സിബ്ലിക്ക് അര്‍ധ സെഞ്ചുറി, റൂട്ട് ട്രാക്കില്‍; ഇംഗ്ലണ്ട് തിരിച്ചുവരുന്നു
രണ്ടാം സെഷനില്‍ സിബ്ലി-റൂട്ട് സഖ്യം ഇംഗ്ലണ്ടിനെ കരകയറ്റി. 73 റണ്‍സ് ഈ സെഷനില്‍ പിറന്നു.
ചെന്നൈ: ഇന്ത്യക്കെതിരായ ചെന്നൈ ടെസ്റ്റിന്‍റെ ആദ്യദിനം ഇംഗ്ലണ്ട് കരുത്താര്‍ജിക്കുന്നു. ആദ്യ സെഷനില്‍ രണ്ട് വിക്കറ്റ് നഷ്‌ടമായിരുന്ന ഇംഗ്ലണ്ട് രണ്ടാം സെഷന്‍ പൂര്‍ത്തിയായപ്പോള്‍ 140/2 എന്ന നിലയിലാണ്. അര്‍ധ സെഞ്ചുറിയുമായി ഡൊമനിക് സിബ്ലിയും(186 പന്തില്‍ 53*), നായകന്‍ ജോ റൂട്ടുമാണ്(100 പന്തില്‍ 45*) ആണ് ക്രീസില്‍. ഇന്ന് 57 ഓവറുകളാണ് ഇതുവരെ എറിഞ്ഞത്. ഓപ്പണര്‍ റോറി ബേണ്‍സിനെ അശ്വിനും ഡാനിയേല്‍ ലോറന്‍സിനെ ബുമ്രയും പുറത്താക്കി.
ശ്രീലങ്കയ്‌ക്ക് എതിരായ അവസാന പരമ്പരയുമായി തട്ടിച്ചുനോക്കുമ്പോള്‍ ഇംഗ്ലണ്ട് കൊതിച്ച തുടക്കം റോറി ബേണ്‍സും ഡൊമിനിക് സിബ്ലിയും നല്‍കും എന്ന് തോന്നിച്ചതായിരുന്നു ചെപ്പോക്കിലെ ആദ്യ മണിക്കൂര്‍. ബുമ്ര, ഇശാന്ത്, അശ്വിന്‍ എന്നീ മൂവരും കാര്യമായ ആനുകൂല്യം ലഭിക്കാതെ വലഞ്ഞപ്പോള്‍ വിക്കറ്റ് നഷ്‌ടമില്ലാതെ ഇംഗ്ലണ്ട് 20-ാം ഓവറില്‍ 50 കടന്നു.
ബ്രേക്ക്‌ത്രൂ നല്‍കി അശ്വിന്‍
എന്നാല്‍ തൊട്ടുപിന്നാലെ 24-ാം ഓവറിലെ അഞ്ചാം പന്തില്‍ ബേണ്‍സിനെ അശ്വിന്‍ വിക്കറ്റ് കീപ്പര്‍ റിഷഭിന്‍റെ കൈകളിലെത്തിച്ചു. 60 പന്തില്‍ രണ്ട് ബൗണ്ടറികള്‍ സഹിതം 33 റണ്‍സായിരുന്നു ബേണ്‍സിന് നേടാനായത്. ഇരുവരും 63 റണ്‍സ് ചേര്‍ത്തു. മൂന്നാമനായി ക്രീസിലെത്തിയ ഡാനിയേല്‍ ലോറന്‍സിന് അഞ്ച് പന്തുകളുടെ ആയുസേ ഇന്ത്യ അനുവദിച്ചുള്ളൂ. ബുമ്രയുടെ ഒന്നാന്തമൊരു ഇന്‍ സ്വിങ്ങറില്‍ താരം എല്‍ബിയില്‍ പൂജ്യത്തില്‍ മടങ്ങി. ഇതോടെ ഇംഗ്ലണ്ട് 25.4 ഓവറില്‍ 63-2 എന്ന നിലയിലായി. ഇംഗ്ലണ്ട് സ്‌കോര്‍ 67ല്‍ നില്‍ക്കേ ആദ്യ സെഷന്‍ അവസാനിച്ചു.
