വിരാട് കോലി തുടര്‍ച്ചയായി ഓഫ് സ്റ്റംപിന് പുറത്ത് പോകുന്ന പന്തുകളില്‍ ക്യാച്ച് നല്‍കി പുറത്താവുന്നത് പതിവായിട്ടും ഇതിന് പരിഹാരമുണ്ടാക്കാന്‍ ഗംഭീറിനോ അഭിഷേക് നായര്‍ക്കോ കഴിഞ്ഞിരുന്നില്ല.

മുംബൈ: ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ബാറ്റിംഗ് നിരയുടെ മോശം പ്രകടനത്തിന് പിന്നാലെ ഇന്ത്യൻ ടീമിന പുതിയ ബാറ്റിംഗ് പരിശീലകനെ നിയമിക്കാന്‍ തയാറെടുത്ത് ബിസിസിഐ. നിലവില്‍ ടീമിനൊപ്പമുള്ള അഭിഷേക് നായര്‍ ബാറ്റിംഗ് പരിശീലകനായാണ് വിലയിരുത്തപ്പെടുന്നതെങ്കിലും സഹപരിശീലകനെന്ന സ്ഥാനമാണുള്ളത്. ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യൻ ബാറ്റിംഗ് നിര മോശം പ്രകടനം നടത്തിയതോടെയാണ് ബാറ്റിംഗിന് മാത്രമായി പരിശീലകനെ നിയമിക്കാന്‍ ബിസിസിഐ ആലോചന തുടങ്ങിയത് എന്നാണ് റിപ്പോര്‍ട്ട്.

ന്യൂസിലന്‍ഡിനെതിരെ നാട്ടില്‍ നടന്ന ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ഇന്ത്യ 46 റണ്‍സിന് ഓള്‍ ഔട്ടായി നാണം കെട്ടിരുന്നു. ഇതിന് പിന്നാലെ ചരിത്രത്തിലാദ്യമായി ഇന്ത്യ നാട്ടിലൊരു ടെസ്റ്റ് പരമ്പരയില്‍ വൈറ്റ് വാഷ് ചെയ്യപ്പെടുകയും ചെയ്തു. ക്യാപ്റ്റന്‍ രോഹിത് ശര്‍മയും വിരാട് കോലിയും സമ്പൂര്‍ണ പരാജയമായ പരമ്പരക്ക് ശേഷം നടത്തിയ ഓസ്ട്രേലിയൻ പര്യടനത്തിലും ഇന്ത്യൻ ബാറ്റിംഗ് നിരയുടെ ദൗര്‍ബല്യങ്ങള്‍ തുറന്നുകാട്ടപ്പെട്ടിരുന്നു. വിരാട് കോലി തുടര്‍ച്ചയായി ഓഫ് സ്റ്റംപിന് പുറത്ത് പോകുന്ന പന്തുകളില്‍ ക്യാച്ച് നല്‍കി പുറത്താവുന്നത് പതിവായിട്ടും ഇതിന് പരിഹാരമുണ്ടാക്കാന്‍ ഗംഭീറിനോ അഭിഷേക് നായര്‍ക്കോ കഴിഞ്ഞിരുന്നില്ല. നിലവില്‍ ഗംഭീറിന് കീഴില്‍ സഹപരിശീലകനായി അഭിഷേക് നായരും ബൗളിംഗ് പരിശീലകനായി മോര്‍ണി മോര്‍ക്കലും ഫീല്‍ഡിംഗ് പരിശീലകനായി റിയാന്‍ ടെന്‍ ഡോഷെറ്റെയുമാണുള്ളത്. മുന്‍താരം സീതാന്‍ഷു കൊടാകിനെയാണ് ബാറ്റിംഗ് പരിശീലക സ്ഥാനത്തേക്ക് ബിസിസിഐ പരിഗണിക്കുന്നതെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.

ക്രിക്കറ്റിലെ അടുത്ത ഫാബ് ഫോറിനെ പ്രവചിച്ച് മുന്‍ ഇംഗ്ലണ്ട് താരങ്ങള്‍, ഒരു ഇന്ത്യൻ താരവും പട്ടികയില്‍

മുമ്പ് രാഹുല്‍ ദ്രാവിഡ് മുഖ്യ പരിശീലകനായിരുന്നപ്പോള്‍ വിക്രം റാത്തോഡ് ആയിരുന്നു ബാറ്റിംഗ് പരിശീലകന്‍. ഇന്ത്യൻ പരിശീലക സ്ഥാനം ഒഴിഞ്ഞ ശേഷം വിക്രം റാത്തോഡ് പിന്നീട് ദ്രാവിഡിനൊപ്പം രാജസ്ഥാന്‍ റോയല്‍സിന്‍റെ ബാറ്റിംഗ് പരിശീലകനായി നിയമിതനായിരുന്നു. ഈ സാഹചര്യത്തില്‍ ബാറ്റിംഗ് പരിശീലക സ്ഥാനത്തേക്ക് മികവ് തെളിയിച്ചൊരാളെ കണ്ടെത്താനാണ് ബിസിസിഐ ശ്രമിക്കുന്നത്. രാഹുല്‍ ദ്രാവിഡും രവി ശാസ്ത്രിയും മുഖ്യ പരിശീലകരായിരുന്നുപ്പോള്‍ ആഭ്യന്തര ക്രിക്കറ്റില്‍ പരിശീലകരായി മികവ് കാട്ടിയ വിക്രം റാത്തോഡിനെയും ഭരത് അരുണിനെയും ആര്‍ ശ്രീധറെയും പോലുള്ളവരെയാണ സഹ പരിശീലകരാക്കിയതെങ്കില്‍ ഗംഭീര്‍ ഐപിഎല്‍ ടീമിലെ സഹപരിശീലകരെയാണ് തനിക്കൊപ്പം കൂടെ കൂട്ടിയത്.

സഞ്ജുവില്ല, വിക്കറ്റ് കീപ്പർമാരായി രാഹുലും റിഷഭ് പന്തും, ചാമ്പ്യൻസ് ട്രോഫി ടീമിനെ തെരഞ്ഞെടുത്ത് ഹര്‍ഷ ഭോഗ്‌ലെ

അതിനിടെ ഇന്ത്യൻ ടീം ബാറ്റിംഗ് പരിശീലകനെ തേടുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് തൊട്ടുപിന്നാലെ പരിശീലക സ്ഥാനത്തേക്ക് താല്‍പര്യം അറിയിച്ച് മുന്‍ ഇംഗ്ലണ്ട് താരം കെവിന്‍ പീറ്റേഴ്സണ്‍ രംഗത്തെത്തി. 2018ല്‍ ക്രിക്കറ്റില്‍ നിന്ന് വിരമിച്ച പീറ്റേഴ്സണ്‍ നിലവില്‍ കമന്‍റേറ്ററാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക