Asianet News MalayalamAsianet News Malayalam

കുത്തിത്തിരിഞ്ഞ് ചെപ്പോക്ക്: ഇന്ത്യക്ക് മൂന്നാം ദിനം തുടക്കത്തിലെ വിക്കറ്റുകള്‍ നഷ്‌ടം

195 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സില്‍ ലീഡുമായി രണ്ടാം ഇന്നിങ്സ് തുടങ്ങിയ കോലിപ്പട 54-1 എന്ന നിലയിലാണ് മൂന്നാം ദിനം ആരംഭിച്ചത്.

India vs England 2nd Test Chennai Team India lose early wickets in Day 3
Author
Chennai, First Published Feb 15, 2021, 10:11 AM IST

ചെന്നൈ: ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റില്‍ വമ്പന്‍ ലീഡ് ലക്ഷ്യമാക്കി മൂന്നാം ദിനം ബാറ്റിംഗിന് ഇറങ്ങിയ ടീം ഇന്ത്യക്ക് മോശം തുടക്കം. രോഹിത് ശര്‍മ്മ, ചേതേശ്വര്‍ പൂജാര, റിഷഭ് പന്ത് എന്നിവരുടെ വിക്കറ്റുകള്‍ കൂടി വീണ ഇന്ത്യ രണ്ടാം ഇന്നിംങ്‌സില്‍ 28 ഓവറില്‍ 74-4 എന്ന നിലയിലാണ്. നായകന്‍ വിരാട് കോലിയും ഉപനായകന്‍ അജിങ്ക്യ രഹാനെയുമാണ് ക്രീസില്‍. ഗില്ലിനെ ആദ്യ ദിനം നഷ്‌ടമായിരുന്നു. ഇന്ത്യക്ക് ഇപ്പോള്‍ ആകെ 269 റണ്‍സിന്‍റെ ലീഡുണ്ട്. 

10 റണ്‍സിനിടെ മൂന്ന് വിക്കറ്റ്

195 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സില്‍ ലീഡുമായി രണ്ടാം ഇന്നിങ്സ് തുടങ്ങിയ കോലിപ്പട 18 ഓവറില്‍ 54-1 എന്ന നിലയിലാണ് മൂന്നാം ദിനം ആരംഭിച്ചത്. ആദ്യ ഓവറിലെ അവസാന പന്തില്‍ തന്നെ ഇന്ത്യക്ക് പൂജാരയെ(7) നഷ്‌ടമായി. മൊയീന്‍ അലിയെ ക്രീസ് വിട്ട് പ്രതിരോധിക്കാന്‍ ശ്രമിച്ച പൂജാരയെ ഓലി പോപിന്‍റെ ത്രോയില്‍ ഫോക്‌സ് റണ്ണൗട്ടാക്കുകയായിരുന്നു. ഒരോവറിന്‍റെ ഇടവേളയില്‍ ലീച്ചിന്‍റെ പന്തില്‍ ഫോക്‌സ് സ്റ്റംപ് ചെയ്ത് രോഹിത്തിനെയും(26) മടക്കി. 

26-ാം ഓവറില്‍ റിഷഭ് പന്തിന്‍റെ വിക്കറ്റും വീണു. ക്രീസ് വിട്ടിറങ്ങി കൂറ്റനടിക്ക് ശ്രമിച്ചതാണ് പന്തിന് വിനയായത്. ലീച്ചിന്‍റെ പന്തില്‍ അനായാസം ഫോക്‌സ് സ്റ്റംപ് ചെയ്യുകയായിരുന്നു. 

ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 329നെതിരെ സന്ദര്‍ശകര്‍ 134ന് പുറത്തായി. അഞ്ച് വിക്കറ്റ് നേടിയ ആര്‍ അശ്വിനാണ് ഇംഗ്ലീഷ് നിരയുടെ നട്ടെല്ലൊടിച്ചത്. അക്‌സര്‍ പട്ടേല്‍, ഇശാന്ത് ശര്‍മ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. 42 റണ്‍സ് നേടിയ ബെന്‍ ഫോക്‌സാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറര്‍. 

