കോലിക്കും അശ്വിനും ഫിഫ്റ്റി, ലീഡ് 400 കടന്നു; കൂറ്റന്‍ വിജയലക്ഷ്യം മുന്നോട്ടുവെക്കാന്‍ ഇന്ത്യ
മൂന്നാം ദിനം തുടക്കത്തിലെ വിക്കറ്റ് വീഴ്‌ചയ്‌ക്ക് ശേഷം കോലി-അശ്വിന്‍ സഖ്യത്തിന്‍റെ അര്‍ധ സെഞ്ചുറികളാണ് ഇന്ത്യയെ വമ്പന്‍ ലീഡിലെത്തിച്ചത്.
ചെന്നൈ: ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റില്‍ ടീം ഇന്ത്യയുടെ ലീഡ് 400 കടന്നു. 195 റണ്‍സിന്‍റെ ഒന്നാം ഇന്നിംഗ്‌സ് ലീഡുമായി രണ്ടാം ഇന്നിംഗ്‌സിനിറങ്ങിയ ഇന്ത്യ ചായക്ക് പിരിഞ്ഞപ്പോള്‍ 73 ഓവറില്‍ 221/8 എന്ന നിലയിലാണ്. അശ്വിനും (68*), ഇശാന്തുമാണ് (0*) ക്രീസില്‍. ഇന്ത്യക്കിപ്പോള്‍ ആകെ 416 റണ്‍സിന്‍റെ ലീഡായി. മൂന്നാം ദിനം തുടക്കത്തിലെ വിക്കറ്റ് വീഴ്‌ചയ്‌ക്ക് ശേഷം കോലി-അശ്വിന്‍ സഖ്യത്തിന്‍റെ അര്‍ധ സെഞ്ചുറികളാണ് ഇന്ത്യയെ വമ്പന്‍ ലീഡിലെത്തിച്ചത്.
മൊയീന്‍ അലി കറക്കി, ഇന്ത്യ വീണുടഞ്ഞില്ല
ഇന്ത്യ 18 ഓവറില്‍ 54-1 എന്ന നിലയിലാണ് മൂന്നാം ദിനം ആരംഭിച്ചത്. എന്നാല്‍ കുത്തിത്തിരിയുന്ന പിച്ചില്‍ 10 റൺസിനിടെ മൂന്ന് വിക്കറ്റുകള്‍ നഷ്‌ടമായ ടീം പിന്നാലെ 106-6 എന്ന നിലയിലേക്ക് കൂപ്പുകുത്തി. മൂന്നാം ദിനം ആദ്യ ഓവറില്‍ ഒരു റണ്‍ മാത്രം ചേര്‍ത്തപ്പോഴേ ആദ്യ വിക്കറ്റ് വീണിരുന്നു. മൊയീന്‍ അലിയെ ക്രീസ് വിട്ട് പ്രതിരോധിക്കാന്‍ ശ്രമിച്ച പൂജാരയെ (7) ഷോര്‍ട്ട് ലെഗ് ഫീല്‍ഡര്‍ ഒല്ലീ പോപിന്‍റെ ത്രോയില്‍ വിക്കറ്റിന് പിന്നില്‍ ഫോക്‌സ് റണ്ണൗട്ടാക്കി. ഒരോവറിന്‍റെ ഇടവേളയില്‍ ലീച്ചിന്‍റെ പന്തില്‍ ഫോക്‌സ് രോഹിത്തിനെയും (26) മടക്കി.
