രണ്ടാം ദിനം ലഞ്ചിനുശേഷം വിരാട് കോലിയെയും സൂര്യകുാര്‍ യാദവിനെയും നഷ്ടമായി 168-5 എന്ന സ്കോറില്‍ പ്രതിരോധത്തിലായ ഇന്ത്യയെ ജഡേജയും രോഹിത്തും ചേര്‍ന്നാണ് ഒന്നാം ഇന്നിംഗ്സ് ലീഡിലേക്ക് നയിച്ചത്.

നാഗ്പൂര്‍: നാഗ്പൂര്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ഓസ്ട്രേലിയക്കെതിരെ ഇന്ത്യ ഭേദപ്പെട്ട ലീഡിലേക്ക് നീങ്ങുന്നു. 77-1 എന്ന സ്കോറില്‍ രണ്ടാം ദിനം ബാറ്റിംഗ് പുനരാരംഭിച്ച ഇന്ത്യ ചായക്ക് പിരിയുമ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 226 റണ്‍സെന്ന നിലയിലാണ്. 118 റണ്‍സുമായി ക്യാപ്റ്റന്‍ രോഹിത് ശര്‍മയും 34 റണ്‍സോടെ രവീന്ദ്ര ജഡേജയും ക്രീസില്‍. അഞ്ച് വിക്കറ്റ് ശേഷിക്കെ ഇന്ത്യക്ക് 49 റണ്‍സിന്‍റെ ഒന്നാം ഇന്നിംഗ്സ് ലീഡുണ്ട്. പിരിയാത്ത ആറാം വിക്കറ്റ് കൂട്ടുക്കെടില്‍ രോഹിത്തും ജഡേജയും ചേര്‍ന്ന് ഇതുവരെ 69 റണ്‍സടിച്ചിട്ടുണ്ട്.

രണ്ടാം ദിനം ലഞ്ചിനുശേഷം വിരാട് കോലിയെയും സൂര്യകുാര്‍ യാദവിനെയും നഷ്ടമായി 168-5 എന്ന സ്കോറില്‍ പ്രതിരോധത്തിലായ ഇന്ത്യയെ ജഡേജയും രോഹിത്തും ചേര്‍ന്നാണ് ഒന്നാം ഇന്നിംഗ്സ് ലീഡിലേക്ക് നയിച്ചത്. നാഗ്പൂരിലെ സ്പിന്‍ പിച്ചില്‍ ചേതേശ്വര്‍ പൂജാരയും വിരാട് കോലിയും സൂര്യകുമാര്‍ യാദവും നിരാശപ്പെടുത്തിയപ്പോള്‍ ഒരറ്റത്ത് ഉറച്ചു നിന്ന രോഹിത് 171 പന്തിലാണ് സെഞ്ചുറിയിലെത്തിയത്.

Scroll to load tweet…

നിരാശപ്പെടുത്തി കോലി, പൂജാര, സൂര്യ, പ്രതീക്ഷയായി ജഡേജ

രണ്ടാം ദിനം തുടക്കത്തില്‍ കരുതലോടെയായിരുന്നു ഇന്ത്യ തുടങ്ങിയത്. ആദ്യ മണിക്കൂറില്‍ അശ്വിനും രോഹിത്തും ചേര്‍ന്ന് ഇന്ത്യയെ 100 കടത്തി.സ്കോര്‍ 118ല്‍ നില്‍ക്കെ അശ്വിനെ വിക്കറ്റിന് മുന്നില്‍ കുടുക്കി മര്‍ഫി ഓസീസിന് കാത്തിരുന്ന ബ്രേക്ക് ത്രൂ സമ്മാനിച്ചു. 62 പന്തില്‍ രണ്ട് ഫോറും ഒരു സിക്സും അടിച്ച അശ്വിന്‍ 23 റണ്‍സടിച്ചാണ് പുറത്തായത്.

പിന്നീടെത്തിയ ചേതേശ്വര്‍ പൂജാര ബൗണ്ടറിയടിച്ചാണ് തുടങ്ങിയത്. എന്നാല്‍ ടോഡ് മര്‍ഫിയുടെ പന്തില്‍ സ്വീപ് ഷോട്ടിന് ശ്രമിച്ച പൂജാരക്ക് പിഴച്ചു. ടോപ് എഡ്ജ് ചെയ്ത പന്ത് ഷോര്‍ട്ട് ഫൈന്‍ ലെഗ്ഗില്‍ ബൊളാണ്ട് കൈയിലൊതുക്കി. 14 പന്തില്‍ ഏഴ് റണ്‍സായിരുന്നു പൂജാരയുടെ നേട്ടം. പൂജാരക്ക് പിന്നാലെ ക്രീസിലെത്തിയ വിരാട് കോലി ആദ്യ റണ്ണെടുക്കാന്‍ സമയമെടുത്തെങ്കിലും ടോഡ് മര്‍ഫിയെ ബൗണ്ടറിയടിച്ച് അക്കൗണ്ട് തുറന്നു. ഇതിനിടെ സിംഗിളെടുക്കാനുള്ള ശ്രമത്തില്‍ കോലിയുമായുള്ള ധാരണപ്പിശകില്‍ രോഹിത് റണ്ണൗട്ടില്‍ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടു.

മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 151 റണ്‍സെന്ന നിലയില്‍ ലഞ്ചിന് പിരിഞ്ഞ ഇന്ത്യക്ക് ലഞ്ചിനുശേഷം വിരാട് കോലിയെ നഷ്ടമായി. 12 റണ്‍സെടുത്ത കോലിയെ ടോഡ് മര്‍ഫിയുടെ പന്തില്‍ അലക്സ് ക്യാരി ക്യാച്ചെടുത്ത് പുറത്താക്കി. ആദ്യ ടെസ്റ്റിനിറങ്ങിയ സൂര്യകുമാര്‍ യാദവിനും ക്രീസില്‍ അധികം ആയുസുണ്ടായില്ല. എട്ട് റണ്‍സെടുത്ത സൂര്യയെ നേഥന്‍ ലിയോണ്‍ ക്ലീന്‍ ബൗള്‍ഡാക്കി. പിന്നീടെത്തിയ രവീന്ദ്ര ജഡേജയെ കൂട്ടുപിടിച്ചാണ് രോഹിത് സെഞ്ചുറിയിലെത്തിയത്. 14 ബൗണ്ടറിയും രണ്ട് സിക്സും അടങ്ങുന്നതായിരുന്നു രോഹിത്തിന്‍റെ സെഞ്ചുറി.രോഹിത് സെഞ്ചുറി നേടിയതിന് പിന്നാലെ ഇന്ത്യ ഒന്നാം ഇന്നിംഗ്സ് ലീഡും നേടി. ഓസീസിനായി 25 ഓവറില്‍ 59 റണ്‍സിന് നാല് വിക്കറ്റ് വീഴ്ത്തി അരങ്ങേറ്റക്കാരന്‍ സ്പിന്നര്‍ ടോഡ് മര്‍ഫി ബൗളിംഗില്‍ തിളങ്ങി. നേഥന്‍ ലിയോണ്‍ 27 ഓവറില്‍ 81 റണ്‍സിന് ഒരു വിക്കറ്റെടുത്തു.