ആറടി നാലിഞ്ച് ഉയരമുള്ള ഏതെങ്കിലും ഇടം കൈയന്‍ പേസറെ നിങ്ങള്‍ക്ക് അറിയാമെങ്കില്‍ പറയൂ. നിങ്ങള്‍ മിച്ചല്‍ സ്റ്റാര്‍ക്കിന്‍റെയും ഷഹീന്‍ അഫ്രീദിയുടെയും പേര് പറഞ്ഞതുകൊണ്ട് ചോദിക്കുകയാണ്. ഇന്ത്യയില്‍ 6 അടി 5 ഇഞ്ച് ഉയരവും അതിവേഗത്തില്‍ പന്തെറിയുകയും ചെയ്യുന്ന ഇടം കൈയന്‍ പേസര്‍മാരെ അപൂര്‍വമായെ കണ്ടിട്ടുള്ളൂവെന്നും ദ്രാവിഡ് പറഞ്ഞു.

ദില്ലി: ഇടം കൈയന്‍ പേസര്‍മാരെ ടീമിലെടുക്കാത്തത് എന്തുകൊണ്ടാണെന്ന മാധ്യമപ്രവര്‍ത്തകന്‍റെ ചോദ്യത്തിന് കുറിക്ക് കൊള്ളുന്ന മറുപടിയുമായി ഇന്ത്യന്‍ പരിശീലകന്‍ രാഹുല്‍ ദ്രാവിഡ്. ഇന്ത്യ-ഓസ്ട്രേലിയ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിന് മുന്നോടിയായി വാര്‍ത്താസമ്മേളനത്തിന് എത്തിയപ്പോഴാണ് മാധ്യമപ്രവര്‍ത്തകന്‍ ഇടം കൈയന്‍ പേസര്‍മാരുടെ വിഷയം എടുത്തിട്ടത്. ഓസ്ട്രേലിയക്ക് മിച്ചല്‍ സ്റ്റാര്‍ക്കിനെയും പാക്കിസ്ഥാന് ഷഹീന്‍ അഫ്രീദിയെയും പോലെ നല്ല ഉയരവും വേഗവുമുള്ള ഇടം കൈയന്‍ പേസറുണ്ട്. ഇന്ത്യക്ക് ആശിഷ് നെഹ്റയും ഇര്‍ഫാന്‍ പത്താനുമെല്ലാം ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ മരുന്നിന് പോലും ഇടം കൈയന്‍ പേസര്‍മാരില്ലല്ലോ ഇന്ത്യന്‍ ടീമില്‍ എന്നതായിരുന്നു മാധ്യമപ്രവര്‍ത്തകന്‍ ചൂണ്ടിക്കാട്ടിയത്. എന്നാല്‍ നെഹ്റക്കും പത്താനുമൊപ്പം സഹീര്‍ ഖാന്‍റെ പേര് നിങ്ങള്‍ മറന്നുപോയി എന്ന് പറഞ്ഞാണ് ദ്രാവിഡ് മറുപടി നല്‍കാന്‍ തുടങ്ങിയത്.

ഇടം കൈയന്‍ പേസറായതുകൊണ്ട് മാത്രം ഒരു പേസറെ ടീമിലെടുക്കാനാവില്ലെന്നും മികവു കൂടി കണക്കിലെടുത്തേ ടീമിലെടുക്കാനാവു എന്നും ദ്രാവിഡ് മറുപടി നല്‍കി. അര്‍ഷ്ദീപ് സിംഗ് വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ മികവ് കാട്ടുന്ന ഇടം കൈയന്‍ പേസറാണെന്നും രഞ്ജി ട്രോഫിയിലും മികച്ച പ്രകടനം നടത്തുന്നുണ്ടെന്നും ദ്രാവിഡ് പറഞ്ഞു. ഇതിനിടെ മാധ്യമപ്രവര്‍ത്തകന്‍ ദ്രാവിഡിന്‍റെ മറുപടി തടസപ്പെടുത്തി അടുത്ത ചോദ്യം ഉന്നയിച്ചു, ഇപ്പോള്‍ ടീമിലുള്ള വലംകൈയന്‍ പേസര്‍മാര്‍ക്ക് മികവുണ്ടെങ്കില്‍ പിന്നെ എങ്ങനെയാണ് ബാറ്റര്‍മാര്‍ നമ്മുടെ ബൗളര്‍മാരെ ഇങ്ങനെ അടിച്ചു പറത്തുന്നതെന്നായിരുന്നു മാധ്യമപ്രവര്‍ത്തകന്‍റെ ചോദ്യം. ഇതിന് ദ്രാവിഡ് മറുപടി പറഞ്ഞത്, ആറടി നാലിഞ്ച് ഉയരമുള്ള ഏതെങ്കിലും ഇടം കൈയന്‍ പേസറെ നിങ്ങള്‍ക്ക് അറിയാമെങ്കില്‍ പറഞ്ഞോളു. നിങ്ങള്‍ മിച്ചല്‍ സ്റ്റാര്‍ക്കിന്‍റെയും ഷഹീന്‍ അഫ്രീദിയുടെയും പേര് പറഞ്ഞതുകൊണ്ടാണ് ഇത് പറയുന്നത്. ഇന്ത്യയില്‍ 6 അടി 5 ഇഞ്ച് ഉയരവും അതിവേഗത്തില്‍ പന്തെറിയുകയും ചെയ്യുന്ന ഇടം കൈയന്‍ പേസര്‍മാരെ അപൂര്‍വമായെ താന്‍ കണ്ടിട്ടുള്ളൂവെന്നും ദ്രാവിഡ് പറഞ്ഞു.

പരിക്ക് അഭിനയിച്ച പൃഥ്വി ഷായെ കൈയോടെ പിടികൂടി രഹാനെ; വെളിപ്പെടുത്തലുമായി മുന്‍ ബൗളിംഗ് കോച്ച്

ഇടംകൈയന്‍ പേസറുടെ സാന്നിധ്യം ടീമിന് ബൗളിംഗിന് വൈവിധ്യം നല്‍കുമെന്ന് ഞങ്ങള്‍ക്കെല്ലാം അറിയാം. ഞങ്ങളും അങ്ങനെ ഒരാളെ അന്വേഷിക്കുകയാണ്. പക്ഷെ ഇടം കൈയന്‍ പേസറാണെന്നതുകൊണ്ടു മാത്രം ഒരു ബൗളറെ ടീമിലെടുക്കാനാവില്ലല്ലോ. സഹീര്‍ ഖാനും ആശിഷ് നെഹ്റയും ഇടം കൈയന്‍ പേസറായതുകൊണ്ട് മാത്രമല്ല ടീമിലെത്തിയത്. മികവ് കാട്ടിയതുകൊണ്ടു കൂടിയാണ്. അര്‍ഷ്ദീപ് സിംഗ്, ഖലീല്‍ അഹമ്മദ്, മുകേഷ് ചൗധരി എന്നിവര്‍ ഇത്തരത്തില്‍ ടീമിലേക്ക് പരിഗണിക്കപ്പെടുന്നവരാണെന്നും ഐപിഎല്ലിലും അതുപോലെ കൂടുതല്‍ മികവുള്ളവരെ കണ്ടെത്താന്‍ ശ്രമിക്കുമെന്നും ദ്രാവിഡ് പറഞ്ഞു.