സിബ്ലിക്ക് ഫിഫ്റ്റി
എന്നാല്‍ രണ്ടാം സെഷനില്‍ സിബ്ലി-റൂട്ട് സഖ്യം ഇംഗ്ലണ്ടിനെ കരകയറ്റി. 73 റണ്‍സ് ഈ സെഷനില്‍ പിറന്നു. സിബ്ലി 159 പന്തില്‍ 50 തികച്ചപ്പോള്‍ കരിയറിലെ നൂറാം ടെസ്റ്റ് കളിക്കുന്ന ജോ റൂട്ട് ശ്രീലങ്കയിലെ ഫോം തുടരുന്നതിന്‍റെ സൂചനകളാണ് ചെപ്പോക്കില്‍ കാട്ടുന്നത്.
എം.എ. ചിദംബരം സ്റ്റേഡിയത്തില്‍ രണ്ട് സ്‌പിന്നർമാരും രണ്ട് പേസര്‍മാരും ഒരു സ്‌പിന്‍ ഓള്‍റൗണ്ടറുമായാണ് ഇന്ത്യ ഇറങ്ങിയത്. രവിചന്ദ്ര അശ്വിനും ഷഹ്‌ബാസ് നദീമുമാണ് സ്‌പിന്നര്‍മാര്‍. നദീമിന്‍റെ രണ്ടാമത്തെ മാത്രം ടെസ്റ്റ് മത്സരമാണിത്. വാഷിംഗ്‌ടണ്‍ സുന്ദര്‍ ഓള്‍റൗണ്ടറായി ഇടം നിലനിര്‍ത്തിയപ്പോള്‍ പേസര്‍മാരായി ഇശാന്ത് ശര്‍മ്മയും ജസ്‌പ്രീത് ബുമ്രയും തിരിച്ചെത്തി. ജോഫ്ര ആര്‍ച്ചര്‍, ബെന്‍ സ്റ്റോക്‌സ്, ജോ ബേണ്‍സ് എന്നിവര്‍ ഇംഗ്ലണ്ട് നിരയിലും മടങ്ങിയെത്തി.
ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ്മ, ശുഭ്‌മാന്‍ ഗില്‍, ചേതേശ്വര്‍ പൂജാര, വിരാട് കോലി, അജിങ്ക്യ രഹാനെ, റിഷഭ് പന്ത്, വാഷിംഗ്‌ടണ്‍ സുന്ദര്‍, രവിചന്ദ്ര അശ്വിന്‍, ഇശാന്ത് ശര്‍മ്മ, ജസ്‌പ്രീത് ബുമ്ര, ഷഹ്‌ബാസ് നദീം.
ഇംഗ്ലണ്ട് ടീം: റോറി ബേണ്‍സ്, ഡൊമിനിക് സിബ്ലി, ഡാനിയേല്‍ ലോറന്‍സ്, ജോ റൂട്ട്, ബെന്‍ സ്റ്റോക്‌സ്, ഓലി പോപ്പ്, ജോസ് ബട്ട്‌ലര്‍, ഡൊമിന് ബെസ്സ്, ജോഫ്ര ആര്‍ച്ചര്‍, ജാക്ക് ലീ, ജയിംസ് ആന്‍ഡേഴ്‌സണ്‍.
ഓസ്‌ട്രേലിയക്കെതിരെ നേടിയ ചരിത്ര വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ. ശ്രീലങ്കയെ തോൽപിച്ചാണ് ഇംഗ്ലണ്ട് എത്തിയിരിക്കുന്നത്. ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ ന്യൂസിലൻഡിന്റെ എതിരാളികൾ ആരെന്ന് നിശ്ചയിക്കുന്ന പരമ്പരയാണിത്.