റോറി ബേണ്‍സ്(25), ഡൊമനിക് സിബ്ലി(3), നൈറ്റ് വാച്ച്മാനായി എത്തിയ ജാക്ക് ലീച്ച്(0) എന്നിവരുടെ വിക്കറ്റുകളാണ് ഇംഗ്ലണ്ടിന് നഷ്ടമായത്. ഇന്ത്യക്കായി അക്സര്‍ പട്ടേല്‍ രണ്ടും അശ്വിന്‍ ഒരു വിക്കറ്റുമെടുത്തു.

ചെന്നൈ: ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ വിജയത്തിലേക്ക് പന്തെറിഞ്ഞ് ഇന്ത്യ. രണ്ടാം ഇന്നിംഗ്സില്‍ 482 റണ്‍സിന്‍റെ ഹിമാലയന്‍ വിജയലക്ഷ്യം പിന്തുടരുന്ന ഇംഗ്ലണ്ട് മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 53 റണ്‍സെന്ന നിലയില്‍ ബാറ്റിംഗ് തകര്‍ച്ചയിലാണ്. രണ്ട് റണ്‍സോടെ ക്യാപ്റ്റന്‍ ജോ റൂട്ടും 19 റണ്‍സുമായി ഡാനിയേല്‍ ലോറന്‍സും ക്രീസില്‍.

റോറി ബേണ്‍സ്(25), ഡൊമനിക് സിബ്ലി(3), നൈറ്റ് വാച്ച്മാനായി എത്തിയ ജാക്ക് ലീച്ച്(0) എന്നിവരുടെ വിക്കറ്റുകളാണ് ഇംഗ്ലണ്ടിന് നഷ്ടമായത്. ഇന്ത്യക്കായി അക്സര്‍ പട്ടേല്‍ രണ്ടും അശ്വിന്‍ ഒരു വിക്കറ്റുമെടുത്തു. ഏഴ് വിക്കറ്റ് ശേഷിക്കെ വിജയലക്ഷ്യത്തിന് 429 റണ്‍സകലെയാണ് ഇംഗ്ലണ്ട്. പന്ത് കുത്തിത്തിരിയുന്ന ചെപ്പോക്കിലെ പിച്ചില്‍ നാളെ ആദ്യ സെഷനില്‍ തന്നെ വിജയവുമായി കയറാനാവും ഇന്ത്യയുടെ ശ്രമം.

തകര്‍ന്നു തുടങ്ങി; പിന്നെ തകര്‍ത്തടിച്ചു

നേരത്തെ 195 റണ്‍സിന്‍റെ ഒന്നാം ഇന്നിംഗ്‌സ് ലീഡുമായി മൂന്നാം ദിനം രണ്ടാം ഇന്നിംഗ്‌സിനിറങ്ങിയ ഇന്ത്യ 85.5 ഓവറില്‍ 286 ന് ഓള്‍ ഔട്ടായി. മൂന്നാം ദിനം തുടക്കത്തിലെ വിക്കറ്റ് മഴയില്‍ ഇന്ത്യ വലഞ്ഞപ്പോള്‍ ഒരു ഘട്ടത്തില്‍ 106/6 എന്ന സ്കോറില്‍ പതറിയ ഇന്ത്യയെ തകര്‍പ്പന്‍ സെഞ്ചുറിയുമായി അശ്വിനും അര്‍ധ സെഞ്ചുറി നേടിയ കോലിയുമാണ് കൂറ്റന്‍ ലീഡിലേക്ക് ടീമിനെ നയിച്ചത്. ഹോം ഗ്രൗണ്ടില്‍ ആളിക്കത്തിയ അശ്വിനാണ് (148 പന്തില്‍ 106) ടോപ് സ്‌കോറര്‍. ആദ്യ ടെസ്റ്റ് തോറ്റ ഇന്ത്യക്ക് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്‍റെ ഫൈനല്‍ ബര്‍ത്ത് പ്രതീക്ഷ നിലനിര്‍ത്താന്‍ ജയം അനിവാര്യമാണ്.

വട്ടംകറക്കി മൊയീനും ലീച്ചും, എന്നിട്ടും...

ഇന്ത്യ 18 ഓവറില്‍ 54-1 എന്ന നിലയിലാണ് മൂന്നാം ദിനം ആരംഭിച്ചത്. എന്നാല്‍ കുത്തിത്തിരിയുന്ന പിച്ചില്‍ 10 റൺസിനിടെ മൂന്ന് വിക്കറ്റുകള്‍ നഷ്‌ടമായ ടീം പിന്നാലെ 106-6 എന്ന നിലയിലേക്ക് കൂപ്പുകുത്തി. മൂന്നാം ദിനം ആദ്യ ഓവറില്‍ ഒരു റണ്‍ മാത്രം ചേര്‍ത്തപ്പോഴേ ആദ്യ വിക്കറ്റ് വീണിരുന്നു. മൊയീന്‍ അലിയെ ക്രീസ് വിട്ട് പ്രതിരോധിക്കാന്‍ ശ്രമിച്ച പൂജാരയെ (7) ഷോര്‍ട്ട് ലെഗ് ഫീല്‍ഡര്‍ ഒലി പോപ്പിന്‍റെ ത്രോയില്‍ വിക്കറ്റിന് പിന്നില്‍ ഫോക്‌സ് റണ്ണൗട്ടാക്കി. ഒരോവറിന്‍റെ ഇടവേളയില്‍ ലീച്ചിന്‍റെ പന്തില്‍ ഫോക്‌സ് രോഹിത്തിനെയും (26) മടക്കി.