അശ്വിന്റെ അഞ്ച് വിക്കറ്റ് നേട്ടം

പരമ്പരയില്‍ രണ്ടാം തവണയാണ് അശ്വിന്‍ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കുന്നത്. ഡൊമിനിക് സിബ്ലി (16), ഡാനിയേല്‍ ലോറന്‍സ് (9),  ബെന്‍ സ്‌റ്റോക്‌സ് (18), ഒല്ലീ സ്‌റ്റോണ്‍ (1), സ്റ്റുവര്‍ട്ട് ബ്രോഡ് (0) എന്നിവരാണ് അശ്വന് മുന്നില്‍ വീണത്. ആദ്യ ടെസ്റ്റിലും അശ്വിന്‍ അഞ്ച് വിക്കറ്റ് നേടിയിരുന്നു. ഇതോടൊപ്പം അക്‌സര്‍ പട്ടേല്‍ അരങ്ങേറ്റ ടെസ്റ്റ് വിക്കറ്റും എടുത്തുപറയേണ്ടതാണ്. ജോ റൂട്ടിനെയാണ് (6) പട്ടേല്‍ പുറത്താക്കിയത്. മൊയീന്‍ അലിയുടെ (6) വിക്കറ്റും അക്‌സറിനായിരുന്നു. ഇന്നലെ റോറി ബേണ്‍സിനെ (0) മടക്കിയ ഇശാന്ത് ഇന്ന് ജാക്ക് ലീച്ചിനെ (5) വിക്കറ്റ് കീപ്പറുടെ കൈകളിലെത്തിച്ചു. സിറാജവാട്ടെ ഒല്ലി പോപ്പിനെ (22) മടക്കിയയച്ചു.

ഉത്തരമില്ലാതെ ഇംഗ്ലീഷ് താരങ്ങള്‍

ആദ്യ സെഷനില്‍ നാല് വിക്കറ്റുകളായിരുന്നു ഇംഗ്ലണ്ടിന് നഷ്ടമായിരുന്നത്. എന്നാല്‍ രണ്ടാം സെഷനില്‍ കുറച്ചൂകൂടെ ശ്രദ്ധിച്ചാണ് ഇംഗ്ലണ്ട് കളിച്ചത്. എന്നാല്‍ ആദ്യ സെഷനിലെ പോലെ നാല് വിക്കറ്റുകള്‍ നഷ്ടമായി. ബെന്‍ സ്‌റ്റോക്‌സ് (18), ഒല്ലീ പോപ് (22), മൊയീന്‍ അലി (6), ഒല്ലി സ്‌റ്റോണ്‍ (1) എന്നിവരുടെ വിക്കറ്റുകളാണ് ഇംഗ്ലണ്ടിന് രണ്ടാം സെഷനില്‍ നഷ്ടമായത്. ചായയ്ക്ക് തൊട്ടുമുമ്പാണ് ഇന്ത്യക്ക് അവസാന മൂന്ന് വിക്കറ്റുകള്‍ വീഴ്ത്താന്‍ സാധിച്ചത്.  സ്‌റ്റോക്‌സിനെ അശ്വിന്‍ വിക്കറ്റ് തെറിപ്പിക്കുകയായിരുന്നു. പോപ്, സിറാജിന്റെ പന്തില്‍ വിക്കറ്റ്് കീപ്പര്‍ റിഷഭ് പന്തിന് ക്യാച്ച് നല്‍കി. അല്‍പനേരം പിടിച്ചുനിന്ന മൊയീന്‍ അലി അക്‌സറിന്റെ പന്തില്‍ സ്ലിപ്പില്‍ അജിങ്ക്യ രഹാനെയ്ക്ക് ക്യാച്ച് നല്‍കി. സ്റ്റോണ്‍, അശ്വിന്റെ പന്തില്‍ മിഡ് വിക്കറ്റില്‍ രോഹിത് ശര്‍മയ്ക്ക് ക്യാച്ച് നല്‍കി. ഇതോടെ രണ്ടാം സെഷന്‍ അവസാനിച്ചു. ചായയ്ക്ക് ശേഷം തുടക്കത്തില്‍ തന്നെ ഇന്ത്യ ഇംഗ്ലണ്ടിനെ എറിഞ്ഞിട്ടു. ഇതിനിടെ ബെന്‍ ഫോക്‌സ് ഇംഗ്ലണ്ടിനെ ഫോളോഓണ്‍ ഭീഷണില്‍ നിന്ന് കരകയറ്റിയിരുന്നു.