അജിങ്ക്യ രഹാനെയെ മറികടന്ന് റിഷഭ് പന്തിനെ ഇറക്കിയുള്ള പരീക്ഷണം പിഴക്കുന്നത് പിന്നീട് കണ്ടു. ലീച്ചെറിഞ്ഞ 26-ാം ഓവറില്‍ ക്രീസ് വിട്ടിറങ്ങി കൂറ്റനടിക്ക് ശ്രമിച്ചത് പന്തിന് വിനയായി. അനായാസം ഫോക്‌സ് സ്റ്റംപ് ചെയ്യുകയായിരുന്നു. ഇതോടെ ഇന്ത്യ 65-4. മുപ്പത്തിയൊന്നാം ഓവറില്‍ അലിയുടെ പന്തില്‍ രഹാനെക്ക് (10) പിഴച്ചു. ഇന്‍ഡൈസ് എഡ്‌ജായി ഷോര്‍ട് ലെഗില്‍ ഒല്ലീ പോപിന്‍റെ കൈകളില്‍. ലീഡ് 300 കടന്നതിന് തൊട്ടുപിന്നാലെ അക്‌സര്‍ (7), അലിയുടെ എല്‍ബിയില്‍ തളയ്‌ക്കപ്പെട്ടു.
കിംഗായി കോലി, വെടിക്കെട്ടായി അശ്വിന്‍
എന്നാല്‍ ഒരുവശത്ത് നിലയുറപ്പിച്ചിരുന്ന നായകന്‍ വിരാട് കോലി ഏഴാം വിക്കറ്റില്‍ രവിചന്ദ്ര അശ്വിനെ കൂട്ടുപിടിച്ച് ഇന്ത്യയെ വമ്പന്‍ ലീഡിലേക്ക് നയിച്ചു. ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ 156-6 എന്ന നിലയിലായിരുന്നു ഇന്ത്യ. ഇന്ത്യക്ക് ആകെ 351 റണ്‍സിന്‍റെ ലീഡുണ്ടായിരുന്നു അപ്പോള്‍. കോലി-അശ്വിന്‍ സഖ്യം 50 റണ്‍സ് കൂട്ടുകെട്ട് ഇതിനകം സൃഷ്‌ടിച്ചു. ഈസമയം 38 പന്തില്‍ 34* റൺസായിരുന്നു ആക്രമിച്ച് കളിച്ച അശ്വിന്‍ അക്കൗണ്ടിലാക്കിയിരുന്നത്.
കോലി 107 പന്തിലും അശ്വിന്‍ 64 പന്തിലും അമ്പത് തികച്ചതോടെ ഇന്ത്യ ലീഡുയര്‍ത്തി. ഇരുവരുടേയും കൂട്ടുകെട്ട് പൊളിച്ചത് മൊയീന്‍ അലിയാണ്. എല്‍ബിയില്‍ പുറത്താകുമ്പോള്‍ 149 പന്തില്‍ 62 റണ്‍സുണ്ടായിരുന്നു കോലിക്ക്. കോലി-അശ്വിന്‍ സഖ്യം 96 റണ്‍സ് നേടി. ഒരോവറിന്‍റെ ഇടവേളയില്‍ അലി വീണ്ടും പന്തെടുത്തപ്പോള്‍ കുല്‍ദീപും (3) എല്‍ബിയില്‍ കുടുങ്ങി. രണ്ടാം സെഷനില്‍ ഇന്ത്യ രണ്ട് വിക്കറ്റ് നഷ്‌ടപ്പെടുത്തിയപ്പോള്‍ 65 റണ്‍സ് പിറന്നു.
നെഞ്ച് കലക്കി അശ്വിന്‍റെ അഞ്ച്, ഫോമായി ഫോക്‌സ്
നേരത്തെ, ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 329നെതിരെ സന്ദര്‍ശകര്‍ 134ന് പുറത്തായി. ഇന്ത്യന്‍ സ്‌പിന്‍ കെണിയില്‍ വട്ടംകറങ്ങി വീഴുകയായിരുന്നു ഇംഗ്ലണ്ട്. ഏഴ് വിക്കറ്റും ഇന്ത്യന്‍ സ്‌പിന്നര്‍മാരുടെ സംഭാവനയാണ്. അവശേഷിക്കുന്ന മൂന്ന് വിക്കറ്റുകള്‍ പേസര്‍മാരായ ഇശാന്ത് ശര്‍മ്മയും മുഹമ്മദ് സിറാജും പങ്കിട്ടെടുത്തു. കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീണപ്പോള്‍ വാലറ്റത്തെ കൂട്ടുപിടിച്ച് പുറത്താകാതെ 107 പന്തില്‍ 42 റണ്‍സ് നേടിയ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്‌മാന്‍ ബെന്‍ ഫോക്‌സാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറര്‍.
