരാജ് ഗെയ്കവാദ് സഖ്യം ഇന്നിംഗ്്‌സ് ഓപ്പണ്‍ ചെയ്യാനാണ് സാധ്യത. കിഷന്‍ വിക്കറ്റ് കീപ്പറാവുമെന്നിരിക്കെ ജിതേഷ് ശര്‍മയ്ക്ക് സ്ഥാനമുണ്ടാവില്ല. മറ്റൊരു ഓപ്പണര്‍ യശസ്വി ജയ്സ്വാള്‍ അവസരത്തിന് വേണ്ടി കാത്തിരിക്കേണ്ടിവരും. മൂന്നാമനായി തിലക് വര്‍മ ക്രീസിലെത്തിയേക്കും. നാലാമന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും. 

ഏഷ്യന്‍ ഗെയിംസില്‍ ഗംഭീര പ്രകടനം പുറത്തെടുത്ത റിങ്കു സിംഗ് സ്ഥാനം നിലനിര്‍ത്തും. ശിവം ദുബെയ്ക്കും അവസരം ലഭിക്കും. വാഷിംഗ്ടണ്‍ സുന്ദര്‍, അക്‌സര്‍ പട്ടേല്‍ എന്നിവര്‍ സ്പിന്‍ ഓള്‍റൗണ്ടര്‍മാര്‍. ഇവരില്‍ ഒരാളെ പുറത്തിരുത്താന്‍ തീരുമാനിച്ചാല്‍ മാത്രം രവി ബിഷ്‌ണോയ് ടീമിലെത്തും. പേസര്‍മാരായി അര്‍ഷ്ദീപ് സിംഗ്, പ്രസിദ്ദ് കൃഷ്ണ, അവേശ് ഖാന്‍ എന്നിവരും ടീമിലെത്തും.

ഇന്ത്യയുടെ സാധ്യതാ ഇലവന്‍: റുതുരാജ് ഗെയ്ക്വാദ് (വൈസ് ക്യാപ്റ്റന്‍), ഇഷാന്‍ കിഷന്‍, തിലക് വര്‍മ, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), റിങ്കു സിംഗ്, ശിവം ദുബെ, അക്‌സര്‍ പട്ടേല്‍, വാഷിംഗ്ടണ്‍ സുന്ദര്‍, അര്‍ഷ്ദീപ് സിംഗ്, പ്രസിദ്ദ് കൃഷ്ണ, അവേശ് ഖാന്‍.

ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പരക്കുള്ള ഇന്ത്യന്‍ ടീം: സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), റുതുരാജ് ഗെയ്ക്വാദ് (വൈസ് ക്യാപ്റ്റന്‍), ഇഷാന്‍ കിഷന്‍, യശസ്വി ജയ്സ്വാള്‍, തിലക് വര്‍മ്മ, റിങ്കു സിംഗ്, ജിതേഷ് ശര്‍മ്മ, വാഷിംഗ്ടണ്‍ സുന്ദര്‍, അക്സര്‍ പട്ടേല്‍, ശിവം ദുബെ, രവി ബിഷ്ണോയ്, അര്‍ഷ്ദീപ് സിംഗ്, പ്രസിദ്ദ് കൃഷ്ണ, അവേശ് ഖാന്‍, മുകേഷ് കുമാര്‍.

ലിയോണല്‍ സ്‌കലോണിയുടെ കാര്യത്തില്‍ 'തീരുമാനമായി'! അര്‍ജന്റീനയുടെ പരിശീലക സ്ഥാനത്ത് അദ്ദേഹം തുടരും