ഇംഗ്ലീഷ് മുന്‍നിരയുടെ തകര്‍ച്ച

ചെപ്പോക്ക് സ്‌റ്റേഡിയത്തിലെ സ്പിന്‍ ചുഴികളാണ് ഇംഗ്ലണ്ടിനെ ചതിച്ചത്. ആദ്യ ഓവറില്‍ തന്നെ ബേണ്‍സ്, ഇശാന്തിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങിയിരുന്നു. ശേഷിക്കുന്ന മൂന്ന് വിക്കറ്റും സ്പിന്നര്‍മാര്‍ക്കായിരുന്നു. നല്ല രീതിയില്‍ കളിച്ചുവരികയായിരുന്ന സ്ലിബി അശ്വിന്റെ പന്തില്‍ സ്വീപ്പിന് ശ്രമിച്ചപ്പോള്‍ ലെഗ് സ്ലിപ്പില്‍ ക്യാപ്റ്റന്‍ കോലിക്ക് ക്യാച്ച് നല്‍കി. അടുത്തത് മികച്ച ഫോമിലുള്ള ജോ റൂട്ടിന്റെ ഉഴമായിരുന്നു. അക്‌സറിന്റെ പന്തില്‍ സ്വീപ്പിന് ശ്രമിച്ചപ്പോള്‍ ഷോര്‍ട്ട് ഫൈന്‍ ലെഗില്‍ അശ്വിന് ക്യാച്ച് സമ്മാനിച്ചു. അക്‌സറിന്റെ ആദ്യ ടെസ്റ്റ് വിക്കറ്റായിരുന്നു അത്. ലഞ്ചിന് തൊട്ടുമുമ്പുള്ള പന്തില്‍ ലോറന്‍സിനേയും അശ്വിന്‍ പറഞ്ഞയച്ചു. അശ്വിന്റെ പന്തില്‍ ഷോര്‍ട്ട് ലെഗില്‍ ശുഭ്മാന്‍ ഗില്ലിന് ക്യാച്ച്. 

ഇന്ത്യയുടെ വാലറ്റത്തിന് പിടിച്ചുനില്‍ക്കാനായില്ല

നേരത്തെ ഇന്ത്യ ആദ്യ ഇന്നിങ്‌സില്‍ 329ന് പുറത്തായിരുന്നു. ആറിന് 300 എന്ന നിലയില്‍ രണ്ടാം ദിനം ആരംഭിച്ച ഇന്ത്യക്ക് ശേഷിക്കുന്ന വിക്കറ്റുകള്‍ 29 റണ്‍സിനിടെ നഷ്ടമായി. പന്തിന്റെ അര്‍ധ സെഞ്ചുറിയായിരുന്നു രണ്ടാം ദിവസത്തെ പ്രത്യേകത. 58 റണ്‍സ് നേടിയ റിഷഭ് പുറത്താവാതെ നിന്നു. 77 പന്തില്‍ 58 റണ്‍സ് നേടിയ പന്ത് മൂന്ന് സിക്‌സും ഏഴ് ഫോറും പറത്തി. അക്‌സര്‍ പട്ടേല്‍ (5), ഇശാന്ത് ശര്‍മ (0), കുല്‍ദീപ് യാദവ് (0), മുഹമ്മദ് സിറാജ് (4) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് ഇന്ന് നഷ്ടമായത്. രണ്ടാംദിനം ആരംഭിച്ച് രണ്ടാം ഓവറില്‍ തന്നെ ഇന്ത്യക്ക് അക്‌സറിനെ നഷ്ടമായി. മൊയീന്‍ അലിയുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ബെന്‍ ഫോക്‌സ് സറ്റംപ് ചെയ്ത് പുറത്താക്കുകയായിരുന്നു താരത്തെ. ഇശാന്ത് അതേ ഓവറില്‍ റോറി ബേണ്‍സിന് ക്യാച്ച് നല്‍കി മടങ്ങി. കുല്‍ദീപിനേയും  സിറാജിനേയും  ഒരേ ഓവറില്‍ സ്‌റ്റോണ്‍ മടക്കുകയായിരുന്നു. 

രോഹിത്- രഹാനെ കൂട്ടുകെട്ട്

നേരത്തെ രോഹിത് ശര്‍മ (161), അജിന്‍ക്യ രഹാനെ (67) എന്നിവരുടെ ഇന്നിങ്‌സാണ് ഇന്ത്യക്ക് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. 162 റണ്‍സാണ് ഇരുവരും കൂട്ടിച്ചേര്‍ത്തത്. രോഹിത്, രഹാനെ എന്നിവര്‍ക്ക് പുറമെ ശുഭ്മാന്‍ ഗില്‍ (0), വിരാട് കോലി (0), ചേതേശ്വര്‍ പൂജാര (21), ആര്‍ അശ്വിന്‍ (13) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് ആദ്യ ദിവസം നഷ്ടമായത്. മൊയീന്‍ അലി ഇംഗ്ലണ്ടിനായി നാല് വിക്കറ്റ് വീഴ്ത്തി. ഒല്ലി സ്‌റ്റോണ്‍ മൂന്നും ജാക്ക് ലീച്ച് രണ്ടും വിക്കറ്റ് നേടി. ജോ റൂട്ടിന് ഒരു വിക്കറ്റുണ്ട്.

Follow Us:
Download App:
  • android
  • ios