പരമ്പരയില്‍ രണ്ടാം തവണ അശ്വിന്‍ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കി. ഡൊമിനിക് സിബ്ലി (16), ഡാനിയേല്‍ ലോറന്‍സ് (9), ബെന്‍ സ്‌റ്റോക്‌സ് (18), ഒല്ലീ സ്‌റ്റോണ്‍ (1), സ്റ്റുവര്‍ട്ട് ബ്രോഡ് (0) എന്നിവര്‍ അശ്വിന് മുന്നില്‍ വീണു. ജോ റൂട്ടിനെ (6) പുറത്താക്കി അക്‌സര്‍ പട്ടേല്‍ അരങ്ങേറ്റം ഉശാറാക്കിയപ്പോള്‍ മൊയീന്‍ അലിയുടെ (6) വിക്കറ്റും പിന്നാലെ തേടിയെത്തി. റോറി ബേണ്‍സ് (0), ജാക്ക് ലീച്ച് (5) എന്നിവരെ ഇശാന്ത് മടക്കിയെങ്കില്‍ സിറാജ് ഒല്ലീ പോപിന്‍റെ (22) വിക്കറ്റാണ് പേരിലാക്കിയത്.
രോഹിത് ഹിറ്റ്, രഹാനെ ക്ലാസ്, പന്ത് പഞ്ച്
ഏഴാം ടെസ്റ്റ് സെഞ്ചുറി നേടിയ ഹിറ്റ്‌മാന്‍ രോഹിത് ശര്‍മ്മയുടെ (231 പന്തില്‍ 161) ഇന്നിംഗ്‌സാണ് ചെപ്പോക്കില്‍ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യക്ക് 329 റണ്‍സ് സമ്മാനിച്ചത്. 86 റണ്‍സിന് മൂന്ന് വിക്കറ്റ് നഷ്‌ടമായ ഇന്ത്യക്കായി നാലാം വിക്കറ്റില്‍ 162 റണ്‍സ് രോഹിത്-രഹാനെ സഖ്യം ചേര്‍ത്തു. രഹാനെ (149 പന്തില്‍ 67) റണ്‍സ് നേടി. ശുഭ്മാന്‍ ഗില്‍ (0), ചേതേശ്വര്‍ പൂജാര (21), വിരാട് കോലി (0), ആര്‍ അശ്വിന്‍ (13), അക്‌സര്‍ പട്ടേല്‍ (5), ഇശാന്ത് ശര്‍മ്മ (0), കുല്‍ദീപ് യാദവ് (0), മുഹമ്മദ് സിറാജ് (4) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ സ്‌കോര്‍.
ആറിന് 300 എന്ന നിലയില്‍ രണ്ടാം ദിനം ആരംഭിച്ച ഇന്ത്യക്ക് ശേഷിക്കുന്ന വിക്കറ്റുകള്‍ 29 റണ്‍സിനിടെ നഷ്ടമായത് തിരിച്ചടിയായി. വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്‌മാന്‍ റിഷഭ് പന്തിന്റെ അര്‍ധ സെഞ്ചുറിയായിരുന്നു രണ്ടാം ദിവസത്തെ പ്രത്യേകത. 77 പന്തില്‍ പുറത്താവാതെ 58 റണ്‍സ് നേടിയ പന്ത് മൂന്ന് സിക്‌സും ഏഴ് ഫോറും പറത്തി. ആദ്യ ടെസ്റ്റില്‍ പന്ത് 88 പന്തില്‍ 91 റണ്‍സ് അടിച്ചിരുന്നു. മൊയീന്‍ അലി ഇംഗ്ലണ്ടിനായി നാല് വിക്കറ്റ് വീഴ്‌ത്തിയപ്പോള്‍ ഒല്ലീ സ്‌റ്റോണ്‍ മൂന്നും ജാക്ക് ലീച്ച് രണ്ടും വിക്കറ്റ് നേടി. ജോ റൂട്ടിന് ഒരു വിക്കറ്റുണ്ട്.