Scroll to load tweet…

അജിങ്ക്യ രഹാനെയെ മറികടന്ന് റിഷഭ് പന്തിനെ ഇറക്കിയുള്ള പരീക്ഷണം പിഴക്കുന്നത് പിന്നീട് കണ്ടു. ലീച്ചെറിഞ്ഞ 26-ാം ഓവറില്‍ ക്രീസ് വിട്ടിറങ്ങി കൂറ്റനടിക്ക് ശ്രമിച്ചത് പന്തിന്(8) വിനയായി. അനായാസം ഫോക്‌സ് സ്റ്റംപ് ചെയ്യുകയായിരുന്നു. ഇതോടെ ഇന്ത്യ 65-4. മുപ്പത്തിയൊന്നാം ഓവറില്‍ അലിയുടെ പന്തില്‍ രഹാനെക്ക് (10) പിഴച്ചു. ഇന്‍ഡൈസ് എഡ്‌ജായി ഷോര്‍ട് ലെഗില്‍ ഒലി പോപ്പിന്‍റെ കൈകളില്‍. ലീഡ് 300 കടന്നതിന് തൊട്ടുപിന്നാലെ അക്‌സര്‍ (7), അലിയുടെ എല്‍ബിയില്‍ തളയ്‌ക്കപ്പെട്ടു.

ചെന്നൈയില്‍ കോലിയെ വെല്ലുന്നൊരു കിംഗ്!

എന്നാല്‍ ഒരുവശത്ത് നിലയുറപ്പിച്ചിരുന്ന നായകന്‍ വിരാട് കോലി ഏഴാം വിക്കറ്റില്‍ രവിചന്ദ്ര അശ്വിനെ കൂട്ടുപിടിച്ച് ഇന്ത്യയെ വമ്പന്‍ ലീഡിലേക്ക് നയിച്ചു. ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ 156-6 എന്ന നിലയിലായിരുന്നു ഇന്ത്യ. ഇന്ത്യക്ക് ആകെ 351 റണ്‍സിന്‍റെ ലീഡുണ്ടായിരുന്നു അപ്പോള്‍. കോലി-അശ്വിന്‍ സഖ്യം 50 റണ്‍സ് കൂട്ടുകെട്ട് ഇതിനകം സൃഷ്‌ടിച്ചു. ഈസമയം 38 പന്തില്‍ 34* റൺസായിരുന്നു ആക്രമിച്ച് കളിച്ച അശ്വിന്‍ അക്കൗണ്ടിലാക്കിയിരുന്നത്. കോലി 107 പന്തിലും അശ്വിന്‍ 64 പന്തിലും അമ്പത് തികച്ചതോടെ ഇന്ത്യ ലീഡുയര്‍ത്തി.

Scroll to load tweet…

ഈ കൂട്ടുകെട്ട് മൊയീന്‍ എല്‍ബിയില്‍ പൊളിക്കുമ്പോള്‍ 149 പന്തില്‍ 62 റണ്‍സുണ്ടായിരുന്നു കോലിക്ക്. ഇരുവരും 96 റണ്‍സ് നേടി. ഒരോവറിന്‍റെ ഇടവേളയില്‍ അലി വീണ്ടും പന്തെടുത്തപ്പോള്‍ കുല്‍ദീപ് യാദവ് (3) എല്‍ബിയില്‍ കുടുങ്ങി. ചായക്ക് ശേഷം ലീച്ചിന്‍റെ പന്തില്‍ ഇശാന്ത് ശര്‍മ്മ (7), മടങ്ങി. എന്നാല്‍ അവസാന വിക്കറ്റില്‍ മുഹമ്മദ് സിറാജ് എത്തിയതോടെ അശ്വിന്‍ വീണ്ടും ടോപ് ഗിയറിലെത്തി. 134 പന്തില്‍ അഞ്ചാം ടെസ്റ്റ് സെഞ്ചുറി. പിന്നാലെ സിറാജും സിക്‌സറുകളുമായി കളംനിറഞ്ഞത് ചെപ്പോക്കിലെ കാണികള്‍ക്കും ഇന്ത്യന്‍ ക്യാമ്പിനും ആഘോഷമായി.

വ്യക്തിഗത സ്‌കോര്‍ 106ല്‍ നില്‍ക്കേ അശ്വിനെ ഒല്ലി സ്റ്റോണ്‍ ബൗള്‍ഡാക്കിയതോടെ ഇന്ത്യന്‍ ഇന്നിംഗ്‌സ് 286ല്‍ അവസാനിച്ചു. സിറാജ് 21 പന്തില്‍ 16 റണ്‍സുമായി പുറത്താകാതെ നിന്നു. പത്താം വിക്കറ്റില്‍ ഇരുവരും 49 റണ്‍സ് ചേര്‍ത്തു. ഇംഗ്ലണ്ടിനായി ലീച്ചും മൊയീനും നാല് വീതം വിക്കറ്റ് കൊയ്‌തു.